ഒക്ടോ. 4 മുതൽ അവസാന വർഷ കോളേജ് ക്ളാസ് റസി. കോച്ചിംഗ് സെന്ററുകൾക്ക് പ്രവർത്തിക്കാം തിയേറ്റർ വൈകും, ഹോട്ടൽ, ബാർ നിയന്ത്രണം തുടരും
തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുവരുത്തി, ഞായറാഴ്ചയിലെ സമ്പൂർണ ലോക്ക്ഡൗണും രാത്രികാല കർഫ്യൂവും പിൻവലിച്ചതോടെ ജനജീവിതം പഴയ താളം വീണ്ടെടുക്കുന്നു. ഇളവുകൾ ഇന്നുമുതൽ നിലവിൽ വരും.
ഒക്ടോബർ നാലു മുതൽ പോളിടെക്നിക്,എൻജിനിയറിംഗ്,മെഡിക്കൽ കോളേജുകളിലെ അവസാന വർഷ ക്ളാസുകൾ നേരിട്ട് നടത്താനും മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കൊവിഡ് പ്രതിവാര അവലോകനയോഗം അനുമതി നൽകി. ബിരുദ, ബിരുദാനന്തര അവസാനവർഷ വിദ്യാർത്ഥികൾക്കും പഠനം നടത്താം.
10, 12 ക്ളാസുകൾ താമസിയാതെ ആരംഭിക്കും.
അദ്ധ്യാപകർ ഈ ആഴ്ചതന്നെ വാക്സിനേഷൻ പൂർത്തിയാക്കണം. പൊതുവിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ വകുപ്പുകൾ ഇതിനുള്ള ക്രമീകരണം ഏർപ്പെടുത്തണം.
റസിഡൻഷ്യൽ സംവിധാനത്തിലുള്ള കോച്ചിംഗ് സെന്ററുകൾക്ക് പ്രവർത്തിക്കാം.
തിയേറ്ററുകൾ തുറക്കാനും ഹോട്ടലിലും ബാറിലും ഇരുന്നു കഴിക്കാനും അനുമതി വൈകുമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വിദ്യാലയങ്ങൾ മൊത്തത്തിൽ തുറക്കുന്നത് വിദ്യാഭ്യാസമേഖലയിലുള്ളവരുമായി കൂടിയാലോചിച്ച് തീരുമാനിക്കും. തീവ്രവ്യാപനശേഷിയുള്ള ഡെൽറ്റാ വൈറസിന്റെ സാന്നിദ്ധ്യമുള്ളളതിനാൽ ജാഗ്രത പാലിക്കണം.
കണ്ടെയ്ൻമെന്റ് സോണുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ എല്ലാ ബുധനാഴ്ചയും മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ എല്ലാ ദിവസവും പുതുക്കണം. ഇതിനായി ഓരോ കേന്ദ്രത്തിനും ഐ.ടി വിദഗ്ദ്ധനെ താത്ക്കാലികമായി നിയമിക്കും.
ഇളവിന് അടിസ്ഥാനം
238782 രോഗികൾ ഉണ്ടെങ്കിലും ചികിത്സാ കേന്ദ്രങ്ങളിൽ 12.8% മാത്രം
18.49% : ആഗസ്റ്റ് അവസാനവാരത്തെ ടി.പി.ആർ
17.91%: നിലവിലെ ടി.പി.ആർ
3 കോടിയിലേറെപ്പേർ വാക്സിൻ സ്വീകരിച്ചു
61.73% പേർ ഒന്നാം ഡോസ് സ്വീകരിച്ചു
23.3% പേർക്ക് രണ്ടാം ഡോസും നൽകി
പ്രവർത്തന നിബന്ധന
റസിഡൻഷ്യൽ സ്ഥാപനങ്ങളിൽ എത്തുന്നവർ
ഒരു ഡോസ് വാക്സിനെങ്കിലും എടുത്തിരിക്കണം.
ബയോബബിൾ മാതൃകയിലായിരിക്കണം പ്രവർത്തനം.
പ്രവർത്തനാനുമതി ലഭിച്ച മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്തുന്നവരും ഒരുഡോസ് വാക്സിനെടുത്തവരായിരിക്കണം
''കൊവിഷീൽഡ് രണ്ടാം ഡോസ് നാലാഴ്ചകൾക്കുശേഷം സ്വീകരിക്കാമെന്ന ഹൈക്കോടതി വിധിയിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സർക്കാരാണ്. സംസ്ഥാന സർക്കാരിന് പൂർണ യോജിപ്പാണ്.
പിണറായി വിജയൻ,
മുഖ്യമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |