കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കൂടുതൽ കമ്പനികൾക്ക് വാക്‌സിൻ നിർമ്മിക്കാൻ ലൈസൻസ് നൽകണമെന്നാവശ്യപ്പെട്ട് അഡ്വ. ജി.കെ. ഗോപകുമാർ നൽകിയ ഹർജിയിൽ ഹൈക്കോടതി കേന്ദ്ര സർക്കാരിന്റെ വിശദീകരണം തേടി. ജസ്റ്റിസ് എ. രാജവിജയരാഘവൻ, ജസ്റ്റിസ് എം.ആർ. അനിത എന്നിവരടങ്ങിയ ഡിവിഷൻബെഞ്ച് ഹർജി 10 ദിവസം കഴിഞ്ഞു പരിഗണിക്കാൻ മാറ്റി.
പൂനെയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക്ക് എന്നീ കമ്പനികൾക്കു മാത്രമാണ് ഇന്ത്യയിൽ വാക്സിൻ നിർമ്മിക്കാൻ ലൈസൻസ് നൽകിയിട്ടുള്ളത്. ഇരു കമ്പനികളും കൂടി ആവശ്യമുള്ള വാക്സിന്റെ 30 ശതമാനം മാത്രമാണ് ഉത്പാദിപ്പിക്കുന്നതെന്നും ഇതു തുടർന്നാൽ 2023 അവസാനത്തോടെ മാത്രമേ 18 നു മേൽ പ്രായമുള്ളവരുടെ വാക്സിനേഷൻ പൂർത്തിയാക്കാൻ കഴിയൂവെന്നും ഹർജിയിൽ പറയുന്നു.
അടിയന്തര സാഹചര്യത്തിൽ ബൗദ്ധിക സ്വത്തവകാശ നിയമവും അന്താരാഷ്ട്ര കരാറുകളും മറികടന്ന് കൂടുതൽ മരുന്നുകമ്പനികൾക്ക് നിർബന്ധിത ലൈസൻസ് നൽകാൻ കേന്ദ്രസർക്കാരിന് കഴിയും. പേറ്റന്റ് നിയമത്തിൽ ഇതിനു വ്യവസ്ഥയുണ്ടെന്നും കൊവിഡ് വാക്സിനുമേലുള്ള പേറ്റന്റ് അവകാശം മേയ് അഞ്ചിന് യു.എസ് സർക്കാർ ഉപേക്ഷിച്ചെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |