തിരുവനന്തപുരം : കൊവിഡ് വാക്സിനായി പണം ചെലവഴിച്ചാലും സംസ്ഥാനത്തിന് തത്കാലം സാമ്പത്തിക പ്രതിസന്ധിയുണ്ടാവില്ല. വരുമാനവും കൈയിലുള്ള പണവും കൊണ്ട് രണ്ടു മൂന്നുമാസം മുന്നോട്ട് പോകാം. കൊവിഡ് രൂക്ഷമാവുകയും പ്രാദേശികമാണെങ്കിൽ പോലും ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും ചെയ്താൽ പ്രതിസന്ധിയാവും.
ശമ്പളവും പെൻഷനും നൽകലാണ് പ്രധാന പ്രശ്നം. മേയിൽ നൽകുന്ന ശമ്പളത്തിനൊപ്പം, പിടിച്ച ശമ്പളവിഹിതം തിരിച്ചുനൽകുന്നതിന്റെ ആദ്യ ഗഡുവും നൽകണം. കഴിഞ്ഞ മാസം മുതൽ പരിഷ്കരിച്ച ശമ്പളമാണ്. ശമ്പള പരിഷ്‌കരണ കുടിശിക പി.എഫിൽ ലയിപ്പിക്കുന്നത് സർക്കാരിന് ആശ്വാസമാണ്. പുതുക്കിയ ശമ്പളം നൽകാൻ 3800 കോടിയും പെൻഷന് 1700 കോടിയും വേണം. പിടിച്ച തുകയുടെ ആദ്യ ഗഡു ഇനത്തിൽ 500 കോടിയും വേണം. സെപ്തംബർ ആദ്യം നൽകുന്ന ശമ്പളം വരെ ഇതും നൽകണം. ഒരു കോടി വാക്സിൻ വാങ്ങാൻ 411 കോടി രൂപ വേണം. ദിവസം പരമാവധി മൂന്നുലക്ഷം ഡോസ് വാക്സിൻ മാത്രമാണ് കേരളത്തിൽ വിതരണം ചെയ്യാൻ കഴിയുക. അതിനാൽ മൂന്നുമാസത്തേക്ക് വാക്സിനായി വേറെ തുക കണ്ടെത്തേണ്ടി വരില്ല. കിറ്ര് വിതരണം ചെയ്‌താൽ 440 കോടി കണ്ടെത്തേണ്ടി വരും.
കേന്ദ്രത്തിൽ നിന്നുള്ള കഴിഞ്ഞ വർഷത്തെ വായ്പയിൽ 2200 കോടി എടുക്കാൻ ബാക്കിയുണ്ട്. ഇത് ഈ വർഷം പ്രയോജനപ്പെടുത്താം. എന്നാൽ കൊവിഡ് മൂലം 5 ശതമാനമാക്കിയിരുന്ന വായ്പാ പരിധി ഈ വർഷം 4 ആക്കിയതിനാൽ 36,000 കോടി മാത്രമാണ് ഈ വർഷം പുതുതായി കടമെടുക്കാൻ കഴിയുക.
ഇപ്പോഴത്തെ വരുമാനത്തിന്റെ തോത് അനുസരിച്ച് സാമ്പത്തിക പ്രതിസന്ധി ഉണ്ടാവില്ലെന്നാണ് ധന വകുപ്പ് പറയുന്നത്. എസ്.ജി.എസ്.ടി , ഐ.ജി.എസ്. ടി വരുമാനമായി 1300 കോടിയോളം ഈ മാസം ലഭിക്കും. നികുതി വരുമാനമായി 1600 കോടി വേറെയും ലഭിക്കും. കേന്ദ്ര നികുതി വിഹിതമായി 800 കോടിയും റവന്യൂ കമ്മി ഗ്രാന്റായി 1300 കോടി കിട്ടും. കൊവിഡ് നിയന്ത്രണങ്ങൾ കാരണം ഉല്പാദനം, സേവനം, വ്യാപാരം എന്നിവ കുറഞ്ഞ് വരുമാനം കുറഞ്ഞാൽ മാത്രമേ പ്രതിസന്ധിയുടെ സൂചനയുള്ളൂ. റവന്യൂ വരുമാനത്തിന്റെ 70 ശതമാനവും ശമ്പളം, പെൻഷൻ, വായ്പാ തിരിച്ചടവ് എന്നിവയ്ക്കാണ് ഉപയോഗിക്കുന്നത്. ചെലവ് സ്ഥിരമായി നിൽക്കുന്നതിനാൽ വരുമാനം കുറഞ്ഞാൽ സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാവും.
ചെലവ് ഇങ്ങനെ (ജി.എസ്.ടി ഉൾപ്പെടെ)
കൊവിഷീൽഡ് (70ലക്ഷം ഡോസ്)- 300 രൂപ നിരക്കിൽ 222 കോടി
കൊവാക്സിൻ (30 ലക്ഷം ഡോസ്)- 600 രൂപ നിരക്കിൽ 189 കോടി
ആകെ- 411 കോടി
ഓക്സിജൻ: സംസ്ഥാന ആവശ്യംകഴിഞ്ഞുള്ളത് മറ്റുള്ളവർക്ക്
സംസ്ഥാനത്ത് ഉല്പാദിപ്പിക്കുന്ന ഓക്സിജൻ ഇവിടത്തെ ആവശ്യം കഴിഞ്ഞുള്ളത് മറ്റ് സംസ്ഥാനങ്ങൾക്ക് നൽകാൻ ഒരുക്കമാണെന്ന് സർക്കാർ സുപ്രീംകോടതിയെ അറിയിക്കും. ഓക്സിജൻ, വാക്സിനേഷൻ വിഷയങ്ങളിൽ സംസ്ഥാനങ്ങളുടെ അഭിപ്രായം സുപ്രീംകോടതി ചോദിച്ച സാഹചര്യത്തിൽ ഇതുസംബന്ധിച്ച സത്യവാങ്മൂലം സുപ്രീംകോടതിയിൽ സമർപ്പിക്കാൻ ഇന്നലെ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാനത്ത് എല്ലാവർക്കും സൗജന്യമായി വാക്സിൻ നൽകും.
ഓക്സിജൻ വിതരണത്തിന്റെ നിയന്ത്രണം കേന്ദ്രസർക്കാർ ഏറ്റെടുക്കുന്നതിനോട് യോജിപ്പില്ല. ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് ഓക്സിജൻ എത്തിച്ചുനൽകുന്നതിന് അപ്പുറത്തേക്ക് കേന്ദ്രത്തിന് മറ്റൊന്നും സാധിക്കുന്നില്ല. എല്ലാ പൗരന്മാർക്കും സൗജന്യ വാക്സിൻ നൽകേണ്ട ഉത്തരവാദിത്വം കേന്ദ്രസർക്കാർ ഏറ്റെടുക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |