പ്രതിയെ റിമാൻഡ് ചെയ്തു
തിരുവനന്തപുരം: ഭാര്യ പ്രിയങ്കയുടെ ആത്മഹത്യയിൽ അറസ്റ്റിലായ ഉണ്ണി രാജൻ പി. ദേവിനെ റിമാൻഡ് ചെയ്തു. ഇന്നലെ വീഡിയോ കോൺഫറൻസിലൂടെയാണ് ഉണ്ണിയെ കോടതിയിൽ ഹാജരാക്കിയത്. നെടുമങ്ങാട് കോടതിയാണ് റിമാൻഡ് ചെയ്തത്. സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി പ്രതി പൊലീസിനോട് സമ്മതിച്ചു.
അങ്കമാലി കറുകുറ്റിയിലെ വീട്ടിൽ നിന്ന് അറസ്റ്റിലായ പ്രതിയെ നെടുമങ്ങാട്ടെത്തിച്ച് വിശദമായി ചോദ്യം ചെയ്‌തിരുന്നു. ഏറ്റവും ഒടുവിലായി മേയ് പതിനൊന്നിന് പ്രിയങ്കയും തന്റെ അമ്മ ശാന്തമ്മയുമായി വാക്കേറ്റമുണ്ടായപ്പോൾ ഇടപ്പെട്ടു. ഇതിനിടെ പ്രിയങ്കയെ മർദ്ദിച്ചു. ഇതിന് പിന്നാലെയാണ് പ്രിയങ്ക സഹോദരനൊപ്പം തിരുവനന്തപുരത്തെ വീട്ടിലേക്ക് പോയതെന്നും ഉണ്ണി പൊലീസിന് മൊഴി നൽകി.
നേരത്തെയും സ്ത്രീധനത്തിന്റെ പേരിൽ പ്രിയങ്കയെ മാനസികമായും,ശാരീരികമായും ഉപദ്രവിച്ചിരുന്നതായി പ്രതിയുടെ കുറ്റസമ്മതത്തിലുണ്ട്. അങ്കമാലിയിലെ വീട്ടിൽ നിന്ന് പന്ത്രണ്ടാം തീയതി വെമ്പായത്തെ വീട്ടിലെത്തിയ പ്രിയങ്കയ്ക്ക് മരിക്കുന്നതിന് തൊട്ടുമുമ്പ് ഒരു ഫോൺ കോൾ വന്നിരുന്നതായും അതിന് ശേഷമാണ് മുറിയിൽ കയറി കതകടച്ച് ജീവനൊടുക്കിയതെന്നും ബന്ധുക്കൾ മൊഴി നൽകിയിരുന്നു.
പ്രിയങ്കയെ വിളിച്ചത് ഉണ്ണിയാണെന്നും ഫോണിലൂടെ രൂക്ഷമായി ശകാരിക്കുകയും നിന്നെ എനിക്ക് വേണ്ടെന്നും ഭാര്യയായി കരുതാനാകില്ലെന്നും പറഞ്ഞതോടെയാണ് പ്രിയങ്ക ആത്‌മഹത്യ ചെയ്തതതെന്നുമാണ് പൊലീസ് പറയുന്നത്.
നിലവിൽ ഗാർഹിക പീഡനം,ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. ഈ വകുപ്പുകൾ തന്നെ ഉണ്ണിയുടെ അമ്മ ശാന്തമ്മക്കെതിരെയും ചുമത്തിയിട്ടുണ്ട്. എന്നാൽ അവർ കൊവിഡ് പോസിറ്റീവായി കറുകുറ്റിയിലെ വീട്ടിൽ ചികിത്സയിലാണ്. വരുന്ന ആഴ്ചയോടെ മാത്രമെ ക്വാറന്റൈൻ പൂർത്തിയാകൂ. തുടർന്ന് ഇവർക്കെതിരെയും നടപടി സ്വീകരിക്കും.
ഉണ്ണിയെ നെയ്യാറ്റിൻകര സ്പെഷ്യൽ സബ്‌ജയിലിലേക്ക് മാറ്റി. ഇവിടുത്തെ നിരീക്ഷണ കാലാവധി പൂർത്തിയായ ശേഷം പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റും.തെളിവെടുപ്പിനും മറ്റുമായി പ്രതിയെ ഉടൻ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകുമെന്ന് നെടുമങ്ങാട് ഡിവൈ.എസ്.പി ഉമേഷ് പറഞ്ഞു.
പാവപ്പെട്ട കുടുംബം
പിതാവിന്റെ മരണ ശേഷം അമ്മ ജയ വീട്ടു ജോലി ചെയ്താണ് പ്രിയങ്കയേയും സഹോദരൻ വിഷ്ണുവിനേയും പഠിപ്പിച്ചത്. സ്‌പോർട്സിൽ സജീവമായിരുന്ന പ്രിയങ്ക കായിക അദ്ധ്യപികയായി ജോലി ലഭിച്ചതോടെയാണ് അങ്കമാലിയിലെത്തുന്നത്. അവിടെ വെച്ചാണ് ഉണ്ണിയെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |