തിരുവനന്തപുരം: ഇടത് ഫാസിസത്തിന് മുന്നിൽ മുട്ടിടിക്കുന്ന സാംസ്‌കാരിക ദാരിദ്ര്യമാണ് കേരളത്തിലെ പല കലാകാരന്മാർക്കും താരങ്ങൾക്കുമുള്ളതെന്ന് കേന്ദ്ര വിദേശ കാര്യസഹമന്ത്രി വി.മുരളീധരൻ പരിഹസിച്ചു.
'പ്രതികരിക്കാൻ ആരുമില്ലാതെ പോയ ഗുജറാത്തിൽ ഡി.വൈ.എഫ്.ഐ ഉണ്ടായിരുന്നെങ്കിൽ' എന്ന് ആഗ്രഹിച്ച കലാകാരൻമാർക്ക് ഇപ്പോൾ പ്രതികരണശേഷി നഷ്ടപ്പെട്ടോ എന്നദ്ദേഹം ഫേസ് ബുക്കിലൂടെ ചോദിച്ചു.
ഡി.വൈ.എഫ്.ഐ നേതാക്കളെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ പേരിലാണെന്ന് ഈ നിഷ്‌ക്കളങ്കർ ധരിച്ചിരിക്കുകയാണോ?
ഡി.വൈ.എഫ്.ഐ ഉള്ളതുകൊണ്ട് കേരളത്തിന് 'സാംസ്‌കാരികമായും സാമ്പത്തികമായും' ഉണ്ടാവുന്ന ഉന്നമനത്തിൽ അവരൊക്കെ ഇപ്പോഴും അഭിമാനിക്കുന്നുണ്ടോ?
പുതുതലമുറയ്ക്ക് ലഹരികടത്തിന്റെയും കള്ളക്കടത്തിന്റെയും ക്വട്ടേഷൻ ഇടപാടുകളുടെയും പാഠങ്ങൾ പകരുന്ന ഇടതുയുവജന പ്രസ്ഥാനത്തെക്കുറിച്ച് താരരാജാക്കൻമാർ മൗനം പുലർത്തുന്നതെന്ത്?.
ഗുജറാത്തിനെയും യു.പിയെയും കാശ്മീരിനെയും ലക്ഷദ്വീപിനെയും കുറിച്ച് ആത്മരോഷം കൊള്ളുന്നവർ കേരളത്തിലെ നിയമവാഴ്ചയുടെ സമ്പൂർണ്ണ തകർച്ചയെക്കുറിച്ച് മിണ്ടാത്തതെന്ത്?
രാജ്യവിരുദ്ധ പ്രസ്താവനകൾ ഇറക്കുന്നവർക്ക് പിന്തുണയുമായി മെഴുകുതിരി കത്തിക്കുന്നവർ ഹവാല, കള്ളക്കടത്ത് സംഘങ്ങളെ തള്ളിപ്പറയാത്തതെന്ത്?
കേരള പോലീസിന്റെയും വനിതാ കമ്മിഷന്റെയും കെടുകാര്യസ്ഥതയും താൻപോരിമയും മൂലം പൊലിഞ്ഞ പെൺകുട്ടികളെയോർത്ത് ഇവരാരും കണ്ണീരൊഴുക്കാത്തതെന്ത് തുടങ്ങിയ ചോദ്യങ്ങളും മുരളീധരൻ ഉന്നയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |