കേരളം വാങ്ങുന്ന കൊവിഷീൽഡ് 3.5 ലക്ഷം ഡോസ് എത്തി
തിരുവനന്തപുരം: കൊവിഡ് വാക്സിൻ നൽകേണ്ടവരുടെ മുൻഗണനാ വിഭാഗത്തിൽ മാദ്ധ്യമ പ്രവർത്തകരെയും സംസ്ഥാന സർക്കാർ ഉൾപ്പെടുത്തി.മുൻഗണനാ വിഭാഗത്തിൽ ഗുരുതരമായ രോഗം ബാധിച്ചവർ, വീടുകളിലെത്തുന്ന വാർഡുതല സമിതികളിലെ സന്നദ്ധ പ്രവർത്തകർ, സന്നദ്ധ സേന വോളന്റിയർമാർ തുടങ്ങിയവരെയും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
സദാസമയവും കർമ്മനിരതരാവുന്ന മാദ്ധ്യമ പ്രവർത്തകർക്ക് പ്രത്യേക പരിഗണനയില്ലാത്തതിൽ പ്രതിഷേധമുയർന്നിരുന്നു. ഞായറാഴ്ച കൊവിഡ് ബാധിച്ച് മാതൃഭൂമി ന്യൂസ് ചീഫ് റിപ്പോർട്ടർ വിപിൻ ചന്ദ് മരിച്ചതോടെ ,ഈ ആവശ്യം ശക്തമായി. തമിഴ്നാട്, കർണ്ണാടക, ഡൽഹി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ മാദ്ധ്യമ പ്രവർത്തകരെ മുന്നണിപ്പോരാളികളുടെ ഗണത്തിലാക്കിയിട്ടുണ്ട്.
സംസ്ഥാന സർക്കാർ വാങ്ങാൻ തീരുമാനിച്ച ഒരു കോടി ഡോസ് വാക്സിനിൽ 3 .5 ലക്ഷം ഡോസ് ഇന്നലെ കൊച്ചിയിൽ എത്തി.
18 വയസിനും 45നും ഇടയിലുളളവർക്കാണ് സർക്കാർ കമ്പനികളിൽ നിന്നു നേരിട്ട് വാങ്ങി വാക്‌സിൻ നൽകുന്നത്.
സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 70 ലക്ഷം ഡോസ് കോവിഷീൽഡും ഭാരത് ബയോടെക്കിൽ നിന്ന് 30 ലക്ഷം ഡോസ് കോവാക്‌സിനും വാങ്ങാനാണ് തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |