ചേർത്തല: ഈഴവ സമുദായത്തിന്റെ വിദ്യാഭ്യാസ, സാമ്പത്തിക പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിക്കാൻ സർക്കാർ പുതിയ കമ്മിഷനെ നിയോഗിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടു. യോഗം പാലക്കാട് ,കോഴിക്കോട് ജില്ലാ നേതൃസമ്മേളനം ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തിക പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷന്റെ മാതൃകയിൽ കമ്മിഷനെ നിയോഗിച്ചാൽ ഈഴവസമുദായത്തിന്റെ വിദ്യാഭ്യാസ,സാമ്പത്തിക അവശതകൾ വ്യക്തമാകും.
ഈഴവ സമുദായത്തിന് സർക്കാർ, പൊതുമേഖലാ ഉദ്യോഗ തലങ്ങളിൽ ജനസംഖ്യാനുപാതിക പ്രാതിനിദ്ധ്യം ലഭിക്കുന്നില്ലെന്ന് ജസ്റ്റിസ് നരേന്ദ്രൻ കമ്മിഷൻ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. മുസ്ലീങ്ങൾക്ക് സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് നടത്തി ജനസംഖ്യാനുപാതിക പ്രാതിനിദ്ധ്യം ഉറപ്പാക്കിയപ്പോൾ പിന്നാക്ക വിഭാഗങ്ങളെ തഴഞ്ഞു. വിദ്യാഭ്യാസ മേഖലയിൽ ഏറ്റവും കൂടുതൽ സ്ഥാപനങ്ങൾ ഉള്ളത് ന്യൂനപക്ഷങ്ങൾക്കാണ്. എന്നാൽ, ആ മേഖലയിൽ അവർ നേരിടുന്ന പിന്നാക്കാവസ്ഥ പരിശോധിക്കാനാണ് സർക്കാർ കമ്മിഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഉദ്യോഗങ്ങളിൽ ക്രിസ്ത്യൻ വിഭാഗത്തിന്റെ ജനസംഖ്യാനുപാതിക പ്രാതിനിധ്യം, ഉന്നതവിദ്യാഭ്യാസ മേഖലയിലെ പ്രാതിനിധ്യം, സാമ്പത്തിക പിന്നാക്കാവസ്ഥ എന്നിവയും ജസ്റ്റിസ് ജെ.ബി.കോശി കമ്മീഷൻ പഠിക്കും.
ന്യൂനപക്ഷ വിഭാഗങ്ങൾക്ക് കേന്ദ്ര,സംസ്ഥാന സർക്കാരുകൾ കോടാനുകോടി രൂപ വാരിക്കൊടുക്കുന്നു. പിന്നാക്കക്കാരായ വിദ്യാർത്ഥികൾക്ക് ഒരു സ്‌കോളർഷിപ്പും ലഭിക്കുന്നില്ല.
ഒരേ മനസോടെ മുന്നോട്ടു പോയാൽ മാത്രമേ ഈഴവ സമുദായത്തിന് പുരോഗതി കൈവരിക്കാനാകൂ.
ഒരു നന്മയും ചെയ്യാതെ കുറ്റങ്ങൾ മാത്രം പറഞ്ഞുനടക്കുന്ന കുലംകുത്തികളെ അകറ്റി നിറുത്തണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പാലക്കാട് ജില്ല നേതൃയോഗത്തിൽ പാലക്കാട് യൂണിയൻ സെക്രട്ടറി കെ.ആർ.ഗോപിനാഥും കോഴിക്കോട് ജില്ലയിൽ എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷും അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |