ന്യൂഡൽഹി:ഹമാസിന്റെ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി സ്വദേശി സൗമ്യ സന്തോഷിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ഇസ്രയേലിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജീവ് സിംഗ്ലയ്ക്ക് നിർദേശം നൽകിയതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ അറിയിച്ചു. ഇസ്രയേലി അധികൃതരുമായി ബന്ധപ്പെട്ട് നടപടികൾ സ്വീകരിക്കാമെന്ന് സ്ഥാനപതി മന്ത്രിയെ അറിയിച്ചു. പശ്ചിമേഷ്യയിൽ സംഘർഷം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ മേഖലയിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ നടപടിയെടുക്കുമെന്നും വി.മുരളീധരൻ പറഞ്ഞു. സൗമ്യയുടെ ദാരുണമായ മരണത്തെ രാഷ‌്‌ട്രീയവത്കരിക്കാൻ ആരും ശ്രമിക്കരുതെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
കുടുംബത്തെ ആശ്വസിപ്പിച്ച്
ഇസ്രയേൽ അംബാസഡർ
ന്യൂഡൽഹി: ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ കുടുംബത്തെ ഇന്ത്യയിലെ ഇസ്രയേൽ അംബാസഡർ റോൺ മാൽക്ക ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ചു. ട്വിറ്ററിലൂടെ റോൺ മാൽക്ക തന്നെയാണ് വിവരം അറിയിച്ചത്.
സൗമ്യയുടെ നിർഭാഗ്യകരമായ മരണത്തിലുള്ള അഗാധമായ ദുഃഖം കുടുംബത്തെ അറിയിച്ചു. ഇസ്രയേൽ മുഴുവൻ സൗമ്യയുടെ മരണത്തിൽ ദുഃഖിക്കുന്നു. ഞങ്ങൾ അവർക്കു വേണ്ടി നിലകൊള്ളുന്നു. സൗമ്യയുടെ ഒൻപതു വയസുള്ള മകന്റെ കാര്യം ഓർക്കുമ്പോൾ ഹൃദയം പൊട്ടുകയാണെന്നും റോൺ പറഞ്ഞു. നന്നേ ചെറുപ്പത്തിൽ തന്നെ അവന് അമ്മയില്ലാതെ ജീവിക്കേണ്ടി വരുന്നതിലുള്ള ദുഃഖം താങ്ങാനാകുന്നില്ല. സൗമ്യയുടെ ജീവനപഹരിച്ച ഹീനമായ ആക്രമണം ഇസ്രയേലി ബാലൻ മോസസിനെ അനാഥനാക്കിയ 2008ൽ മുംബയ് ഭീകരാക്രമണത്തെ ഓർമ്മിപ്പിക്കുന്നു. സൗമ്യയുടെ കുടുംബത്തിന് ദൈവം ദുഃഖം താങ്ങാനുള്ള ശക്തിയും ധൈര്യവും നൽകാൻ പ്രാർത്ഥിക്കുന്നതായും റോൺ ട്വിറ്ററിൽ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |