തിരുവനന്തപുരം: ഉത്തരസൂചികയിൽ പാകപ്പിഴയുണ്ടെന്ന് ചൂണ്ടിക്കാട്ടി രണ്ടാം ദിവസമായ ഇന്നലെയും ഹയർ സെക്കൻഡറി കെമിസ്ട്രി പേപ്പറിന്റെ മൂല്യനിർണ്ണയം അദ്ധ്യാപകർ ബഹിഷ്കരിച്ചതോടെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് സർക്കാരിന്റെ മുന്നറിയിപ്പ്.
മൂല്യനിർണയം നിർബന്ധമാണ്. വിട്ടുനിൽക്കുന്നത് കോടതിയലക്ഷ്യത്തിന് തുല്യമാണ്. അദ്ധ്യാപകർ മൂല്യനിർണയത്തിൽ പങ്കാളികളാകുന്നുവെന്ന് സ്കൂൾ പ്രിൻസപ്പൽമാർ ഉറപ്പാക്കണമെന്നും ഹയർസെക്കൻഡറി എക്സാമിനേഷൻ സെക്രട്ടറിയുടെ സർക്കുലറിൽ പറയുന്നു.
ഹയർ സെക്കൻഡറി മൂല്യനിർണയത്തിൽ പങ്കെടുക്കാത്തവർക്കെതിരെ വകുപ്പുതല നടപടി ആലോചിക്കേണ്ടിവരുമെന്ന് മന്ത്രി വി. ശിവൻകുട്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഉത്തരസൂചികയിൽ അപാകത ഇല്ലെന്നും ഒരു വിഭാഗം അദ്ധ്യാപകർക്ക് തെറ്റിദ്ധാരണ ഉണ്ടായതാണെന്നും മന്ത്രി പറഞ്ഞു.
ഇന്നലെ തിരുവനന്തപുരത്ത് തൈക്കാട്, ആറ്റിങ്ങൽ, ആലപ്പുഴയിലെ എസ്.എൽ പുരം, മാവേലിക്കര തുടങ്ങി വിവിധ മൂല്യനിർണയ ക്യാമ്പുകളിൽ അദ്ധ്യാപകർ വിട്ടുനിന്നു.
ബഹിഷ്കരണത്തിന് തുടക്കം കുറിച്ച പാലക്കാട് ചെർപ്പുളശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലും 78 അദ്ധ്യാപകരും ഉത്തരക്കടലാസുകൾ നോക്കാൻ തയ്യാറായില്ല.
ഓരോ ജില്ലയിലെയും പ്രതിനിധി ഉൾപ്പെട്ട
സമിതിക്കുവേണ്ടി ഉത്തര സൂചിക തയ്യാറാക്കിയ 12 അദ്ധ്യാപകർക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിൽ അദ്ധ്യാപകർ കടുത്ത പ്രതിഷേധത്തിലാണ്. തെറ്റായ ഉത്തരം നൽകിയത് ചോദ്യ കർത്താവ് ആണെന്നാണ് അദ്ധ്യാപകരുടെ നിലപാട്. സ്കീം ഫൈനലൈസേഷൻ ചെയ്ത അദ്ധ്യാപകർ മാർക്ക് വാരിക്കോരി നൽകുന്നവിധം ഉത്തര സൂചിക തയ്യാറാക്കിയെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |