തിരുവനന്തപുരം: പ്രിയ വർഗീസിന്റെ നിയമനം തടഞ്ഞത് സർവകലാശാലയുടെ ചാൻസിലർ എന്ന നിലയിൽ ഗവർണറുടെ കർത്തവ്യമാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. ഒ.ബി.സി മോർച്ച സംസ്ഥാന പഠന ശിബിരം വട്ടപ്പാറ വൈ.എം.സി.എ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെയാണ് അദ്ദേഹം നിലപാടെടുത്തത്. സി.പി.എം നേതാക്കൾ ഗവർണറെ അപമാനിക്കുന്നത് അവസാനിപ്പിക്കണം. സി.പി.എം നേതാക്കളുടെ ബന്ധുക്കളെ നിയമങ്ങൾ ലംഘിച്ച് നിയമിക്കുന്നതാണ് കേരളത്തിലെ സാഹചര്യം.
സംസ്ഥാനത്തെ സാമൂഹിക വിപത്തിന്റെ രക്തസാക്ഷിയാണ് ആലപ്പുഴയിൽ കൊല്ലപ്പെട്ട അഡ്വ,രഞ്ജിത്ത് ശ്രീനിവാസൻ. ഭരണ, പ്രതിപക്ഷ മുന്നണികൾ ഭീകരവാദികൾക്കെതിരെയും ലഹരിമാഫിയക്കെതിരെയും കണ്ണടയ്ക്കുകയാണ്. പാലക്കാട് കൊലപാതകത്തിലെ പ്രതികളെല്ലാം സി.പി.എമ്മുകാരാണെന്നും അദ്ദേഹം പറഞ്ഞു.
ഒ.ബി.സി മോർച്ച സംസ്ഥാന പ്രസിഡന്റ് എൻ.പി.രാധാകൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് സംസാരിച്ചു.മോർച്ച ദേശീയ സെക്രട്ടറി ശ്രീ. പുഞ്ചക്കരി സുരേന്ദ്രൻ, ദേശീയ സമിതിയംഗം ബിന്ദു വലിയശാല, മോർച്ച ജനറൽ സെക്രട്ടറി അഡ്വ. അരുൺ പ്രകാശ്, പൂങ്കുളം സതീഷ്, വൈസ് പ്രസിഡന്റുമാരായ ദേവീദാസ്, ആർ. എസ്. മണിയൻ, അജിത് കുമാർ, സംസ്ഥാന സെക്രട്ടറിമാരായ ശശികുമാർ, സ്മിത ജയമോഹൻ, ട്രഷറർ ബബുലു, എന്നിവർ വേദിയിൽ സന്നിഹിതരായി. മോർച്ച തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിപിൻ നന്ദി പറഞ്ഞു.
മോദിക്കെതിരെ സി.പി.എം
പറയുന്നതും കലാപത്തിനല്ലേ?
മുഖ്യമന്ത്രിക്കെതിരെ സംസാരിച്ചാൽ അത് കലാപാഹ്വാനമാകുമെങ്കിൽ പ്രധാനമന്ത്രിക്കെതിരെ പറയുന്ന സി.പി.എം നേതാക്കൾക്കെതിരെയും കേസെടുക്കണ്ടേയെന്ന് കേന്ദ്രസഹമന്ത്രി വി.മുരളീധരൻ മാദ്ധ്യമ പ്രവർത്തരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചതിന് കാപ്പ ചുമത്താൻ തീരുമാനിച്ചത് അവരുടെ കുടുംബകാര്യമാണെന്ന് സി.പി.എം, കോൺഗ്രസ് എം.പിമാർ സൗഹൃദത്തിൽ സംസാരിക്കുന്ന ചിത്രങ്ങൾ ഉയർത്തിക്കാണിച്ചുകൊണ്ട് മുരളീധരൻ പറഞ്ഞു. സ്വപ്നയുടെ ഹർജി കോടതി തള്ളിയതിനെ കുറിച്ചുള്ള ചോദ്യത്തിന് വേറെയും കോടതികളുണ്ടല്ലോ എന്നായിരുന്നു പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |