തിരുവനന്തപുരം: രണ്ടു കോടിയിലധികം ജനങ്ങൾക്ക് ആദ്യ ഡോസ് വാക്‌സിൻ ലഭ്യമാക്കിയെന്ന നേട്ടവുമായി കേരളം. 223 ദിവസംകൊണ്ട് 2,00,04,196 പേർക്ക് ആദ്യ ഡോസ് നൽകിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. സെപ്റ്റംബർ അവസാനത്തോടെ 18വയസ് കഴിഞ്ഞ എല്ലാവരിലേക്കും ആദ്യ ഡോസ് എത്തിക്കുകയെന്ന ലക്ഷ്യത്തിലേക്ക് ഇതോടെ സംസ്ഥാനം അടുക്കുകയാണ്.
ഇന്നലെ 2,47,451 പേർക്കാണ് വാക്‌സിൻ നൽകിയത്. ജനുവരി 16നാണ് വാക്‌സിനേഷൻ ആരംഭിച്ചത്. അതിവേഗത്തിൽ കൂടുതൽ പേരിലേക്ക് വാക്‌സിൻ എന്ന ലക്ഷ്യത്തോടെ ആഗസ്റ്റ് 9 മുതലാണ് വാക്‌സിനേഷൻ യജ്ഞം ആരംഭിച്ചത്. ഇതുവരെ ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 2,72,54,255 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. ഇതിൽ 2,00,04,196 പേർക്ക് ഒന്നാം ഡോസും 72,50,059 പേർക്ക് രണ്ടാം ഡോസും നൽകി.
18 വയസിന് മുകളിലുള്ളവരുടെ ജനസംഖ്യയനുസരിച്ച് 69.70 ശതമാനം പേർക്ക് ഒന്നാം ഡോസും 25.26 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകി.
വിതരണം ചെയ്ത ഡോസ്
സ്ത്രീകൾക്ക്- 1,41,75,570
പുരുഷൻമാർക്ക്- 1,30,72,847
.......................................
18നും 44നും ഇടയിൽ- 93,89,283
45നും 60നും ഇടയിൽ- 89,98,496
60ന് മുകളിൽ- 88,66,476
6.55 ലക്ഷം വാക്‌സിൻ എത്തി
സംസ്ഥാനത്തിന് 6,55,070 ഡോസ് വാക്‌സിൻ കൂടി ലഭ്യമായി. 4,65,000 ഡോസ് കൊവിഷീൽഡും 1,90,070 ഡോസ് കൊവാക്‌സിനുമാണ് ലഭ്യമായത്. തിരുവനന്തപുരം 1,57,500, എറണാകുളം 1,83,000, കോഴിക്കോട് 1,24,500 ഡോസ് കൊവിഷീൽഡും തിരുവനന്തപുരം 30,500, എറണാകുളം 35,450, കോഴിക്കോട് 1,24,120 ഡോസ് കൊവാക്‌സിനുമാണ് എത്തിയത്.
''
കൊവിഡിനെതിരായി സംസ്ഥാനം വലിയ പോരാട്ടം നടത്തുമ്പോൾ ഏറെ ആശ്വാസകരമാണ് ഈ നേട്ടം. പരമാവധി പേർക്ക് ഒരു ഡോസെങ്കിലും വാക്‌സിൻ നൽകി സുരക്ഷിതമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
- വീണാ ജോർജ്
ആരോഗ്യമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |