തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങളെ മികവിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തുന്ന എൻ.ഐ.ആർ.എഫ് റാങ്കിംഗിൽ (നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക്) കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ പിന്നാക്കം പോയി. കഴിഞ്ഞവർഷം 27റാങ്ക് ആയിരുന്ന കേരള സർവകലാശാല ഇക്കൊല്ലം 40ലേക്ക് താണു. സംസ്ഥാനത്താദ്യമായി ദേശീയ അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്) എ++ ഗ്രേഡ് നേടിയതിനു പിന്നാലെയാണ് ദേശീയ റാങ്കിംഗിൽ കേരള പിന്നോട്ടുപോയത്. കാലിക്കറ്റ് സർവകലാശാല അറുപതാം റാങ്കിൽ നിന്ന് 69ലേക്ക് പോയി. അതേസമയം, കുസാറ്റ് 44ൽ നിന്ന് 41ആയി റാങ്കുയർത്തി. എം.ജി സർവകലാശാല ഒരു റാങ്ക് ഉയർത്തി മുപ്പതാം സ്ഥാനത്തെത്തി.
സയൻസ് ഗവേഷണത്തിന് കൂടുതൽ സ്കോർ നൽകുന്നതാണ് കേരള സർവകലാശാലയെ പിന്നോട്ടടിച്ചതെന്ന് പ്രോവൈസ്ചാൻസലർ ഡോ.പി.പി.അജയകുമാർ പറഞ്ഞു. കുസാറ്റ് പോലുള്ള സർവകലാശാലകളിൽ 80ശതമാനത്തിലേറെ സയൻസ് വിഷയങ്ങളിലെ ഗവേഷണമാണ്. കേരളയിൽ അധികവും സോഷ്യൽ സയൻസിലെ ഗവേഷണമാണ്. പൊതുസമൂഹം സർവകലാശാലയെ എങ്ങനെ വിലയിരുത്തുന്നു എന്ന 'പിയർ പെർസപ്ഷൻ' എന്ന വിഭാഗത്തിൽ സർവകലാശാലയ്ക്ക് 1.54സ്കോർ മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ വർഷം ഇത് 21.44ആയിരുന്നു.
മെഡിക്കൽ, എൻജിനിയറിംഗ്, ബിസിനസ് പഠനത്തിലും ഗവേഷണത്തിലുമെല്ലാം പിന്നോട്ടുപോയി. കേന്ദ്ര സ്ഥാപനങ്ങൾ മാത്രമാണ് മികവുകാട്ടിയത്. ആർക്കിടെക്ചർ പഠനത്തിൽ തിരുവനന്തപുരം കോളേജ് ഒഫ് എൻജിനിയറിംഗ് 14-ാം റാങ്ക് നേടിയെങ്കിലും എൻജിനിയറിംഗിൽ 110ആണ് റാങ്ക്. കഴിഞ്ഞ തവണ 95-ാം റാങ്കായിരുന്നു. ആർക്കിടെക്ചറിൽ രണ്ടാം റാങ്ക് നേടിയ കോഴിക്കോട് എൻ.ഐ.ടി 31-ാം റാങ്കോടെ എൻജിനീയറിംഗിൽ സംസ്ഥാനത്ത് ഒന്നാമതെത്തി. കഴിഞ്ഞ വർഷം റാങ്ക് 25 ആയിരുന്നു. കേന്ദ്ര ബഹിരാകാശ വകുപ്പിന്റെ കൽപ്പിത സർവകലാശാലയായ തിരുവനന്തപുരത്തെ ഐ.ഐ.എസ്.ടിക്ക് കഴിഞ്ഞ വർഷം 40ആയിരുന്നു റാങ്ക്. ഇക്കൊല്ലം-43. പാലക്കാട് ഐ.ഐ.ടിക്ക് ഇതാദ്യമായി 68-ാം റാങ്ക് നേടാനായി.
മാനേജ്മെന്റ് പഠന സ്ഥാപനങ്ങളിലും സ്ഥിതി ഇതുതന്നെ. കോഴിക്കോട് ഐ.ഐ.എം (റാങ്ക്-5), കൊച്ചിയിലെ രാജഗിരി (റാങ്ക്-74) മാത്രമാണ് ആദ്യ നൂറിലെത്തിയത്.
ആർട്സ് ആൻഡ് സയൻസ് കോളേജുകളും പിന്നോട്ടായി. തിരുവനന്തപുരം വിമൻസ് കോളേജ് 46ൽ നിന്ന് 53ആയും മാർഇവാനിയോസ് 44ൽ നിന്ന് 50ആയും താണു.
#മെഡി.കോളേജുകളും പിന്നിൽ
മെഡിക്കൽ കോളേജുകളിൽ ആദ്യ അമ്പതിൽ കേരളത്തിലെ ഒറ്റ സർക്കാർ, സ്വാശ്രയ കോളേജുപോലുമില്ല. തിരുവനന്തപുരത്തെ കേന്ദ്രസ്ഥാപനമായ ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസിന് ഒമ്പതാം റാങ്കുണ്ട്. ഫാർമസി കോളേജുകളിൽ ആദ്യ നൂറ് റാങ്കിൽ ഒറ്റ കോളേജ് മാത്രമേയുള്ളൂ, മലപ്പുറത്തെ അൽ-ഷിഫ ഫാർമസി കോളേജ് (റാങ്കിംഗ്-96).
''ഗവേഷണം അടക്കം മെച്ചപ്പെടുത്തി അടുത്തവർഷം റാങ്ക് മെച്ചപ്പെടുത്തും.''
ഡോ.പി.പി.അജയകുമാർ
പ്രോവൈസ്ചാൻസലർ
കേരളസർവകലാശാല
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |