തിരുവനന്തപുരം: വാക്സിനെടുത്താൽ രണ്ടു വർഷത്തിനുള്ളിൽ മരിക്കുമെന്ന തരത്തിൽ സാമൂഹ്യമാദ്ധ്യമങ്ങളിലും ഓൺലൈൻ മാദ്ധ്യമങ്ങളിലും മറ്റും വ്യാപകമായി നടക്കുന്ന വ്യാജപ്രചാരണങ്ങൾക്കെതിരെ ശക്തമായ താക്കീതുമായി മുഖ്യമന്ത്രി. അത് പൂർണമായും വ്യാജമാണെന്ന് പ്രസ്താവന നൽകിയതായി വാർത്തയിൽ പറയുന്ന ശാസ്ത്രജ്ഞൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
മനുഷ്യരുടെ അതിജീവനം ഒരു വലിയ പ്രതിസന്ധിയെ നേരിടുന്ന ഘട്ടത്തിൽ അതു കൂടുതൽ ദുഷ്‌കരമാക്കുന്ന പ്രചാരണ നടത്തുന്നവർ ചെയ്യുന്നത് നീതീകരിക്കാനാവാത്ത കുറ്റകൃത്യമാണ്. ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. പ്രചരണങ്ങൾക്ക് നേതൃത്വം നൽകുന്നവരെ നിയമപരമായി ശക്തമായി സർക്കാർ നേരിടും.
വാക്സിനേഷൻ ആണ് മഹാമാരിയെ മറികടക്കാൻ ഏറ്റവും ഫലപ്രദമായ ആയുധം. കേരളത്തിൽ ആദ്യഘട്ടത്തിൽ വാക്സിൻ ലഭിച്ച 60 വയസിനു മുകളിലുള്ളവർക്കിടയിൽ രണ്ടാമത്തെ തരംഗത്തിൽ രോഗവ്യാപനം കുറവാണ്. രോഗം ബാധിച്ചവരിൽ ഭൂരിഭാഗം പേർക്കും ഗുരുതരമായ അവസ്ഥ വന്നില്ല. ഇതെല്ലാം വാക്സിനേഷൻ ഫലപ്രദമാണ് എന്നതിന്റെ തെളിവാണ്. അതുകൊണ്ട്, ആരും കുപ്രചാരണങ്ങളിൽ കുടുങ്ങി വാക്സിൻ എടുക്കാതിരിക്കരുത്.
മലപ്പുറത്ത് രോഗവ്യാപനം കൂടിയത് വാക്സിനേഷന്റെ കുറവ് കൊണ്ടല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.അവിടെ സ്ഥിതി നിയന്ത്രണവിധേയമാകുന്നുണ്ട്. കുറച്ചുദിവസങ്ങൾക്കുള്ളിൽ രോഗവ്യാപനം നിയന്ത്രിക്കാനാകും.
45 കഴിഞ്ഞവർക്ക് വാക്സിൻ നൽകേണ്ടത് കേന്ദ്രമാണ്. ഇപ്പോൾ വാക്സിൽ സ്റ്റോക്കില്ല. അത് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ഉടനെ കിട്ടുമെന്നാണ് പ്രതീക്ഷ.
വാക്സിനേഷന് മുൻഗണന നൽകണമെന്ന അഭ്യർത്ഥന വിവിധ മേഖലകളിൽ നിന്നുയരുന്നുണ്ട്. മതിയായ സ്റ്റോക്കില്ലാതെ മുൻഗണന നൽകുന്നതിൽ കാര്യമില്ല. വാക്സിൻ വരുന്നമുറയ്ക്ക് ഇക്കാര്യം തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |