തിരുവനന്തപുരം:വിശ്വമാനവികതയാണ് ഭാരതത്തിന് ആവശ്യമെന്നും അതിന് തുടക്കം കുറിക്കേണ്ടത് ചെമ്പഴന്തിയും ശിവഗിരിയും നിലനിൽക്കുന്ന കേരളത്തിൽ നിന്നാകണമെന്നും കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ അഭിപ്രായപ്പെട്ടു.
ശ്രീനാരായണ ഗുരുദേവന്റെ 168ാമത് ജയന്തി ആഘോഷത്തോട് അനുബന്ധിച്ച് ശിവഗിരിയിൽ തിരുജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളീധരൻ.
വേർതിരിവില്ലാത്ത മനുഷ്യജാതിയെന്ന ചിന്തയാണ് ശ്രീനാരായണഗുരു മുന്നോട്ടുവച്ചത്. അത് പ്രാവർത്തികമാക്കാൻ തടസം സങ്കുചിത ജാതി ചിന്തകളാണ്. വിശ്വമാനവികതയുടെ ജാതിനിർമ്മിതിയാണ് രാജ്യത്ത് ആവശ്യം. ഈ ആശയത്തെ കേരളം ഉൾക്കൊണ്ടിട്ടുണ്ടോയെന്ന് സംശയമാണ്. സാമ്പ്രദായിക ജാതിചിന്തയെ പ്രോത്സാഹിപ്പിക്കുന്നതിൽ രാഷ്‌ട്രീയ, സാമൂഹ്യ ചുറ്റുപാടുകളുടെ പങ്ക് വലുതാണ്. ഇക്കാര്യത്തിൽ കേരളത്തിലെ ഇടത്-വലത് മുന്നണികൾ തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ല. ആദിവാസി വിഭാഗത്തിൽപ്പെട്ട വനിതയെ രാജ്യത്തിന്റെ പ്രഥമ പൗരയാക്കുക വഴി ജാതി ചിന്തയെ തോൽപ്പിക്കാനുള്ള ശ്രമമാണ് നടന്നത്. കാലത്തെ മറികടക്കുന്ന സന്ദേശമാണ് ഗുരുദേവന്റേത്. ഓരോ വർഷം കഴിയുന്തോറും ഗുരുവിന്റെ സന്ദേശങ്ങൾ ലോകമാകെ വ്യാപിക്കുകയാണെന്നും മുരളീധരൻ പറഞ്ഞു.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ചു. അടൂർ പ്രകാശ് എം.പി മുഖ്യപ്രഭാഷണം നടത്തി. പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് കെ.ജി ബാബുരാജിനെ സ്വാമി സച്ചിദാനന്ദ ആദരിച്ചു. ജപയജ്ഞത്തിന്റെ ഉദ്ഘാടനം സ്വാമി ശാരദാനന്ദ നിർവഹിച്ചു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, വി.ജോയ് എം.എൽ.എ, വർക്കല മുനിസിപ്പാലിറ്റി ചെയർമാൻ കെ.എം ലാജി, ആദിത്യ ഗ്രൂപ്പ് എം.ഡി ദേശപാലൻ പ്രദീപ്, ഗുരുധർമ്മ പ്രചാരണസഭ രജിസ്‌ട്രാർ പി.എം. മധു, ബാബുറാം, സ്വാമി വിശാലാനന്ദ തുടങ്ങിയവർ പങ്കെടുത്തു.
സ്വാമി സച്ചിദാനന്ദ രചിച്ച വിശ്വഗുരു-ശ്രീനാരായണ ഗുരുദേവ്, ലേഖന സമാഹാരമായ ശ്രീനാരായണഗുരുവിന്റെ കാവ്യലോകം എന്നീ പുസ്‌തകങ്ങളുടെ പ്രകാശനവും ചടങ്ങിൽ നടന്നു. രാവിലെ കേന്ദ്രമന്ത്രി വി.മുരളീധരൻ അടക്കമുള്ളവർ മഹാസമാധിയിൽ പുഷ്‌പാർച്ചന നടത്തി. ജയന്തിഘോഷയാത്രയോടെയാണ് ആഘോഷങ്ങൾ സമാപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |