തിരുവനന്തപുരം:കൊവിഡ് പ്രതിസന്ധി സമയത്ത് കാപട്യം ഒളിപ്പിച്ച ബഡ്ജറ്റ് അവതരിപ്പിച്ചത് ശരിയായില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
20,000 കോടിയുടെ രണ്ടാം കൊവിഡ് പാക്കേജാണ് ബഡ്ജറ്റിലെ പ്രധാനവിഭവം. ഇത് തട്ടിപ്പാണ്. ജനങ്ങളുടെ കൈയിലേക്ക് നേരിട്ട് 8,900 കോടി എത്തിക്കും. വായ്പയും സബ്സിഡിയുമായി 8300കോടി, ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് 2800കോടി എന്നാണ് ബഡ്ജറ്റിലെ പാക്കേജ് വിശദീകരണം. ഇപ്പോൾ നൽകുന്ന ഭക്ഷ്യകിറ്റും, സാമൂഹ്യക്ഷേമ, ഇതര പെൻഷനുകളുമാണ് ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുമെന്ന് പറയുന്നത്. ബാക്കിയുള്ളത് കഴിഞ്ഞ ഒരു വർഷം പിടിച്ചുവച്ച കുടിശികയുമാണത്രേ. ഇതിലെന്ത് പുതുമയാണ്? ഇതെന്ത് പാക്കേജാണ്?. കൊടുത്തുകൊണ്ടിരിക്കുന്നതും കുടിശിക കൊടുക്കുന്നതുമാണോ പാക്കേജ്?.
കഴിഞ്ഞ ബഡ്ജറ്റിനെക്കാൾ അധികചെലവ് 1715 കോടി മാത്രമാണെന്ന് ബഡ്ജറ്റ് പ്രസംഗത്തിലുണ്ട്. കഴിഞ്ഞ ബഡ്ജറ്റിൽ ഇല്ലാത്തതാണ് കൊവിഡ് പാക്കേജെങ്കിൽ ആ അധിക ചെലവ് കൂടി ഉൾപ്പെടുത്തി 21,715കോടി അധികച്ചെലവ് വരേണ്ടതല്ലേ? അതിനർത്ഥം പണമൊന്നും കൊടുക്കാതെ വാചകക്കസർത്തിൽ ഒതുങ്ങുന്ന കൊവിഡ് പാക്കേജെന്നാണ്. ഇത് കാപട്യമാണ്. കേന്ദ്രത്തിന്റെ സാമ്പത്തിക പുനസംഘടനാവിഹിതമായി 18,000കോടിയും ട്രഷറിയിൽ 5,000കോടി ബാക്കിയും ഉണ്ടെന്ന് ഭരണംനിറുത്തി പോകുമ്പോൾ ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക് പറഞ്ഞിരുന്നു.അതൊന്നും ബാലഗോപാലിന്റെ ബഡ്ജറ്റിൽ കാണാനില്ല.
രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബഡ്ജറ്റ് രാഷ്ട്രീയ പ്രസംഗമാണ്. ബഡ്ജറ്റിന്റെ പവിത്രത ഇല്ലാതാക്കി. അതേസമയം കോവിഡ് മൂന്നാം തരംഗത്തെക്കുറിച്ച് ബഡ്ജറ്റിൽ ഉൾപ്പെടുത്തിയതിനെ സ്വാഗതം ചെയ്യുന്നതായും പ്രതിപക്ഷനേതാവ് പറഞ്ഞു.
പി.കെ.കുഞ്ഞാലിക്കുട്ടി
സർക്കാരിൽ നിന്ന് ജനം പ്രതീക്ഷിച്ചതിന് എതിരായ ബഡ്ജറ്റാണിത്. സർക്കാരിന്റെയും സംസ്ഥാനത്തിന്റെയും മുന്നോട്ടുളള പോക്ക് ഒട്ടും സുഖകരമാവില്ലെന്നതിന്റെ സൂചനയാണിത്. ഒന്നും പുതുതായി ചെയ്യാനില്ല. ചെയ്യുന്നതെല്ലാം ഒരു പാക്കേജായി കാണണമെന്നാണ് ധനമന്ത്രി പറയുന്നത്. തൊഴിലില്ലായ്മ പരിഹരിക്കാനും ധനസ്ഥിതി മെച്ചപ്പെടുത്താനും ഒരു നിർദ്ദേശവുമില്ല.
മോൻസ് ജോസഫ്
കൊവിഡ് കാലത്ത് കർഷകർക്ക് കൈത്താങ്ങ് നൽകാനുള്ള ഒരു ശ്രമവും ബഡ്ജറ്റിൽ ഇല്ല. ഇത് കേരളത്തെ ഗുരുതരമായി ബാധിക്കും. മദ്ധ്യ തിരുവിതാംകൂറിന് ആശ്വാസമാകുന്ന ടൂറിസം പദ്ധതികളും ഇല്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |