ന്യൂഡൽഹി/ തിരുവനന്തപുരം: ധൃതി വേണ്ട; പതിനെട്ടിനും നാല്പത്തിയഞ്ചിനുമിടയ്ക്ക് പ്രായമുള്ളവർ കൊവിഡ് വാക്സിനേഷന് ഇനിയും കാത്തിരിക്കണം. ഈ പ്രായപരിധിയിലുള്ളവർക്ക് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച കുത്തിവയ്‌പ് ഇന്നു തുടങ്ങാനാവില്ലെന്നു വ്യക്തമാക്കി, കേരളം ഉൾപ്പെടെ പതിമൂന്നിലധികം സംസ്ഥാനങ്ങൾ.
കേന്ദ്രം നൽകുന്ന സൗജന്യ വാക്സിൻ 45 വയസിനു മുകളിലുള്ളവർക്കു മാത്രം നൽകണമെന്നും, കുറഞ്ഞ പ്രായക്കാർക്കുള്ള വാക്സിൻ സംസ്ഥാനങ്ങൾ നേരിട്ട് വിലയ്ക്കു വാങ്ങി നൽകണമെന്നും കേന്ദ്രം ഉപാധി വയ്ക്കുകയും, രാജ്യത്ത് വാക്സിൻ ക്ഷാമം രൂക്ഷമാവുകയും ചെയ്തതോടെ പദ്ധതി തകിടം മറിയുകയായിരുന്നു.
ആദ്യം വാക്സിൻ സ്വീകരിച്ചവർക്ക് രണ്ടാം ഡോസിന് സമയമായിട്ടും കേന്ദ്രത്തിൽ നിന്നുള്ള സൗജന്യ വാക്സിൻ ആവശ്യപ്പെടുന്ന തോതിൽ സംസ്ഥാനങ്ങൾക്കു കിട്ടുന്നില്ല. നേരിട്ടു വാങ്ങാൻ സംസ്ഥാനങ്ങൾ ഓർഡർ നൽകിയെങ്കിലും കാത്തിരിക്കാനാണ് കൊവിഷീൽഡിന്റെയും കൊവാക്സിന്റെയും നിർമ്മാതാക്കൾ പറയുന്നത്.
ഇതോടെ, മൂന്നാംഘട്ട കുത്തിവയ്പിന് രജിസ്റ്റർ ചെയ്ത 18- 45 പ്രായപരിധിയിലുള്ളവർ തത്കാലം എത്തേണ്ടതില്ലെന്ന് സംസ്ഥാനങ്ങൾ വ്യക്തമാക്കി.
കേരളത്തിനു പുറമെ മഹാരാഷ്ട്ര, കർണാടക, ഡൽഹി, ഗോവ, ഗുജറാത്ത്, ഒഡിഷ, യു.പി, ജാർഖണ്ഡ്, തെലങ്കാന, ആന്ധ്ര, മദ്ധ്യപ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളാണ് വാക്സിൻ ഇല്ലെന്നും മൂന്നാം ഘട്ടം ഇന്ന് ആരംഭിക്കാനാകില്ലെന്നും അറിയിച്ചത്. മൂന്നാംഘട്ടത്തിനായി 2.45 കോടിയിലധികം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രജിസ്ട്രേഷൻ പൂർത്തിയാക്കാൻ കഴിയാത്ത അവസ്ഥ കേരളത്തിലുണ്ട്. രാജ്യത്ത് പ്രതിദിനം കുത്തിവയ്ക്കുന്ന ഡോസ് 45.4 ലക്ഷം വരെ ഉയർന്നിരുന്നു. വാക്‌സിൻ ക്ഷാമം കാരണം അത് 22 ലക്ഷമായി താഴ്ന്നു.
കേന്ദ്രത്തിന്റെ പക്കൽ
19.81 ലക്ഷം ഡോസ്
കേന്ദ്ര സർക്കാരിന്റെ പക്കൽ 19,81,110 ഡോസ്
സംസ്ഥാനങ്ങളിൽ ശേഷിക്കുന്നത് ഒരു കോടി ഡോസ്
45 കഴിഞ്ഞവർക്ക് രണ്ടാം ഡോസിന് തികയില്ല
രണ്ടാം ഡോസിന്
31 ലക്ഷം ആരോഗ്യപ്രവർത്തകർ
57 ലക്ഷം മുന്നണിപോരാളികൾ
48 ലക്ഷത്തിലേറെ 45- 60 പ്രായക്കാർ
4 കോടിയിലേറെ 60 വയസ് കഴിഞ്ഞവർ
കേരളത്തിൽ
ജൂൺ ആകും
ഒരു കോടി ഡോസ് വാക്സിൻ നേരിട്ടു വാങ്ങാൻ തീരുമാനിച്ചിട്ടുള്ള കേരളത്തോട് ജൂൺ അവസാനം വരെ കാത്തിരിക്കാനാണ് നിർമ്മാതാക്കൾ അറിയിച്ചിരിക്കുന്നത്. ഈ വാക്സിൻ എത്തിത്തുടങ്ങിയെങ്കിലേ
18 നും 45 നും ഇടയ്ക്ക് പ്രായമുള്ളവരിൽ കുത്തിവയ്പ് നടക്കൂ. ഇവരുടെ രജിസ്ട്രേഷൻ നടപടികളും മുടങ്ങി.
............................
വാക്സിൻ ഉണ്ടെങ്കിലല്ലേ കൊടുക്കാനാവുകയുള്ളൂ! സംസ്ഥാനത്തിനു മാത്രം തീരുമാനിച്ച് നൽകാനാവില്ല. പണം കൊടുത്ത് സംസ്ഥാനം വാങ്ങുന്ന വാക്സിനും, കേന്ദ്രം അനുവദിക്കുന്ന ക്വാട്ടയും എങ്ങനെ നൽകണമെന്ന് തീരുമാനിക്കുന്നത് കേന്ദ്രമാണ്.
പിണറായി വിജയൻ
മുഖ്യമന്ത്രി
കേരളത്തിന്റെ പക്കൽ
കൊവിഷീൽഡ്......1,41,890 ഡോസ്
കൊവാക്സിൻ..........1,32,030 ഡോസ്
ആകെ.................... 2,73,920 ഡോസ്
കേന്ദ്രത്തിനു ക്ളിപ്പിട്ട് സുപ്രീം കോടതി, കമ്പനികൾക്ക് 4500 കോടി
നൽകിയത് എന്തിന്? നേരിട്ടു വാങ്ങി വിതരണം ചെയ്തുകൂടേ?
കൂടുതൽ നിർമ്മാതാക്കളെ കണ്ടെത്തണം
ന്യൂഡൽഹി: വാക്സിനിലെ കേന്ദ്രനയം ചോദ്യംചെയ്ത് വീണ്ടും സുപ്രീംകോടതി. നിർമ്മാതാക്കളിൽ നിന്ന് കേന്ദ്രത്തിന് വാക്സിൻ നേരിട്ടു വാങ്ങി വിതരണം ചെയ്തുകൂടേ എന്നു ചോദിച്ച കോടതി, വാക്സിൻ വികസിപ്പിക്കാനും മറ്റുമായി രണ്ടു കമ്പനികൾക്ക് 4500 കോടി രൂപ നൽകിയതിന്റെ വിശദാംശങ്ങൾ ആവശ്യപ്പെട്ടു.
കേന്ദ്രം സഹായം നൽകിയതിനാൽ വാക്സിന്റെ ഉടമ കേന്ദ്രം തന്നെയാണ്. എന്നിട്ടും കമ്പനികൾ പറയുന്നു, കേന്ദ്രത്തിന് 150 രൂപയ്ക്കും സംസ്ഥാനങ്ങൾക്ക് 300 രൂപയ്ക്കും 400 രൂപയ്ക്കും നൽകാമെന്ന്! മൊത്തം വാങ്ങിയാൽ വിലവ്യത്യാസം 30,000- 40,000 കോടി വരും. ജനങ്ങൾ എന്തിന് ഈ ബാദ്ധ്യത പേറണം?
പേറ്റന്റ് നിയമപ്രകാരം കൂടുതൽ വാക്സിൻ നിർമ്മാണ യൂണിറ്റുകൾക്ക് ലൈസൻസ് അനുവദിച്ച്, കൂടുതൽ വാക്സിൻ ലഭ്യമാക്കണം. ഒരു ജർമ്മൻ കമ്പനിക്ക് പേറ്റന്റുള്ള കിഡ്നി കാൻസർ മരുന്ന് നിർമ്മിക്കാൻ ഇന്ത്യ ഹൈദരാബാദിലെ കമ്പനിക്ക് ലൈസൻസ് നൽകി ചരിത്രം കുറിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |