തിരുവനന്തപുരം: ഇടതു തുടർഭരണം ഉറപ്പാക്കിക്കൊണ്ട് എൺപതിന് മുകളിൽ സീറ്റുകൾ ഇടതുമുന്നണി നേടുമെന്ന് എൻ.സി.പി സംസ്ഥാന നേതൃയോഗത്തിന്റെ വിലയിരുത്തൽ. എൻ.സി.പി മത്സരിച്ച മൂന്നിടത്തും വിജയിക്കുമെന്നും യോഗം വിലയിരുത്തി. കുട്ടനാട്, കോട്ടയ്ക്കൽ, എലത്തൂർ മണ്ഡലങ്ങളിലാണ് പാർട്ടി മത്സരിച്ചത്. കോൺഗ്രസ് വിട്ട് അടുത്തിടെ എൻ.സി.പിയിൽ ചേർന്ന മുതിർന്ന നേതാവ് പി.സി. ചാക്കോയും ഇന്നലെ നേതൃയോഗത്തിൽ പങ്കെടുത്തു.
സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം പ്രകടമാകാത്ത തിരഞ്ഞെടുപ്പാണുണ്ടായത്. മുഖ്യമന്ത്രിക്ക് കൈവന്ന വീരപരിവേഷം അദ്ദേഹത്തെ ജനങ്ങളുടെ ആരാധനാപാത്രമാക്കി. ഇതിന് പുറമേ, സർവതലസ്പർശിയായ വികസനം പ്രാദേശികതലം മുതൽ ജനം അനുഭവിച്ചറിഞ്ഞിട്ടുണ്ട്. ഇതിന്റെയെല്ലാം നേട്ടം ഇടതുമുന്നണിക്കുണ്ടാകും. അതേസമയം, സ്ഥാനാർത്ഥിനിർണ്ണയത്തെ ചൊല്ലി തുടക്കത്തിൽ ചിലയിടങ്ങളിലുണ്ടായ പ്രശ്നങ്ങളും ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ടുയർന്നുവന്ന ആക്ഷേപങ്ങളും ചില മണ്ഡലങ്ങളിലെ പ്രതീക്ഷകളെ ബാധിച്ചേക്കാം. ശബരിമല വിഷയത്തിൽ വോട്ടെടുപ്പ് ദിവസമുയർന്നുവന്ന വിവാദം മദ്ധ്യതിരുവിതാംകൂറിൽ സ്വാധീനം ചെലുത്തിയേക്കാം. ആത്യന്തികമായി തിരഞ്ഞെടുപ്പ്ഫലത്തെ ഇവയൊന്നും സ്വാധീനിക്കാനിടയില്ലെന്നും യോഗം വിലയിരുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |