വാക്സിൻ നൽകാൻ ഭാരത് ബയോടെക്ക് വിസമ്മതിച്ചെന്ന് ഡൽഹി
ന്യൂഡൽഹി: ഭാരത് ബയോടെക്കിൽ നിന്ന് വാങ്ങുന്ന 25 ലക്ഷം കൊവാക്‌സിൻ ഡോസിനായി കേരളം ഇനിയും കാത്തിരിക്കണം. ആന്ധ്ര, അസാം, ബീഹാർ, ഛത്തീസ്ഗഡ്, ഡൽഹി, ഗുജറാത്ത്, ഹരിയാന, ജമ്മുകാശ്‌മീർ, ജാർഖണ്ഡ്, കർണാടക, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, തമിഴ്‌നാട്, ത്രിപുര, തെലങ്കാന, യു.പി, പശ്ചിമബംഗാൾ എന്നീ 18 സംസ്ഥാനങ്ങൾക്കാണ് ആദ്യഘട്ടത്തിൽ വാക്‌സിൻ നൽകിത്തുടങ്ങിയത്. ദക്ഷിണേന്ത്യയിൽ കേരളം മാത്രമാണ് പട്ടികയിലില്ലാത്തത്. ഉത്പാദനം കൂടുന്നതിനനുസരിച്ച് കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് വാക്സിനെത്തും. മേയ് എട്ടിന് 14 സംസ്ഥാനങ്ങളുടെ ആദ്യ പട്ടികയാണ് ഭാരത് ബയോടെക്ക് പുറത്തുവിട്ടത്. ഇന്നലെ 18 ആയി ഉയർത്തി പട്ടിക പുതുക്കി.
അതിനിടെ ഡൽഹിക്ക് 67 ലക്ഷം കൊവാക്‌സിൻ ഡോസുകൾ നൽകാനാകില്ലെന്ന് ഭാരത് ബയോടെക്ക് അറിയിച്ചെന്നും ഇതിന് പിന്നിൽ കേന്ദ്രസർക്കാരാണെന്നും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചു. വാക്‌സിൻ ക്ഷാമത്തെ തുടർന്ന് 17 സ്‌കൂളുകളിലെ 100ലേറെ വാക്‌സിനേഷൻ കേന്ദ്രങ്ങൾ പൂട്ടിയതായും സിസോദിയ പറഞ്ഞു.
എന്നാൽ ചില സംസ്ഥാനങ്ങൾ തങ്ങളുടെ ഉദ്ദേശ്യശുദ്ധിയെക്കുറിച്ച് പരാതി ഉന്നയിക്കുന്നത് ദുഃഖകരമാണെന്ന് ഭാരത്ബയോടെക് സഹസ്ഥാപക സുചിത്ര എല്ല ട്വീറ്റ് ചെയ്തു. തങ്ങളുടെ 50 ജീവനക്കാർ കൊവിഡ് ബാധിച്ച് അവധിയിലാണ്. ലോക്ഡൗണിലും 24 മണിക്കൂറും രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുകയാണെന്നും അവർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |