തൃക്കാക്കര: പതിനൊന്നുകാരി വൈഗ കൊല്ലപ്പെട്ട കേസിൽ മാതാവ് രമ്യയെ ഇന്നലെ പൊലീസ് ഒമ്പത് മണിക്കൂർ ചോദ്യം ചെയ്തു. തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിൽ രാവിലെ തുടങ്ങിയ ചോദ്യം ചെയ്യൽ രാത്രി ഏഴരവരെ നീണ്ടു.
വൈഗയുടെ പിതാവും പ്രതിയുമായ സാനുമോഹനെയും രമ്യയെയും ഒരുമിച്ചും ഒറ്റയ്ക്കും ചോദ്യം ചെയ്തു. രമ്യയുടെ സഹോദരീ ഭർത്താവ് പ്രവീണിനെയും പൊലീസ് വിളിച്ചു വരുത്തിയിരുന്നു. ഇയോളോടായിരുന്നു കേരളത്തിൽ സാനുവിന് കാര്യമായ അടുപ്പം.
കേരളം, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ സാനുവുമായി നടത്തിയ തെളിവെടുപ്പിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ.
ബേക്കറിയിൽ തെളിവെടുപ്പ് ഇന്ന്
കൊല നടന്ന ദിവസം തൃക്കുന്നപ്പുഴയിൽ നിന്ന് സാനു വൈഗയുമായി കാക്കനാട്ടെ ഫ്ലാറ്റിലേക്ക് വരുന്നതിനിടെ ഭക്ഷണം വാങ്ങിയ അരൂരിലെ ബേക്കറിയിലും രമ്യയുടെ സഹോദരിയുടേതടക്കം മൂന്ന് വീടുകളിലും തെളിവെടുപ്പ് ഇന്ന് പൂർത്തിയാക്കും. ഇന്ന് വൈകിട്ട് അഞ്ചു വരെയാണ് സാനുവിന്റെ കസ്റ്റഡി കാലാവധി. അഞ്ചു ദിവസം കൂടി കസ്റ്റഡി നീട്ടാൻ പൊലീസ് അപേക്ഷ നൽകുമെന്നാണ് സൂചന.
മുംബയ് പൊലീസ് കൊച്ചിയിൽ
സാനുമോഹന്റെ പൂനെയിലെ മൂന്നുകോടിയുടെ തട്ടിപ്പ് കേസ് അന്വേഷിക്കുന്ന മുംബയ് പൊലീസിന്റെ നാലംഗ സംഘം ഇന്നലെ കൊച്ചിയിലെത്തി. ഇന്നലെ ഇവർ കൊച്ചി പൊലീസുമായി ബന്ധപ്പെട്ടെങ്കിലും ചോദ്യം ചെയ്യലിൽ പങ്കെടുത്തില്ല. ഇന്ന് മുംബയ് പൊലീസും സാനുവിന്റെ കസ്റ്റഡിക്കായി അപേക്ഷ നൽകുമെന്ന് കരുതുന്നു. ലെയ്‌ത്ത് ബിസിനസിൽ സ്റ്റീൽ വാങ്ങിയ വകയിൽ വണ്ടിച്ചെക്ക് നൽകിയ കേസാണ് പൂനെയിലേത്.
ഒന്നുമറിയില്ലെന്ന് രമ്യ
സാനുമോഹന്റെ പണമിടപാടുകളെക്കുറിച്ച് ഒന്നുമറിയില്ലെന്ന മൊഴി രമ്യ ഇന്നലെയും ആവർത്തിച്ചു. താനറിയാതെ ഫ്ലാറ്റും സ്വർണവും
പണയം വച്ച പണം എന്ത് ചെയ്തെന്നറിയില്ല. ആറുമാസത്തിനിടെ കുടുംബവുമൊത്തല്ലാതെ സാനു യാത്ര ചെയ്തിട്ടില്ലെന്നും അവർ പറഞ്ഞു. മകളെക്കുറിച്ച് ചോദിച്ചപ്പോൾ രമ്യ പലപ്പോഴും പൊട്ടിക്കരഞ്ഞു. സാനു നിർവികാരനായിരുന്നു.
കമ്മിഷണർ നാഗരാജ് ചക്കിലം, ഡി.സി.പി ഐശ്വര്യ ഡോങ്‌റെ എന്നിവർ ഗൂഗിൾ മീറ്റ് വഴിയും അസി.കമ്മിഷണർ ആർ.ശ്രീകുമാർ, തൃക്കാക്കര സി.ഐ കെ.ധനപാലൻ എന്നിവർ നേരിട്ടും ചോദ്യം ചെയ്യലിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |