കണ്ണൂർ: കൊവിഡിന്റെ കാര്യത്തിൽ സർക്കാർ തിരഞ്ഞെടുപ്പിന് മുമ്പ് സ്വീകരിച്ച സമീപനമല്ല ഇപ്പോൾ സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കുറ്റപ്പെടുത്തി. മഹാമാരിക്കൊപ്പം വലിയൊരു സാമ്പത്തികമാന്ദ്യം കൂടിയുണ്ടായ സാഹചര്യത്തിൽ ജനം ആത്മഹത്യ ചെയ്താൽ അതിന് പൂർണ ഉത്തരവാദി സർക്കാരായിരിക്കുമെന്ന് കണ്ണൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
കൊവിഡുമായി ബന്ധപ്പെട്ട പാക്കേജ് പ്രഖ്യാപിക്കണം. വായ്പ റിക്കവറി നിർത്തിവയ്ക്കാൻ ബാങ്കുകളുടെ യോഗം വിളിക്കണം. സാധാരണക്കാരുടെ ഭാഗത്ത് നിന്ന് സർക്കാർ ചിന്തിക്കുന്നില്ല. വിദഗ്ദ്ധരുടെ അഭിപ്രായങ്ങൾ പരിഗണിച്ച് അനാവശ്യമായ നിയന്ത്രണങ്ങൾ പിൻവലിക്കണം. ടി.പി.ആർ നിശ്ചയിക്കുന്ന കാര്യത്തിലും ലോക്ക് ഡൗൺ, ട്രിപ്പിൾ ലോക്ക് ഡൗണുകൾ ഏർപ്പെടുത്തുന്ന കാര്യത്തിലും വിദഗ്ദ്ധരുടെ അഭിപ്രായങ്ങൾ അവഗണിക്കുകയാണ്.
നിയമസഭ കൈയാങ്കളി കേസിൽ എം.എൽ.എമാരുടെ പ്രിവിലേജ് എന്നുപറഞ്ഞ് സർക്കാർ സുപ്രീം കോടതിയിൽ പോകാൻ പാടില്ലായിരുന്നു. ലോകം മുഴുവൻ തത്സമയം കണ്ട ആ സംഭവത്തിന് തെളിവില്ലെന്നാണ് സർക്കാർ ഇപ്പോൾ പറയുന്നതെന്നും വി.ഡി. സതീശൻ പറഞ്ഞു.
ജയിലിലിരുന്ന് നിയന്ത്രിക്കുന്നു
ടി.പി. വധക്കേസ് പ്രതികൾ ജയിലിലിരുന്ന് ക്വട്ടേഷൻ സംഘത്തെ നിയന്ത്രിക്കുകയാണെന്ന് വി.ഡി. സതീശൻ ആരോപിച്ചു. രാഷ്ട്രീയ പ്രതിയോഗികളെ കൊല ചെയ്യാൻ സി. പി. എം അവരെ ഉപയോഗിച്ചു. ഇനി ജീവിതകാലം മുഴുവൻ അവർ ചെയ്യുന്ന ക്രിമിനൽ പ്രവർത്തനങ്ങൾക്ക് സംരക്ഷണം നല്‍കേണ്ട ബാദ്ധ്യത സി.പി.എമ്മിനും ഭരണകൂടത്തിനുമുണ്ട്. അവരെ സംരക്ഷിച്ചില്ലെങ്കിൽ അവർ പലതും വെളിപ്പെടുത്തും. ജയിലിലെ തടവുകാർക്ക് പുറത്തുനിന്ന് ഭക്ഷണവും മയക്ക് മരുന്നും എത്തിക്കുന്നുവെന്ന് ജയിൽ ഡി.ജി.പി കോടതിയിൽ നല്‍കിയ റിപ്പോർട്ട് ഫലത്തിൽ ആഭ്യന്തര വകുപ്പിനെതിരായ റിപ്പോർട്ടാണെന്നും സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |