കേന്ദ്രത്തിന് ഹൈക്കോടതി നിർദ്ദേശം
കൊച്ചി: പ്രവാസികളുടെ വാക‌്‌സിനേഷൻ സർട്ടിഫിക്കറ്റിൽ പാസ്പോർട്ട് നമ്പരും വാക്‌സിന്റെ പൂർണമായ പേരും ചേർക്കണമെന്ന ആവശ്യം കേന്ദ്ര സർക്കാർ പരിഗണിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.
സൗദിയിൽ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശി റഹിം പട്ടർകടവനും കേരള മുസ്ളീം കൾച്ചറൽ സെന്റർ വെൈസ് പ്രസിഡന്റ് മുസ്‌തഫ വടക്കൻപറമ്പിലും നൽകിയ ഹർജിയിലാണിത്.
ഗൾഫ് രാജ്യങ്ങളിൽ പ്രവേശിക്കാൻ വാക്‌സിൻ നിർബന്ധമാക്കിയതിനാൽ വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പാസ്പോർട്ട് നമ്പർ ചേർക്കണമെന്നായിരുന്നു ഹർജിയിലെ മുഖ്യ ആവശ്യം. വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ കൊവിഷീൽഡ് എന്നതിനു പകരം ഒാക്സ്‌ഫോർഡ് - അസ്ട്രസെനക കൊവിഡ് 19 വാക്സിൻ എന്ന പൂർണമായ പേരു തന്നെ രേഖപ്പെടുത്തണമെന്നും അല്ലാത്ത സർട്ടിഫിക്കറ്റുകൾ സൗദിയടക്കമുള്ള രാജ്യങ്ങൾ അംഗീകരിക്കുന്നില്ലെന്നും ഹർജിക്കാർ വ്യക്തമാക്കി.
കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചില്ലെങ്കിൽ ഇൗ വാക്സിനെടുത്തവർക്ക് വിദേശത്തേക്ക് പോകാനാവില്ലെന്നും കൊവാക്‌സിന് രാജ്യാന്തര അംഗീകാരം നേടാൻ നടപടി വേണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സർക്കാരിനോടു വിശദീകരണം തേടി ഹർജി ജൂൺ 14 ലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |