കൊച്ചി: സർവകലാശാലകളിൽ രാഷ്‌ട്രീയ അതിപ്രസരം ആരോപിച്ച് ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇളക്കിവിട്ട വൻ രാഷ്‌ട്രീയ വിവാദത്തിൽ സർക്കാരിന് താൽക്കാലിക ആശ്വാസമായി; കണ്ണൂർ സർവകലാശാലാ വി.സി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ഹൈക്കോടതി ശരിവച്ചു. അതേസമയം, പുനർനിയമന വിഷയത്തിൽ മന്ത്രി ബിന്ദുവിന്റെ രാജിക്കായി പ്രക്ഷോഭം കടുപ്പിക്കാനാണ് പ്രതിപക്ഷ നീക്കം.
പുനർനിയമനത്തിനെതിരെ സെനറ്റംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാഡമിക് അംഗം ഡോ. ഷിനോ പി. ജോസ് എന്നിവർ നൽകിയ ഹർജിയും പുനർനിയമനവുമായി ബന്ധപ്പെട്ട് ഗവർണറുടെ പക്കലുള്ള രേഖകൾ വിളിച്ചുവരുത്തി പരിശോധിക്കണമെന്ന ഉപഹർജിയും ജസ്റ്റിസ് അമിത് റാവൽ തള്ളി. ഡിവിഷൻ ബഞ്ചിനെ ഉടൻ സമീപിക്കുമെന്ന് ഹർജിക്കാർ അറിയിച്ചു.
സർവകലാശാല നിയമപ്രകാരം 60 പിന്നിട്ട വ്യക്തിയെ വി.സിയായി നിയമിക്കാനാവില്ലെന്നും, യു.ജി.സി നിഷ്‌കർഷിച്ച സെലക്‌ഷൻ കമ്മിറ്റിയടക്കമുള്ള നടപടിക്രമങ്ങൾ പാലിച്ചില്ലെന്നുമായിരുന്നു ഹർജിക്കാരുടെ ആരോപണം.
പുനർനിയമനം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയിട്ടും അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ഹാജരാക്കി തന്നെ സമ്മർദ്ദത്തിലാക്കി നിയമന ഫയലിൽ ഒപ്പിടുവിച്ചെന്നായിരുന്നു ഗവർണറുടെ ആരോപണം.
ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിക്കാൻ ഗവർണർക്ക് പ്രോ ചാൻസലറായ മന്ത്രി ആർ. ബിന്ദു കത്ത് നൽകിയത് സ്വജനപക്ഷപാതമാണെന്ന പ്രതിപക്ഷ ആരോപണവും സർക്കാരിന് കനത്ത സമ്മർദ്ദം സൃഷ്ടിച്ചിരുന്നു. ഹൈക്കോടതി വിധിയോടെ ഇതെല്ലാം താൽക്കാലികമായി ലഘൂകരിക്കപ്പെട്ടു.
സർക്കാർ വാദങ്ങൾ
ഗവർണർ അംഗീകരിച്ച വി.സി നിയമനത്തിൽ മറ്റാരോപണങ്ങൾ നിലനിൽക്കില്ല
തനിക്ക് സമ്മർദ്ദമുണ്ടായെന്നത് ഗവർണർ പുറത്തുന്നയിച്ച ആരോപണമാണ്. കോടതിക്ക് മുന്നിൽ അങ്ങനെ പരാതിയില്ല
മന്ത്രിയുടെ കത്തിൽ ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിക്കണമെന്ന സർക്കാരിന്റെ അഭിപ്രായമാണുള്ളത്. ഗവർണർ അതംഗീകരിച്ചതോടെ മറ്റാക്ഷേപങ്ങൾക്ക് പ്രസക്തിയില്ല.
പ്രതിപക്ഷ വാദങ്ങൾ
തനിക്ക് സമ്മർദ്ദമുണ്ടായെന്ന ഗവർണറുടെ വെളിപ്പെടുത്തൽ സർക്കാരിന്റെ അധികാരദുർവിനിയോഗത്തിന്റെ തെളിവാണ്
ഹർജിക്കാർ അപ്പീലുമായി മേൽക്കോടതിയെ സമീപിക്കുമ്പോൾ
ഗവർണറുടെ വെളിപ്പെടുത്തൽ സാഹചര്യങ്ങളെ മാറ്റിമറിക്കും
മന്ത്രി ബിന്ദുവിന്റെ കത്തിലെ ഉള്ളടക്കം സ്വജനപക്ഷപാതമാണ്
ഇനി?
ബന്ധുനിയമന വിവാദത്തിൽ ലോകായുക്തയുടെ നിരീക്ഷണം മുൻമന്ത്രി കെ.ടി. ജലീലിന്റെ രാജിയിലെത്തിച്ച സാഹചര്യം പ്രതിപക്ഷം പ്രതീക്ഷിക്കുന്നു.
ഗവർണറുടേത് രാഷ്ട്രീയനീക്കമാണെന്ന ആക്ഷേപം എൽ.ഡി.എഫ് ശക്തമാക്കും. ഈ സൂചന ഇന്നലെ മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രിയും നൽകി.
കോടതി പറഞ്ഞത്
2017ൽ ഡോ. ഗോപിനാഥിന് നിയമനം നൽകിയത് നടപടിക്രമങ്ങൾ പാലിച്ചാണ്
നിയമനവും പുനർനിയമനവും രണ്ടാണ്
പുനർനിയമനത്തിന് പ്രായപരിധി യു.ജി.സി പറയുന്നില്ല.
ആദ്യ നിയമനത്തിന് സെലക്‌ഷൻ കമ്മിറ്റിയടക്കമുള്ള മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ട് പുനർനിയമനത്തിന് ഇത്തരം നടപടികൾ പറയുന്നില്ല
പുതിയ വി.സി നിയമനത്തിനുള്ള വിജ്ഞാപനം പിൻവലിച്ചത് ഡോ. ഗോപിനാഥ് പുനർനിയമനത്തിന് യോഗ്യനാണെന്ന് കണ്ടതിനാലാണ്. ഇതിൽ നിയമ ലംഘനമില്ല
ഹൈക്കോടതി നിലപാട് സ്വാഗതാർഹം. വി.സിയായി ഡോ.ഗോപിനാഥ് രവീന്ദ്രനെ നിയമിക്കാനും സെർച്ച് കമ്മിറ്റി പിരിച്ചുവിടാനും കത്തുനൽകിയത് ഏതു ചട്ടപ്രകാരമെന്നു മാദ്ധ്യമങ്ങളോടു ബോധിപ്പിക്കേണ്ട കാര്യമില്ല.
-മന്ത്രി ഡോ.ആർ.ബിന്ദു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |