തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും കൊവിഡ് വാക്സിൻ പ്രതിസന്ധി. ഒരു ലക്ഷത്തിൽ താഴെ ഡോസ് മാത്രമാണ് സ്റ്റോക്കുള്ളത്. ഇന്ന് ചുരുക്കം ജില്ലകളിൽ മാത്രമാണ് വാക്സിൻ ഉള്ളത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ പൂർണമായും തീർന്നു. ഇന്ന് കൂടുതൽ ഡോസ് എത്തുമെന്നാണ് പ്രതീക്ഷ.
ഇന്നലെ ഒരുലക്ഷത്തിലധികം പേർക്ക് വാക്സിൻ നൽകി. ചില ജില്ലകളിൽ സ്വകാര്യ ആശുപത്രികൾക്ക് കഴിഞ്ഞ ദിവസം നൽകിയ വാക്സിനാണ് ഇന്ന് വിതരണം ചെയ്യുന്നത്.
സംസ്ഥാനത്തിന് ലഭിച്ച വാക്സിൻ പൂർണമായി വിതരണം ചെയ്തു കഴിഞ്ഞു. സംസ്ഥാനത്ത് അനുവദിച്ച 10 ലക്ഷം വാക്സിൻ കെട്ടികിടക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രിയുടെ വിമർശനം വന്നതിന് പിന്നാലെ ശനിയാഴ്ച നാലരലക്ഷത്തിലധികം പേർക്ക് വാക്സിൻ നൽകി റെക്കോർഡിട്ടു. ആദ്യമായാണ് ഇത്രയധികം പേർക്ക് ഒരു ദിവസം വാക്സിൻ നൽകുന്നത്. ഇതോടെ എല്ലാ റീജിയണൽ വാക്സിൻ സ്റ്രോറുകളും കാലിയായി.
45ന് മുകളിലുള്ളവരിൽ രണ്ടാം ഡോസിനായി നിരവധി പേർ കാത്തിരിക്കുന്നതിനാലും 18ന് മുകളിലുള്ള നിരവധി പേർക്ക് ആദ്യ ഡോസ് പോലും ലഭിക്കാത്ത സാഹചര്യത്തിലും അടിയന്തരമായി കൂടുതൽ ഡോസ് ലഭിച്ചില്ലെങ്കിൽ വാക്സിനേഷൻ പ്രതിസന്ധിയിലാകും.
17,466 രോഗികൾ, ടി.പി.ആർ 12.3 %
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 17,466 പേർ കൊവിഡ് ബാധിതരായി. 12.3 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 24 മണിക്കൂറിനിടെ 1,42,008 സാമ്പിളുകളാണ് പരിശോധിച്ചത്. 66 മരണങ്ങളും റിപ്പോർട്ട് ചെയ്തു.
ഇതോടെ ആകെ മരണം 16,035 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 16,662 പേർ സമ്പർക്കരോഗികളാണ്. 662 പേരുടെ ഉറവിടം വ്യക്തമല്ല. 78 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നു വന്നവരാണ്. 64 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. ചികിത്സയിലായിരുന്ന 15,247 പേർ രോഗമുക്തരായി. ടി.പി.ആർ 15ന് മുകളിലുള്ള 271 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.
രോഗികൾ കൂടുന്നു
വടക്കൻ ജില്ലകളിൽ രോഗികൾ പ്രതിദിനം വർദ്ധിക്കുകയാണ്. മലപ്പുറം 2684, കോഴിക്കോട് 2379, തൃശൂർ 2190, എറണാകുളം 1687, പാലക്കാട് 1552, കൊല്ലം 1263, തിരുവനന്തപുരം 1222, ആലപ്പുഴ 914, കണ്ണൂർ 884, കോട്ടയം 833, കാസർകോട് 644, പത്തനംതിട്ട 478, വയനാട് 383, ഇടുക്കി 353 എന്നിങ്ങനെയാണ് ജില്ലകളിലെ സ്ഥിതി. ആകെ രോഗികൾ 32,71,530.
ഓക്സിമീറ്ററടക്കം അഞ്ച് മെഡിക്കൽ
ഉപകരണങ്ങളുടെ വില കുറച്ചു
ന്യൂഡൽഹി: പൾസ് ഓക്സിമീറ്ററടക്കം അഞ്ച് മെഡിക്കൽ ഉപകരണങ്ങളുടെ വില കേന്ദ്ര സർക്കാർ കുറച്ചു. ഓക്സിമീറ്റർ, ഗ്ലൂക്കോമീറ്റർ, ബി.പി മോണിറ്റർ, നെബുലൈസർ, ഡിജിറ്റൽ തെർമോമീറ്റർ എന്നിവയുടെ വിലയാണ് കുറച്ചതെന്ന് കേന്ദ്ര മന്ത്രി മൻസുഖ് എൽ മണ്ഡവ്യ ട്വീറ്റ് ചെയ്തു. ജൂലായ് 20 മുതൽ പുതിയ വില പ്രാബല്യത്തിൽ വന്നു. ഇതുസംബന്ധിച്ച് കഴിഞ്ഞ 13ന് നാഷണൽ ഫാർമസ്യൂട്ടിക്കൽസ് പ്രൈസിംഗ് അതോറിട്ടിയുടെ (എൻ.പി.പി.എ) ഉത്തരവ് കമ്പനികൾക്ക് കൈമാറിയിരുന്നു.
ഉപകരണം................... നിലവിലെ വില...................പുതുക്കിയ വില
ഓക്സിമീറ്റർ........................3,999 രൂപ..................1,545 രൂപ
ബി.പി മോണിറ്റർ.......... 3,500 രൂപ.................... 1,375രൂപ
ഗ്ലൂക്കോമീറ്റർ.................. 1,590 രൂപ.......................675രൂപ
ഡിജിറ്റൽ തെർമോമീറ്റർ.....270 രൂപ................... 249 രൂപ
കൊവിഡ് വാക്സിൻ
മാനദണ്ഡം മാറ്റണം
₹കേരളത്തിലെ സ്വകാര്യ ആശുപത്രികൾ സുപ്രീംകോടതിയിൽ
ന്യൂഡൽഹി :വാക്സിൻ വാങ്ങാനുള്ള മാനദണ്ഡത്തിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് കേരള സ്വകാര്യ ആശുപത്രി അസോസിയേഷൻ സുപ്രീംകോടതിയെ സമീപിച്ചു. വാക്സിൻ കമ്പനികളുടെ ഇപ്പോഴത്തെ
നയമനുസരിച്ച് ചെറുകിട ആശുപത്രികൾക്ക് വാക്സിൻ വാങ്ങാൻ കഴിയാത്ത സാഹചര്യമാണെന്ന് ഹർജിയിൽ പറയുന്നു.
സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വാക്സിൻ വേണമെങ്കിൽ കുറഞ്ഞത് 6000 യൂണിറ്റ് വാങ്ങണം. ഭാരത് ബയോടെക്കിൽ നിന്നാണെങ്കിൽ 3800 യൂണിറ്റ് വാക്സിനെങ്കിലും വാങ്ങണം. ചെറുകിട സ്വകാര്യ ആശുപത്രികൾക്ക് സാമ്പത്തികമായടക്കം ഇത് പ്രായോഗികമല്ല. അതിനാൽ ആവശ്യത്തിനനുസരിച്ച് വാക്സീൻ വാങ്ങാൻ കഴിയുന്ന തരത്തിൽ മാദണ്ഡങ്ങളിൽ മാറ്റം വരുത്തണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. നിലവിൽ രാജ്യത്ത് ആകെ ഉത്പാദിപ്പിക്കുന്ന വാക്സിനിൽ 25 ശതമാനം സ്വകാര്യ ആശുപത്രികൾക്കാണ് നൽകുന്നത്. ബാക്കി കേന്ദ്രം നേരിട്ട് വാങ്ങി സംസ്ഥാനങ്ങൾക്ക് നൽകുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |