തിരുവനന്തപുരം: രാഷ്ട്രപതിക്ക് ഡി. ലിറ്റ് നിഷേധിക്കാൻ സംസ്ഥാന സർക്കാർ ഇടപെട്ടെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ ആരോപിച്ചു. ഡി.ലിറ്റ് കൊടുക്കാതിരിക്കാൻ മാത്രം എന്ത് അയോഗ്യതയാണ് സംസ്ഥാനസർക്കാർ കാണുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. കാര്യങ്ങൾ മനസിലാക്കാതെ ഗവർണറെ വിമർശിക്കുന്ന പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുടെ നാവായി പ്രവർത്തിക്കുകയാണ്. ദളിത് കുടുംബത്തിൽ ജനിച്ചുവെന്നതാണ് രാഷ്ട്രപതിയുടെ അയോഗ്യതയെങ്കിൽ അക്കാര്യം മുഖ്യമന്ത്രി തുറന്ന് പറയണം. സിൻഡിക്കേറ്റ് യോഗം പോലും ചേരാതെയാണ് കേരളാ സർവകലാശാല ഡി.ലിറ്റ് നൽകേണ്ടെന്ന തീരുമാനം എടുത്തത്. സ്വയം ഭരണാവകാശമുള്ള സർവകലാശാലയുടെ അധികാരത്തിൽ ചട്ടവിരുദ്ധമായാണ് സർക്കാർ ഇടപെട്ടത്.
പിണറായി വിജയൻ പാലും പഴവും കൊടുത്ത് വളർത്തുന്ന തത്തയായി പ്രതിപക്ഷ നേതാവ് മാറിയിരിക്കുന്നു. രാജ്യത്തിന്റെ പ്രഥമപൗരനെ അവഹേളിച്ച സർക്കാരിനൊപ്പം നിൽക്കുക എന്നതാണോ നയമെന്ന് കോൺഗ്രസിന്റെ ദേശീയ നേതൃത്വം വ്യക്തമാക്കണം. പ്രതിപക്ഷനേതാവിന് മുഖ്യമന്ത്രി പിണറായി വിജയനെ ഭയമാണ്. ഈ ഭയത്തെ ക്രിയാത്മക പ്രതിപക്ഷമെന്ന് വിശേഷിപ്പിക്കുന്നു. ഭീരുവായ പ്രതിപക്ഷ നേതാവിനെയല്ല സർക്കാരിന്റെ ദുഷ്ചെയ്തികളെ ചോദ്യം ചെയ്യാനുള്ള തന്റേടവും ആർജ്ജവവും ഉള്ള പ്രതിപക്ഷ നേതാവിനെയാണ് കേരളത്തിന് ആവശ്യമെന്നും മുരളീധരൻ പറഞ്ഞു.
രാഷ്ട്രപതി, ഗവർണർ പദവികളെ
അവഹേളിക്കരുതെന്ന് ഗവർണർ
കൊച്ചി: രാഷ്ട്രപതി, ഗവർണർ തുടങ്ങിയ പദവികളെ അവഹേളിക്കുന്ന പ്രവണത ശരിയല്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഓണററി ഡി.ലിറ്റ് നൽകാൻ ശുപാർശ ചെയ്തിരുന്നോയെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഗവർണർ. ഇത്തരം നിരുത്തരവാദപരമായ പരാമർശങ്ങളോട് പ്രതികരിക്കാനില്ല. പറയാനുള്ളത് താൻ പറഞ്ഞിട്ടുണ്ട്. ഗവർണർ, രാഷ്ട്രപതി പദവികളെയും ഭരണഘടനയെയും ദേശീയചിഹ്നങ്ങളെയും ഭരണഘടനയുടെ ആർട്ടിക്കിൾ 51 (എ) പ്രകാരം ബഹുമാനിക്കാനുള്ള ബാദ്ധ്യത എല്ലാവർക്കുമുണ്ട്. ലാഘവത്തോടെ കാണേണ്ട കാര്യമല്ല ഇത്. ഗവർണറുടെ ഓഫീസിനെ വിവാദങ്ങളിലേക്കും ചർച്ചകളിലേക്കും വലിച്ചിഴയ്ക്കരുത്. നിയമം നിർമ്മിക്കുന്നവർ തന്നെ നിയമം ലംഘിക്കുമ്പോൾ ചാൻസലർ പദവിയിൽ തുടരുന്നതിൽ അർത്ഥമില്ലെന്നും ഗവർണർ പറഞ്ഞു.
സതീശൻ നിർഗുണ നേതാവ്: കെ. സുരേന്ദ്രൻ
കൊച്ചി: പിണറായി വിജയനെ നിഴൽ പോലെ പിന്തുടരുന്ന നിർഗുണനായ പ്രതിപക്ഷ നേതാവാണ് വി.ഡി. സതീശനെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. പിണറായി കാബിനറ്റിലെ മന്ത്രിപ്പണിയാണ് അദ്ദേഹത്തിന് ചേരുക. സുരേന്ദ്രൻ പറഞ്ഞത് ഏറ്റെടുക്കാനുള്ളതല്ല പ്രതിപക്ഷമെന്ന് സതീശൻ പറയുന്നത് രമേശ് ചെന്നിത്തലയെ ഉന്നംവച്ചാണ്. കേരളത്തിലെ സർവകലാശാലകളെ കൈപ്പിടിയിലാക്കി അഴിമതി നടത്തുന്ന മുഖ്യമന്ത്രിയെ വിമർശിക്കാതെ ഗവർണറെ വിമർശിക്കുന്നതിന് പിന്നിൽ മറ്റ് കാര്യങ്ങളാണ്. പ്രതിപക്ഷ ധർമ്മം പോലും അറിയാത്ത പ്രതിപക്ഷ നേതാവാണ് സതീശനെന്നും സുരേന്ദ്രൻ പറഞ്ഞു.
ഗവർണർ വിമർശനത്തിന്
അതീതനല്ല: വി.ഡി.സതീശൻ
കൊച്ചി: നിയമത്തിന് നിരക്കാത്ത കാര്യങ്ങൾ ചെയ്താൽ ഗവർണറെ വിമർശിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. സർക്കാരിന്റെ സമ്മർദ്ദത്തിന് വഴങ്ങി നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്തെന്ന് ഗവർണർ സമ്മതിച്ചിട്ടുണ്ട്. അപ്പോൾ പ്രതിപക്ഷം വിമർശിക്കും. ഗവർണർ വിമർശനത്തിന് അതീതനല്ല. ചാൻസലർ പദവിയുടെ നിയമപരമായ ഉത്തരവാദിത്വം ഗവർണർ നിർവഹിച്ചില്ലെങ്കിൽ നിയമപരമായ വഴി തേടേണ്ടിവരും.
പൊലീസ് അതിക്രമങ്ങൾ ഒറ്റപ്പെട്ട സംഭവമെന്നാണ് സർക്കാർ വിശദീകരണം. പൊലീസിനെതിരെ ഗുരുതര ആക്ഷേപങ്ങളാണ് ഉയരുന്നത്. ജില്ലാ പൊലീസ് സൂപ്രണ്ടുമാർ സി.പി.എം ജില്ലാ സെക്രട്ടറിമാരുടെയും സി.ഐമാർ ഏരിയാ സെക്രട്ടറിമാരുടെയും നിയന്ത്രണത്തിലാണ്. പഴയകാല സെൽ ഭരണത്തിന്റെ പുതിയ രൂപമാണിത്. എന്തു കൊള്ളരുതായ്മ കാട്ടിയാലും മുഖ്യമന്ത്രി പൊലീസിനെ ന്യായീകരിക്കുകയാണ്. സ്ത്രീകൾക്ക് പൊലീസ് സ്റ്റേഷനിൽ പോകാൻ പറ്റാത്ത അവസ്ഥയാണ്. പൊലീസിന്റെ ആത്മവീര്യം തകർത്തതിന്റെ ഉത്തരവാദിത്വം സർക്കാരിനും സി.പി.എമ്മിനുമാണ്.
സുരേന്ദ്രന് മറുപടിയില്ല
ബി.ജെ.പി പറയുന്നത് ഏറ്റുപറയലല്ല പ്രതിപക്ഷത്തിന്റെ ജോലി. വിവരവും വെള്ളിയാഴ്ചയുമില്ലാത്ത സുരേന്ദ്രന്റെ വാക്കുകൾ മറുപടി അർഹിക്കുന്നില്ല. അവരുടെ മെഗാഫോണല്ല പ്രതിപക്ഷം. വിഷയാധിഷ്ഠിതമായി മാത്രമാണ് അഭിപ്രായ പ്രകടനങ്ങളെന്നും വി.ഡി.സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |