(തിങ്കളാഴ്ച കാലാവധി പൂർത്തിയാക്കുന്ന കേരള സർവകലാശാലാ വൈസ്ചാൻസലർ ഡോ.വി.പി.മഹാദേവൻ പിള്ള 'കേരളകൗമുദി'ക്ക് അനുവദിച്ച അഭിമുഖം)
?ഗവർണറുമായുള്ള ഏറ്റുമുട്ടലടക്കം വിവാദങ്ങൾക്കൊടുവിലാണല്ലോ പദവിയൊഴിയുന്നത്
■ഗവർണറടക്കം ആരോടും വിരോധമില്ല. ഒരു വിവാദത്തിനും ഞാൻ ശ്രമിച്ചിട്ടില്ല. വിഷമകരമായ സാഹചര്യങ്ങൾ ഉണ്ടായിട്ടില്ല. കാലാവധി കഴിയുന്നത് ഗവർണറെ അറിയിച്ചിരുന്നു.അദ്ദേഹവുമായി ഒരു പ്രശ്നവുമില്ല.
?സെർച്ച് കമ്മിറ്റിയിൽ സെനറ്റിന്റെ പ്രതിനിധിയെ നൽകാത്ത പ്രശ്നം
■ഞാനൊരു വിവാദവുമുണ്ടാക്കിയിട്ടില്ല. ആരോടും പരിഭവമില്ല.നിരവധി കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞു. സന്തോഷത്തോടെയാണ് പടിയിറങ്ങുന്നത്. അദ്ധ്യാപകരും വിദ്യാർത്ഥികളും സിൻഡിക്കേറ്റും സർക്കാരും വലിയ പിന്തുണയാണ് നൽകിയത്. ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു. ചിലതെല്ലാം പൂർത്തിയായി. ചിലത് പൂർത്തിയാവുന്നു.
?നാക് എ പ്ലസ് പ്ലസ് ഗ്രേഡ് കിട്ടിയിട്ടും എൻ.ഐ.ആർ.എഫ് റാങ്കിംഗിൽ താഴെപ്പോയി
■എൻ.ഐ.ആർ.എഫ് റാങ്കിംഗിൽ നാൽപ്പതിലേക്ക് താഴ്ന്നത് മറ്റുള്ളവർ സർവകലാശാലയെക്കുറിച്ച് പറയുന്ന റെസ്പോൺസിന് സ്കോർ മോശമായതിനാലാണ്. കഴിഞ്ഞ വർഷം 24 കിട്ടിയത് ഇക്കൊല്ലം പൂജ്യമായി. തൊഴിൽ സ്ഥാപനങ്ങളും സർവകലാശാലയുടെ മൊത്തം പ്രതിച്ഛായയുമെല്ലാം പരിഗണിച്ചാണിത്. സർവകലാശാല പുരോഗമിക്കുമെന്ന് ശുഭാപ്തി വിശ്വാസമുണ്ട്.
?അദ്ധ്യാപക ഒഴിവുകൾ നികത്താത്തതും റാങ്കിംഗിനെ ബാധിക്കില്ലേ
■കഴിയാവുന്നത്ര അദ്ധ്യാപകരുടെ ഒഴിവുകളിൽ നിയമനം നടത്തി. 60 അദ്ധ്യാപകരെയാണ് നിയമിച്ചത്. 100 പേരെ ഇന്റർവ്യൂ നടത്തി. നല്ലയാളുകളെ കിട്ടാത്തതിനാലാണ് കൂടുതൽ നിയമനം നടത്താതിരുന്നത്. അവ പുനർ വിജ്ഞാപനം ചെയ്തിരിക്കുകയാണ്.
?സർവകലാശാലയെ മികവിന്റെ കേന്ദ്രമാക്കൽ
■കാറ്റഗറി-1 സർവകലാശാലയാക്കാൻ കേന്ദ്രത്തോട് അപേക്ഷിച്ചിട്ടുണ്ട്. ഇതനുവദിച്ചാൽ കൂടുതൽ ഫണ്ടുകൾ കിട്ടും. ഭാവിയിൽ മികവിന്റെ കേന്ദ്രമാക്കുകയാണ് ലക്ഷ്യം. 5000 വിദ്യാർത്ഥികൾ പഠിക്കുന്ന 24മണിക്കൂറും പ്രവർത്തിക്കുന്ന റസിഡൻഷ്യൽ കാമ്പസാക്കി കാര്യവട്ടം കാമ്പസിനെ മാറ്റും. നിലവിൽ മൂവായിരത്തോളം കുട്ടികളുണ്ട്. ഇതിന് 500 അദ്ധ്യാപകരെ നിയമിക്കേണ്ടി വരും. കൂടുതൽ അദ്ധ്യാപക തസ്തിക ഉടൻ അനുവദിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്. 300മുറികളുള്ള വനിതാ, പുരുഷ ഹോസ്റ്റലുകൾ കാര്യവട്ടത്ത് നിർമ്മിക്കും.
?കൂടുതൽ വിദേശ വിദ്യാർത്ഥികളെ ആകർഷിക്കാനാവുമോ
■147 വിദേശ വിദ്യാർത്ഥികൾ ഇപ്പോൾ പഠിക്കുന്നുണ്ട്. ഒരു വിദേശ വിദ്യാർത്ഥിക്ക് ഒരു അദ്ധ്യാപകനെന്ന അനുപാതം പാലിക്കണം. കൂടുതൽ അദ്ധ്യാപകരുണ്ടായാലേ വിദേശ വിദ്യാർത്ഥികളുടെ എണ്ണം കൂട്ടാനാവൂ. 64വിദേശ വിദ്യാർത്ഥികൾക്ക് സ്റ്റുഡിയോ അപ്പാർട്ട്മെന്റ് അടക്കം 87കോടിയുടെ പദ്ധതിക്ക് അനുമതിയായിട്ടുണ്ട്. വിദേശ വിദ്യാർത്ഥികളെ കൂടുതലായി ആകർഷിക്കാനാണ് ശ്രമം.
?ഗവേഷണത്തിന്റെ നിലവാരം
■അദ്ധ്യാപകർ കൂടുന്നതോടെ റിസർച്ച് സ്കോളർമാരുടെ എണ്ണവും കൂടും. 600 കുട്ടികൾക്ക് ഗവേഷണത്തിന് അവസരമുണ്ടാവും. ഗവേഷണം സാധാരണക്കാർക്ക് ഉപയോഗപ്രദമാക്കാൻ ട്രാൻസ്ലേഷൻ റിസർച്ചിന് 20കോടി അനുവദിച്ചിട്ടുണ്ട്. 50കോടി രൂപയുടെ ഗവേഷണ ഉപകരണങ്ങൾ ഉടനെത്തും. കാര്യവട്ടം കാമ്പസിൽ 86സ്റ്റാർട്ട് അപ്പുകളുണ്ട്. ത്രീഡി-പ്രിന്ററുണ്ടാക്കാൻ ദക്ഷിണാഫ്രിക്കൻ കമ്പനിയുടെ 80ലക്ഷം സഹായം കിട്ടിയിട്ടുണ്ട്. മറ്റൊരു സ്റ്റാർട്ടപ്പിന് 60ലക്ഷം ഫണ്ടിംഗ് ലഭിച്ചു.
?ഭാവിപരിപാടികൾ
■ഭാവിപരിപാടികളെക്കുറിച്ച് ഒന്നും പ്രതീക്ഷിക്കുന്നില്ല. സുരക്ഷാ ഹോളോഗ്രാം സാങ്കേതികവിദ്യയുടെ ആധികാരിക പരിശോധനാ രീതിക്കും ഉപകരണത്തിനും ഇന്നലെ പേറ്റന്റ് ലഭിച്ചു. അക്കാഡമിക് രംഗത്ത് തുടരും.
വിരമിക്കും മുമ്പ് കേരള
യൂണി. വിസിക്ക് പേറ്റന്റ്
തിരുവനന്തപുരം: തിങ്കളാഴ്ച കാലാവധി പൂർത്തിയാക്കുന്ന കേരള സർവകലാശാല വി.സി ഡോ. വി.പി. മഹാദേവൻ പിള്ളയ്ക്ക് സുരക്ഷാ ഹോളോഗ്രാം സാങ്കേതിക വിദ്യയുടെ ആധികാരിക പരിശോധനാ രീതിക്കും ഉപകരണത്തിനും പേറ്റന്റ് ലഭിച്ചു. ഒപ്ടോ ഇലക്ട്രോണിക്സ് വിഭാഗത്തിൽ വി.സിയുടെ നേതൃത്വത്തിൽ നടന്ന ഗവേഷണത്തിൽ സാജൻ അമ്പാടിയിൽ, അവിനാഷ് കുമാർ ജാ എന്നിവരും പങ്കാളികളായിരുന്നു. ഡിജിറ്റൽ സിഗ്നൽ പ്രോസസിംഗ് എന്ന നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ വികസിപ്പിച്ച കണ്ടുപിടിത്തം നിലവിലെ സാങ്കേതിക വിദ്യയുടെ പോരായ്മകൾ പരിഹരിക്കുന്നതാണ്. ഹോളോഗ്രാമിലും ഫിംഗർ പ്രിന്റിലുമുള്ള സാമ്യതയുടെ അതുല്യത ആധാരമാക്കിയുള്ളതാണ് കണ്ടുപിടിത്തം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |