തൃശൂർ: കോൺഗ്രസിനും യു.ഡി.എഫിനും വേണ്ടി കഠിനാദ്ധ്വാനം ചെയ്ത ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും മാറ്റി നിറുത്തി മുന്നോട്ടുപോകാൻ കഴിയില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. തൃശൂർ ഡി.സി.സി പ്രസിഡന്റായി ജോസ് വളളൂർ ചുമതലയേൽക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അകന്നു നിൽക്കുന്നവരെയെല്ലാം തിരിച്ചുകൊണ്ടുവരേണ്ടതുണ്ട്. സങ്കടങ്ങളും പരിഭവങ്ങളും പരാതികളും പരിഹരിച്ച് ഒപ്പം നിറുത്തി മുന്നോട്ട് പോകണം. ജ്യേഷ്ഠാനുജൻമാരുടെ പരിഭവം ശത്രുക്കൾ അറിയാതെ നോക്കണം. പ്രശ്‌നങ്ങളെന്തെന്ന് അവരുടെ സ്ഥാനത്തു നിന്ന് ചിന്തിച്ചാലേ പരിഹരിക്കാനാകൂ. ചവിട്ടേറ്റ് കിടക്കുന്നവരുണ്ടെന്ന് തനിക്ക് മനസിലാകും. കെ.പി.സി.സി പ്രസിഡന്റിന്റേതാണ് അവസാന വാക്കെന്ന് താൻ പറയുന്നത് സംഘടനാബോധം കൊണ്ടാണ്. അത് പലരും വളച്ചൊടിച്ചു.
പ്രവർത്തനശൈലിയിലെ മാറ്റത്തിനുള്ള തുടക്കമാണ് ഇപ്പോഴുള്ളത്. അത് ധാർഷ്ട്യത്തിന്റെയോ ധിക്കാരത്തിന്റെയോ ഭാഷയല്ല. ജനങ്ങളെ മുന്നിൽ കണ്ടാകണം പ്രവർത്തിക്കേണ്ടത്. നിലപാടുകളിൽ കൃത്യത വേണം. വി.ഡി. സതീശനോ സുധാകരനോ മാത്രം എടുക്കുന്നതല്ല, പാർട്ടി ഒറ്റക്കെട്ടായി എടുക്കുന്നതാണ് തീരുമാനം. അത് എല്ലാവർക്കും ബാധകമാണ്.
തിരഞ്ഞെടുപ്പ് പരാജയം മാത്രമല്ല വിജയവും കണക്കിലെടുക്കണം. 2019ലെ വിജയം പരിശോധിക്കണമായിരുന്നു. കോൺഗ്രസ് ആൾക്കൂട്ടമല്ലെന്ന് തെളിയിച്ച് ജനങ്ങൾ ബഹുമാനിക്കുന്ന പാർട്ടിയാവണം. പ്രസിഡന്റ് പറഞ്ഞാൽ തിരുവനന്തപുരം മുതൽ കാസർകോട് വരെ ചലിക്കുമെന്ന് ബോദ്ധ്യപ്പെടുത്തണം. പ്രവർത്തകരുടെ പിന്തുണയാണ് ശക്തി. നേതാക്കൾക്ക് മറുപടിയായി ഉരുളയ്ക്കുപ്പേരി എന്ന പോലെ താൻ പ്രതികരിക്കില്ല. മറുപടി പിണറായിക്കും ബി.ജെ.പി നേതാക്കൾക്കുമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേതാക്കളുടെ ചിത്രമുളള കേക്ക് മുറിച്ച് ആഘോഷം
സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, എ.കെ. ആന്റണി, കെ.സി. വേണുഗോപാൽ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവരുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത 10 അടി നീളമുള്ള കേക്ക് ചടങ്ങിന് ശേഷം വി.ഡി. സതീശനും ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂരും ചേർന്ന് മുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |