തിരുവനന്തപുരം: കേരള സർവകലാശാലയിൽ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് സംഘിന്റെ ഓഫീസ് രജിസ്ട്രാർ താഴിട്ട് പൂട്ടിയതിനെത്തുടർന്ന് ഓഫീസ് ഉദ്ഘാടനം ചെയ്യാനെത്തിയ കേന്ദ്രമന്ത്രി വി.മുരളീധരൻ തിരിച്ചുപോയി. എംപ്ലോയീസ് സംഘിന് ഓഫീസ് അനുവദിച്ചിട്ടില്ലെന്ന് രജിസ്ട്രാർ വ്യക്തമാക്കി. വാഴ്സിറ്റിയിലെ ബി.ജെ.പി അനുഭാവികളായ ജീവനക്കാർ സെനറ്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൈവശമാക്കിയിരുന്ന ഓഫീസാണ് ഇന്നലെ ഉദ്ഘാടനം ചെയ്യാൻ നിശ്ചയിച്ചിരുന്നത്. ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സി.പി.എം സംഘടന പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതേത്തുടർന്നാണ് രജിസ്ട്രാർ മുറി പൂട്ടി സീൽ ചെയ്തത്.
ഇന്നലെ ഉച്ചയോടെ സർവകലാശാലാ ആസ്ഥാനത്തെത്തിയ കേന്ദ്രമന്ത്രിയെ വൈസ്ചാൻസർ ഡോ. മോഹനൻ കുന്നുമ്മൽ സ്വീകരിച്ച് വി.സിയുടെ ചേമ്പറിലേക്ക് കൂട്ടിക്കൊണ്ടുപോയി. കേരള, ആരോഗ്യ വാഴ്സിറ്റികൾക്ക് ഗവേഷണത്തിന് കൂടുതൽ കേന്ദ്ര ഗ്രാന്റ് അനുവദിക്കണമെന്ന വി.സിയുടെ ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. സർവകലാശാലാ ആസ്ഥാനത്തിന്റെ പിൻഭാഗത്തെ പഴയ കെട്ടിടത്തിലെ മുറിയാണ് എംപ്ലോയീസ് സംഘ് പ്രവർത്തകർ ഉപയോഗിച്ചിരുന്നത്. ജീവനക്കാരുടെ സംഘടനകൾ നിലവിൽ ഉപയോഗിക്കുന്ന ഓഫീസുകൾ വാഴ്സിറ്റി അനുവദിച്ചതല്ലെന്ന പരാതി അന്വേഷിക്കാൻ രജിസ്ട്രാർക്ക് വി.സി നിർദ്ദേശം നൽകി.
ഉദ്ഘാടനം ചെയ്യേണ്ട കെട്ടിടത്തിന് മുന്നിൽ വിളക്കും മറ്റും ഒരുക്കിയിരുന്നു. എന്നാൽ മന്ത്രി അങ്ങോട്ടേക്ക് പോയില്ല. വാഴ്സിറ്റിയിൽ സി.പി.എം തനിക്ക് വിലക്കേർപ്പെടുത്തിയതായി മന്ത്രി വി.മുരളീധരൻ പിന്നീട് പ്രതികരിച്ചു. ആൾമാറാട്ടം നടത്തുകയോ വ്യാജ രേഖചമയ്ക്കുകയോ ചെയ്യാത്ത വ്യക്തിയായതിനാലാവാം ഇതെന്നും അദ്ദേഹം പറഞ്ഞു.
കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ, കേരള യൂണിവേഴ്സിറ്റി സ്റ്റാഫ് യൂണിയൻ എന്നീ സംഘടനകൾക്ക് ഓഫീസുണ്ട്. സെനറ്റ് തിരഞ്ഞെടുപ്പ് കാലത്ത് കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് സംഘ് ഓഫീസ് നൽകണമെന്നാവശ്യപ്പെട്ട് വി.സിക്ക് കത്ത് നൽകിയിരുന്നു. സിൻഡിക്കേറ്റ് യോഗത്തിൽ കൂടുതൽ ജീവനക്കാർ അംഗമായുള്ള സംഘടനകൾക്കേ ഓഫീസ് മുറി അനുവദിക്കാവൂ എന്ന് സി.പി.എം ആവശ്യപ്പെട്ടെങ്കിലും ജീവനക്കാരുടെ റഫറണ്ടം നടത്താതെ സംഘടനകളിലെ അംഗങ്ങളുടെ എണ്ണം തിട്ടപ്പെടുത്താനാവില്ലെന്നായിരുന്നു വി.സിയുടെ നിലപാട്. മറ്റു സംഘടനകൾക്ക് ഓഫീസ് അനുവദിച്ചതിന്റെ ഫയലുകൾ ഹാജരാക്കാൻ രജിസ്ട്രാർക്ക് വി.സി നിർദ്ദേശം നൽകിയെങ്കിലും ഹാജരാക്കിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |