തിരുവനന്തപുരം: കൊവിഡിന്റെ രണ്ടാംവരവ് മൂർച്ഛിച്ചിട്ടും ജയിലുകളിൽ തടവുകാരെ പരിശോധിക്കാനോ വാക്‌സിൻ നൽകാനോ ആരോഗ്യ വകുപ്പ് നടപടിയെടുത്തിട്ടില്ല. പരിശോധന കിറ്റുകൾ ജയിലുകളിൽ ലഭ്യമാക്കിയിട്ടില്ല. ആർ.ടി.പി.സി.ആർ പരിശോധനയ്‌ക്കാണ് മുൻഗണന. ഇതിന് സാമ്പിളുകൾ ശേഖരിച്ച് പുറത്ത് നൽകേണ്ടിവരും.
കൊവിഡിന്റെ ആദ്യഘട്ടത്തിൽ തടവുകാർക്ക് വ്യാപകമായി രോഗം ബാധിച്ചിരുന്നു. അതോടെ 60 കഴിഞ്ഞ തടവുകാർക്ക് പരോൾ അനുവദിച്ചിരുന്നു. ചീമേനി അടക്കമുള്ള ജയിലുകളിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തെന്ന് അറിയുന്നു.
പരിശോധനയും വാക്സിനേഷനും ഉടനെ ആരംഭിക്കാമെന്ന് ആരോഗ്യ വകുപ്പ് ഉറപ്പ് നൽകിയതായി ജയിൽവകുപ്പ് അറിയിച്ചു. രണ്ടും വൈകുന്നത് പ്രതിസന്ധി രൂക്ഷമാക്കും.
ബന്ധുക്കൾക്ക് സന്ദർശനാനുമതി അടിയന്തര ഘട്ടത്തിൽ മാത്രമാക്കിയതോടെ തടവുകാർക്ക് വീഡിയോ കോൾ നടപ്പാക്കി. വാട്സാപ്പ് പോലുള്ള ആപ്ലിക്കേഷൻ ഉപയോഗിച്ച് വീഡിയോ കോളിലൂടെ തടവുകാർക്ക് ബന്ധുക്കളോട് സംസാരിക്കാം. ആഴ്ചയിലൊരിക്കൽ അഞ്ചു മിനിട്ടുള്ള ഒരു വീഡിയോ കോൾ അനുവദിക്കും.ഇതിനായി മൊബൈൽ, ടാബ് എന്നിവ ഉപയോഗപ്പെടുത്തും. ഒരു തടവുകാരന് അച്ഛൻ,അമ്മ, ഭാര്യ,ഭർത്താവ്, മകൻ, മകൾ, സഹോദരൻ,സഹോദരി, മരുമകൻ,മരുമകൾ എന്നിവരിൽ രണ്ട പേരുമായി സംസാരിക്കാം. ഇവരുടെ പേരുകൾ തലേദിവസം രജിസ്റ്റർ ചെയ്യണം. ഇവരോട് മാത്രമേ സംസാരിക്കൂ എന്ന് എഴുതിവാങ്ങണം. വിരുദ്ധമായി പ്രവർത്തിച്ചാൽ സൗകര്യം റദ്ദാക്കും. വെൽഫെയർ ഓഫീസറുടെ ഉത്തരവാദിത്തത്തിൽ ഒരു ഉദ്യോഗസ്ഥനാണ് വീഡിയോ കോൾ ചുമതല. ഒരുമാസം 400 രൂപയുടെ വരെ ഫോൺ വിളിക്കാം. പണമില്ലാത്തവർക്ക് സൗജന്യ ഫോൺവിളി അനുവദിക്കുന്നുണ്ട്. വീഡിയോകോൾ കഴിഞ്ഞാൽ മൊബൈൽ ഉദ്യോഗസ്ഥൻ സൂക്ഷിക്കും. അതിന്റെ ഐ.എം.ഇ.എൽ നമ്പർ, മൊബൈൽ നമ്പർ, സിം നമ്പർ എന്നിവയും ഓരോ ദിവസത്തെയും കോൾവിവരങ്ങളും എഴുതിയ രജിസ്റ്റർ വെൽഫെയർ ഓഫീസറും സൂപ്രണ്ടും ദിവസവും പരിശോധിക്കും.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക്
ആർ.ടി.പി.സി.ആർ ടെസ്റ്റ് നിർബന്ധം
പരിശോധിച്ചില്ലെങ്കിൽ 14ദിവസം റൂം ഐസൊലേഷൻ വാക്സിനെടുത്തവർക്കും ബാധകം
തിരുവനന്തപുരം : മറ്റ് സംസ്ഥാനങ്ങളിൽ നിന്നും സംസ്ഥാനത്തേക്ക് എത്തുന്നവർക്ക് ആർ.ടി.പി.സി.ആർ നെഗറ്റീവ് പരിശോധനാഫലം നിർബന്ധമാക്കി. 48 മണിക്കൂറിനുള്ളിലെടുത്ത ഫലമാണ് കൊണ്ടുവരേണ്ടത്. ഇതെടുക്കാത്തവർ സംസ്ഥാനത്തെത്തിയയുടൻ ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് വിധേയരാകണം. ഫലം വരുന്നത് വരെ റൂം ഐസോലേഷനിൽ കഴിയണമെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ മാർഗനിർദേശത്തിലുണ്ട്.
ആർ.ടി.പി.സി.ആർ പരിശോധന നടത്താൻ തയാറാകാത്തവർ 14 ദിവസം നിർബന്ധമായും റൂം ഐസൊലേഷനിൽ കഴിയണം. പൊലീസും ആരോഗ്യപ്രവർത്തകരും ഇക്കാര്യം ഉറപ്പുവരുത്തും. വാക്‌സിൻ എടുത്തവർക്കും ഇത് ബാധകമാണ്. കേരളത്തിലേക്ക് വരുന്ന എല്ലാവരും ഇ-ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്നും നിർദ്ദേശമുണ്ട്. പനി,ചുമ,തൊണ്ടവേദന, ശ്വാസതടസം, പേശിവേദന, ക്ഷീണം, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.
കൊവിഡ് നിയന്ത്രിക്കാൻ
ചെന്നിത്തലയുടെ 14 നിർദ്ദേശം
തിരുവനന്തപുരം: കൊവിഡ് വ്യാപനം ചെറുക്കാൻ സംസ്ഥാന സർക്കാരിന്റെ പരിഗണനയ്ക്ക് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല 14 നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചു. വിദഗ്ദ്ധരുമായി ചർച്ച നടത്തി തയ്യാറാക്കിയ നിർദ്ദേശങ്ങൾ അടങ്ങിയ കത്ത് ചീഫ് സെക്രട്ടറിക്ക് നൽകി.
ചികിത്സ, പ്രതിരോധം, ഗവേഷണം, ക്രൈസിസ് മാനേജ്മെന്റ് എന്നിങ്ങനെ നാല് മേഖലകളായി തിരിച്ചാണ് നിർദ്ദേശങ്ങൾ. രോഗപ്രതിരോധത്തിന് തദ്ദേശ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുകയും അവരുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യണം.
കൊവിഡ് രോഗികളുടെ ആശുപത്രി പ്രവേശനത്തിന് അഡ്മിഷൻ പ്രോട്ടോക്കോൾ.ഐ.സി.യു, വെന്റിലേറ്റർ ക്ഷാമം മുൻകൂട്ടി കണ്ട് കരുതൽ സംവിധാനം, ആരോഗ്യപ്രവർത്തകരുടെ ക്ഷാമത്തിന് പരിഹാരം, ആവശ്യത്തിന് കിടക്കകൾ, മരുന്നിന്റെ ലഭ്യത, ചികിത്സാ ചെലവിൽ നിയന്ത്രണം, യുദ്ധകാലാടിസ്ഥാനത്തിൽ വാക്സിനേഷൻ തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കുകയും നടപ്പാക്കുകയും ചെയ്യണം. ജനങ്ങളെ ദുരിതത്തിലാക്കുന്ന ലോക്ക്ഡൗൺ ഒഴിവാക്കണമെന്നും കത്തിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |