ന്യൂഡൽഹി: വിജയലഹരിയിൽ എൻ.എസ്.എസിനുമേൽ സി.പി.എമ്മും അണികളും നടത്തുന്ന കടന്നാക്രമണത്തെ ശക്തമായി അപലപിക്കുന്നെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ പറഞ്ഞു.
എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ല. ശബരിമല വിഷയത്തിൽ വിശ്വാസികളുടെ ശബ്ദമായതിനാലാണ് സുകുമാരൻ നായർ ആക്രമിക്കപ്പെടുന്നത്. സുകുമാരൻ നായരടക്കം ആർക്കും രാഷ്ട്രീയ നിലപാടുകൾ പറയാൻ സ്വാതന്ത്ര്യവും അവകാശവുമുള്ള രാജ്യമാണ് ഇന്ത്യ. ഹൈന്ദവ ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കപ്പെടണം എന്നാവശ്യപ്പെടുന്നത് മഹാപാതകമായി ചിത്രീകരിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. ശബരിമല വിഷയത്തിൽ കടകംപള്ളിയുടെയും മറ്റ് നേതാക്കളുടെയും മാപ്പപേക്ഷയും മുതലക്കണ്ണീരും വഞ്ചനയായിരുന്നു എന്നതിന്റെ തെളിവാണ് എൻ.എസ്.എസിനു മേലുള്ള ആക്രമണം.
സാമുദായിക ചേരിതിരിവുണ്ടാക്കിയാണ് ഇടതു വിജയമെന്ന യാഥാർത്ഥ്യം എല്ലാവർക്കുമറിയാം. തീവ്ര മുസ്ലീം, ജിഹാദി സംഘടനകളുടെ രാഷ്ട്രീയ, സാമ്പത്തിക പിന്തുണയിൽ നേടിയ വിജയം സി.പി.എമ്മിനെ ലഹരിപിടിപ്പിച്ചിരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |