കൊച്ചി: വാളയാറിൽ പീഡനത്തിനിരയായ പെൺകുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ രണ്ട് പ്രതികളുടെ ജാമ്യഹർജി ഹൈക്കോടതി തള്ളി. ബന്ധപ്പെട്ട കോടതിയിൽ ജാമ്യഹർജി സമർപ്പിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
സി.ബി.ഐ അന്തിമ അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചതും ഹർജിക്കാരായ മധു, ഷിബു എന്നിവർക്കെതിരെ പട്ടിക വിഭാഗങ്ങൾക്കെതിരായ കുറ്റകൃത്യം തടയൽ നിയമ പ്രകാരം ആരോപണങ്ങൾ നിലനിൽക്കുന്നതും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് പി. ഗോപിനാഥ് ഹർജി തള്ളിയത്.
13 വയസുള്ള കുട്ടിയെ 2014 ജനുവരി 13നും ഒമ്പതു വയസുള്ള കുട്ടിയെ 2014 മാർച്ച് നാലിനുമാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കേസിലെ പ്രധാന പ്രതികളാണ് ഇരുവരും. 2019 ഒക്ടോബർ 25ന് പാലക്കാട് പോക്‌സോ കോടതി മധു ഉൾപ്പെടെയുള്ള പ്രതികളെ വെറുതേ വിട്ടിരുന്നു. ഇതിനെതിരെ സർക്കാരും പെൺകുട്ടികളുടെ അമ്മയും നൽകിയ ഹർജികളിൽ വിചാരണക്കോടതിയുടെ വിധി 2021 ജനുവരി ആറിന് ഹൈക്കോടതി റദ്ദാക്കിയിരുന്നു.
കേസിൽ പുനരന്വേഷണം നടത്തിയ സി.ബി.ഐയാണ് പ്രതികളെ വീണ്ടും അറസ്റ്റ് ചെയ്തത്. 2021 ജനുവരി 20ന് കീഴടങ്ങിയത് മുതൽ ജയിലിലാണെന്നും മുഖ്യസാക്ഷികളുടെ ചോദ്യം ചെയ്യലുൾപ്പെടെ പൂർത്തിയായതിനാൽ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ഹർജിക്കാരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |