തിരുവനന്തപുരം: പൊതുമേഖലാസ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഉയർത്തിയ തീരുമാനം പൂർണ്ണമായി പിൻവലിക്കണമെന്ന് പ്രതിപക്ഷനേതാവ് വി. ഡി. സതീശൻ പറഞ്ഞു. തീരുമാനം സർക്കാർ മരവിപ്പിച്ചത് പ്രതിപക്ഷത്തിന്റെ വിജയമാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്ത് തൊഴിൽമേഖലയിലെ സാഹചര്യങ്ങൾ പരിഗണിക്കാത്ത തീരുമാനമായിരുന്നു ഇത്. തൊഴിലിന് വേണ്ടി കേരളത്തിലെ ചെറുപ്പക്കാർ സമരം ചെയ്യുമ്പോൾ ഡി.വൈ.എഫ്.ഐ നേതാവ് റഹീം തൊഴിൽ എവിടെയെന്ന് ചോദിച്ച് ഡൽഹിയിൽ സമരത്തിന് പോകുന്നു. തൊഴിൽ എവിടെയെന്ന് ഇവിടുത്തെ മുഖ്യമന്ത്രിയോട് ചോദിച്ച ശേഷം പോകുന്നതാണ് ഉചിതം.
വിഴിഞ്ഞം വിഷയത്തിൽ സി.പി.എമ്മും ബി.ജെ.പിയും അദാനിക്ക് വേണ്ടി വിചിത്രമായ കൂട്ടായ്‌മ ഉണ്ടാക്കി. വിഴിഞ്ഞം സമരത്തെ വർഗീയവത്ക്കരിക്കാനാണ് സർക്കാർ ശ്രമം. മുഖ്യമന്ത്രി സമരസമിതിയുമായി ചർച്ച് ചെയ്ത് വിഷയം പരിഹരിക്കണം. അദാനിയുടെ മെഗാഫോണായി സർക്കാർ മാറി. അദാനിയുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ സർക്കാർ ബി.ജെ.പിയെ കൂടി കൂട്ടുപിടിച്ചിരിക്കുകയാണ്. ബംഗാളിൽ ബി.ജെ.പിയുമായി സി.പി.എം ഉണ്ടാക്കിയിരിക്കുന്ന സഖ്യത്തിന്റെ ഭാഗമാണോ ഇതെന്ന് അറിയില്ല. കേരളത്തിലും ബി.ജെ.പി -സി.പി.എം സഖ്യത്തിന്റെ തുടക്കമായേ കഴിഞ്ഞദിവസത്തെ സമരത്തെ കാണാനാകൂ.
രൂക്ഷമായ വിലക്കയറ്റം പരിഹരിക്കാൻ സർക്കാർ ഇടപെടുന്നില്ല. ഓണത്തിന് ശേഷം അരിയുടെ വില കൂടിയതിന് ആനുപാതികമായി നിത്യോപയോഗ സാധനങ്ങളുടെ വിലയും കൂടി. ആന്ധ്രയിൽ നിന്നും അഞ്ചുമാസം കഴിഞ്ഞേ അരി വരുകയുള്ളൂ എന്ന് പറയുമ്പോൾ ആ അഞ്ചുമാസവും വിലക്കയറ്റം നിലനിൽക്കുമെന്ന് ഉറപ്പായി.
മ്യൂസിയം ആക്രമണകേസിൽ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട വാഹനത്തിലെ ഡ്രൈവർ അറസ്റ്റിലായതിൽ മന്ത്രിയെ കുറ്റപ്പെടുത്താനില്ല. ഇയാളുടെ രേഖാചിത്രം പൊലീസ് പുറത്ത് വിട്ടിട്ടും മന്ത്രിയുടെ ഓഫീസിലെ ആരും തിരിച്ചറിഞ്ഞില്ലെന്നത് വിശ്വസിക്കാൻ കഴിയുന്നില്ല. കരാർ ജീവനക്കാർക്ക് സർക്കാർ വാഹനം ഏത് സമയത്തും എടുത്തുകൊണ്ട് പോകാമെങ്കിൽ കാര്യങ്ങൾ അത്ര ശരിയായല്ല നടക്കുന്നതെന്നാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |