തിരുവനന്തപുരം: വാഹനത്തിൽ എത്തുന്നവർക്ക് പുറത്തിറങ്ങാതെ വാക്സിൻ എടുക്കാൻ 24 മണിക്കൂറും സൗകര്യമൊരുക്കുന്ന ഡ്രൈവ് ത്രൂ വാക്സിനേഷൻ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. തിരുവനന്തപുരം വിമെൻസ് കോളേജിൽ ഇന്നലെ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതിക്ക് തുടക്കംകുറിച്ചു. ചുരുങ്ങിയ സമയത്തിനുള്ളിൽ വാക്സിനെടുക്കാനും എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കുന്നതിനുമുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. വാക്സിനേഷൻ സെന്ററിലേക്ക് വരുന്ന വാഹനത്തിനു സമീപം ജീവനക്കാർ എത്തി രജിസ്ട്രേഷൻ പൂർത്തിയാക്കി കുത്തിവയ്പ്പെടുക്കും. വാഹനത്തിൽ തന്നെ ഒബ്സർവേഷൻ പൂർത്തിയാക്കാനും സാധിക്കും. ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ജീവനക്കാർ എത്തുന്നത്. ഈ സൗകര്യമുള്ള കേന്ദ്രങ്ങളിൽ നിലവിലുള്ള കൊവിൻ ആപിലൂടെ ഓൺലൈനായി ബുക്ക് ചെയ്ത് എല്ലാവർക്കും ഈ സൗകര്യം നേടാനാവും.
24 മണിക്കൂറും പ്രവർത്തിക്കുന്ന ഡ്രൈവ് ത്രൂ വാക്സിനേഷൻ സെന്റർ തിരുവനന്തപുരം വിമെൻസ് കോളേജിൽ പ്രവർത്തനമാരംഭിച്ചു. 18 വയസിനു മുകളിലുള്ളവരുടെ വാക്സിനേഷൻ സ്ലോട്ട് എല്ലാ ദിവസവും വൈകിട്ട് 3 മുതൽ ലഭ്യമാകും. ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ട്രിവാൻഡ്രം എഹെഡ് എന്ന ഉദ്യമത്തിന്റെ ഭാഗമായി ഓണം അവധി ദിവസങ്ങളിൽ പരമാവധി ആളുകൾക്ക് വാക്സിനേഷൻ നൽകുക എന്നതാണ് ലക്ഷ്യം. ജില്ലാ വികസന കമ്മിഷണർ ഡോ. വിനയ് ഗോയൽ, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ടി.കെ. വിനീത്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.എസ്. ഷിനു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
രണ്ടാം ഡോസ് വാക്സിനെടുത്ത 87,000 പേർക്ക്
കൊവിഡ്; 46 ശതമാനവും കേരളത്തിൽ
ന്യൂഡൽഹി: രണ്ടു ഡോസ് വാക്സിനെടുത്ത 87,000 പേർക്ക് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചെന്നും അതിൽ 46 ശതമാനവും കേരളത്തിലാണെന്നും ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. കേരളത്തിൽ ആദ്യ ഡോസെടുത്ത 80,000 പേർക്കും, രണ്ടാമത്തേതെടുത്ത 40,000 പേർക്കും രോഗം ബാധിച്ചു. മറ്റു സംസ്ഥാനങ്ങളിൽ കൊവിഡ് കുറഞ്ഞിട്ടും കേരളത്തിൽ രോഗം കുറയാത്തതിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം ആശങ്കയറിയിച്ചു.
വാക്സിനെടുത്ത ശേഷം കൊവിഡ് വന്ന 200 പേരുടെ സാമ്പിളുകളുടെ ജനതിക ശ്രേണി പരിശോധിച്ചതിൽ വകഭേദം കണ്ടെത്തിയിട്ടില്ലെന്നും മന്ത്രാലയ വൃത്തങ്ങൾ പറയുന്നു. 100 ശതമാനം വാക്സിനേഷൻ നടന്ന വയനാട്ടിലടക്കം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.
ഡെൽറ്റ വകഭേദം വാക്സിൻ സ്വീകരിച്ചവരെയും ബാധിക്കും
കൊവിഡ് ഡെൽറ്റ വകഭേദം വാക്സിനെടുത്തവരെയും ബാധിക്കുമെന്ന് ഐ.സി.എം.ആർ ചെന്നൈയിൽ നടത്തിയ സർവേയിൽ കണ്ടെത്തി. വാക്സിനെടുത്തവരിൽ ഇതുണ്ടാക്കുന്ന ആഘാതം കുറയും. കൊവിഷീൽഡ്, കൊവാക്സിൻ വാക്സിനുകൾ സ്വീകരിച്ചവരിൽ മരണസാദ്ധ്യത കുറവാണെന്ന് കണ്ടെത്തിയത് ആശ്വാസം നൽകുന്നതാണെന്ന് പഠനത്തിൽ പങ്കാളിയായ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് എപിഡമിയോളജി ശാസ്ത്രജ്ഞൻ ജെറോമി തങ്കരാജ് പറഞ്ഞു.
കുട്ടികൾക്ക് വാക്സിൻ നൽകാൻ
കേരളം സജ്ജം: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: കേന്ദ്രനിർദ്ദേശം ലഭിക്കുന്ന മുറയ്ക്ക് 18ന് താഴെയുള്ള കുട്ടികൾക്ക് വാക്സിൻ നൽകാൻ കേരളം സജ്ജമാണെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.
ഇതിനാവശ്യമായ തയ്യാറെടുപ്പുകൾ പൂർത്തിയായി. കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകുന്ന മാർഗനിർദ്ദേശമനുസരിച്ചേ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാനാകൂ. അതിനാൽ കേന്ദ്രനിർദ്ദേശം കാത്തിരിക്കുകയാണ്.
അതേസമയം സെപ്തംബർ അവസാനത്തോടെ 18ന് മുകളിൽ പ്രായമുള്ള അർഹരായ എല്ലാവർക്കും വാക്സിൻ നൽകാനാണ് ലക്ഷ്യമിടുന്നത്. വാക്സിൻ കൃത്യമായി ലഭ്യമായാൽ ഇത് സാദ്ധ്യമാകും. 18ന് മുകളിൽ പ്രായമുള്ള 52ശതമാനത്തിന് മുകളിൽ ഒന്നാം ഡോസും 19 ശതമാനത്തിന് മുകളിൽ രണ്ടാം ഡോസും നൽകിയിട്ടുണ്ട്. ഇത് ദേശീയ ശരാശരിയെക്കാൾ കൂടുതലാണ്. പരമാവധി പരിശോധന നടത്തുന്നതു കൊണ്ടാണ് സംസ്ഥാനത്ത് ടി.പി.ആർ കൂടി നിൽക്കുന്നത്. കൊവിഡിന്റെ സാഹചര്യത്തിൽ ഓണക്കാലത്ത് ജാഗ്രത പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |