കൊച്ചി: സ്വന്തം കഴിവുകേടും കെടുകാര്യസ്ഥതയും അഴിമതിയും മറച്ചുവയ്ക്കാൻ കോൺഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും സംഘപരിവാറിനുമേൽ കുതിര കയറുകയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ ഫേസ് ബുക്കിൽ പ്രതികരിച്ചു. 'ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ' എന്ന മട്ടിലാണ് കേരളത്തിലെ രാഷ്ട്രീയ നേതാക്കളുടെ പ്രതികരണം. ബി.ജെ.പിക്ക് കേരളത്തിൽ സ്വാധീനമേറി വരുന്നു എന്ന തിരിച്ചറിവിലാണ് ഈ ആക്രമണമെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.
ബാലരാമപുരത്തെ കുഞ്ഞിനോടുള്ള പൊലീസിന്റെ ക്രൂരത പിണറായി വിജയന്റെ പിടിപ്പുകേടുമൂലമാണ്. കേരള പൊലീസിന്റെ കെടുകാര്യസ്ഥതയ്ക്കും ധാർഷ്ട്യത്തിനും ആനി രാജ കുറ്റപ്പെടുത്തേണ്ടത് പിണറായി വിജയനെയാണെന്നും ന്യൂനപക്ഷവിരുദ്ധ ചോദ്യപ്പേപ്പറിന്റെ കാര്യം മുസ്ലീം ലീഗ് ചോദിക്കേണ്ടത് ശിവൻകുട്ടിയോടാണെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
താലിബാനെ പുകഴ്ത്തുന്നവരും വാരിയംകുന്നനെ വിശുദ്ധനാക്കുന്നവരും വംശഹത്യയെ പ്രകീർത്തിക്കുന്നവരും ഭരിക്കുന്ന നാടായി കേരളം മാറി. ശബരിമല ശാസ്താവിനെ അപമാനിക്കുന്നത് ഹീറോയിസമായി അവതരിപ്പിക്കുന്ന മാദ്ധ്യമങ്ങളുടെ കാലമാണിത്. ഭൂരിപക്ഷ സമുദായത്തിന് അരക്ഷിതാവസ്ഥ തോന്നുക സ്വാഭാവികമാണ്. അവർ ബി.ജെ.പിയിലും മോദി സർക്കാരിലും പ്രതീക്ഷ അർപ്പിക്കുന്നതിൽ അസ്വസ്ഥരായിട്ട് കാര്യമില്ലെന്നും മുരളീധരൻ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |