തിരുവനന്തപുരം: ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂ ബോർഡുകൾ മാർക്ക് നൽകുന്നതിലെ നടപടികൾ സുതാര്യമാണെന്ന് സർവകലാശാലകൾ ഉറപ്പാക്കണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷൻ. എം.ജി സർവകലാശാലയിലെ പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ നിയമനങ്ങളിൽ സ്‌ക്രീനിംഗ് കമ്മിറ്റിയും ഇന്റർവ്യൂ ബോർഡും നൽകിയ മാർക്കിന്റെ വിശദാംശം തേടിയ പത്തനംതിട്ട സ്വദേശിനി ഡോ. ശ്രീവൃന്ദ നായരുടെ പരാതി തീർപ്പാക്കിയാണ് വിവരാവകാശ കമ്മിഷണർ എ.എ. ഹക്കീമിന്റെ ഉത്തരവ്. വിവിധ വിഭാഗങ്ങളിലെ മികവുകൾ ചേർത്ത് മാർക്കിടുമ്പോൾ ഓരോ വിഭാഗത്തിലും എത്ര മാർക്ക് ലഭിച്ചെന്നറിയാൻ ഉദ്യോഗാർത്ഥിക്ക് അവകാശമുണ്ട്. സ്കോർഷീറ്റ് തയ്യാറാക്കുമ്പോൾ മാർക്കിന്റെ വിശദാംശം തരംതിരിച്ചു രേഖപ്പെടുത്തണം. ഇത് ആവശ്യാനുസരണം ഉദ്യോഗാർത്ഥികൾക്കു നൽകണം. ആകെ 14 പേർ അപേക്ഷിച്ചപ്പോൾ 12 പേരെ അയോഗ്യരാക്കിയ സ്‌ക്രീനിംഗ് കമ്മിറ്റിയും രണ്ടു പേരെ പരിഗണിച്ച ഇന്റർവ്യൂബോർഡും വിവിധ മേഖലകളിലെ മാർക്കുകൾ ഒന്നിച്ചുരേഖപ്പെടുത്തി. സ്കോർ ഷീറ്റിൽ മാർക്ക് തരംതിരിച്ച് പ്രത്യേകംരേഖപ്പെടുത്താതിരുന്നത് ഉചിതമായില്ല. സ്‌ക്രീനിംഗ് കമ്മിറ്റിയിലും ഇന്റർവ്യൂ ബോർഡിലും ഓരോ ആളൊഴികെ എല്ലാ അംഗങ്ങളും ആവർത്തിച്ചുവന്നതായും കമ്മിഷൻ കണ്ടെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |