തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ ഗർഭിണികൾക്കും കൊവിഡ് വാക്സിൻ നൽകാൻ 'മാതൃകവചം' എന്ന പേരിൽ കാമ്പെയിൻ ആരംഭിക്കുന്നു. വാർഡ് തലത്തിൽ ആശപ്രവർത്തകരുടെ നേതൃത്വത്തിൽ ഗർഭിണികൾക്ക് വാക്സിൻ ഉറപ്പാക്കും. സ്വന്തമായി രജിസ്റ്റർ ചെയ്യാൻ കഴിയാത്തവർക്ക് ആശാ പ്രവർത്തകരുടെ സഹായത്തോടെ രജിസ്ട്രേഷൻ പൂർത്തിയാക്കും. ഗർഭിണികൾക്കായി പ്രത്യേക വാക്സിനേഷൻ ക്യാമ്പുകൾ ജില്ലാതലത്തിൽ സംഘടിപ്പിക്കും. വാക്സിനേഷനായി വരുന്ന മറ്റുള്ളവരുമായി സമ്പർക്കം ഉണ്ടാക്കാത്ത വിധത്തിലായിരിക്കും ക്രമീകരണം.
1.89 ലക്ഷം ഡോസ് വാക്സിൻ കൂടി എത്തി
തിരുവനന്തപുരം : സംസ്ഥാനത്തിന് 1,89,350 ഡോസ് കൊവിഷീൽഡ് വാക്സിൻ കൂടി ലഭ്യമായി.
കൊച്ചിയിൽ 73,850, കോഴിക്കോട് 51,000, തിരുവനന്തപുരത്ത് 64,500 ഡോസ് വാക്സിനാണ് ലഭിച്ചത്. ഇതോടെ സംസ്ഥാനത്തിനാകെ 1,48,03,930 ഡോസ് വാക്സിനാണ് ലഭ്യമായത്. അതിൽ 12,04,960 ഡോസ് കൊവിഷീൽഡും 1,37,580 ഡോസ് കൊവാക്സിനും ഉൾപ്പെടെ ആകെ 13,42,540 ഡോസ് വാക്സിനാണ് സംസ്ഥാനം വാങ്ങിയത്. 1,20,21,160 ഡോസ് കൊവിഷീൽഡ് വാക്സിനും 14,40,230 ഡോസ് കൊവാക്സിനും ഉൾപ്പെടെ ആകെ 1,34,61,390 ഡോസ് വാക്സിൻ കേന്ദ്രം നൽകിയതാണ്.
7798 രോഗികൾ, 100 മരണങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 7798 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 85,307 സാമ്പിളുകളാണ് പരിശോധിച്ചത്. 9.14 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 100 മരണങ്ങളും റിപ്പോർട്ട് ചെയ്തു.
ഇതോടെ ആകെ മരണം 14,686 ആയി. പരിശോധനകൾ ഒരുലക്ഷത്തിൽ താഴെയായതാണ് രോഗികളുടെ എണ്ണത്തിലും രോഗവ്യാപന നിരക്കിലുമുണ്ടായ കുറവിന് കാരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |