തിരുവനന്തപുരം: സ്വാമി വിവേകാനന്ദന്റെ 150ാമത് ജന്മവാർഷികവുമായി ബന്ധപ്പെട്ട് തൃശൂരിൽ നടന്ന പുസ്തക പ്രകാശനം ആർ.എസ്.എസ് വേദിയിലായിരുന്നില്ലെന്നും വി.എസ്. അച്യുതാനന്ദൻ 2013 മാർച്ച് 13ന് തിരുവനന്തപുരത്ത് പ്രകാശനം ചെയ്ത അതേ പുസ്തകമാണ് ഇതെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി.
എം.പി. വീരേന്ദ്രകുമാറിന്റെ നിർദ്ദേശപ്രകാരമാണ് ചടങ്ങിലേക്ക് എന്നെ ക്ഷണിച്ചത്. പി.പരമേശ്വരൻ എഴുതിയ പുസ്തകം തൃശൂരിൽ ഞാനും തിരുവനന്തപുരത്ത് വി.എസും പ്രകാശനം ചെയ്തു. വിവേകാനന്ദൻ ഹിന്ദുവിനെക്കുറിച്ച് പറഞ്ഞതും സംഘപരിവാർ മുന്നോട്ടുവയ്ക്കുന്ന ഹിന്ദുത്വവും രണ്ടാണ്.
മഞ്ഞപ്പത്രത്തെ പോലും അറപ്പിക്കുന്ന ഭാഷയിലാണ് സി.പി.എം മുഖപത്രം വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദേശാഭിമാനി പറഞ്ഞ വാക്കുകൾ വി.എസിനും ബാധകമാകുമെന്ന് അവർ അറിഞ്ഞില്ല. ബി.ജെ.പി നേതാക്കൾ പുറത്തിട്ട ഫോട്ടോകൾക്ക് ഏറ്റവും കൂടുതൽ പ്രചാരം നൽകിയത് സി.പി.എമ്മാണ്.
വിചാരധാരയിൽ ഗോൾവാൾക്കർ പറഞ്ഞ കാര്യങ്ങളാണ് മുൻ മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിലുമുള്ളതെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുന്നു. സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന എൻ.വി. രമണ ഭരണഘടനയെ ഭാരതീയവത്ക്കരിക്കണമെന്ന് പറഞ്ഞിട്ടുണ്ടെന്ന് പി.കെ. കൃഷ്ണദാസ് പറയുന്നു. ജസ്റ്റിസ് രമണ ഒരിടത്തും അങ്ങനെ പറഞ്ഞിട്ടില്ല. കൃഷ്ണദാസിന്റെ തെറ്റിദ്ധാരണാജനകമായ പ്രസ്താവനയെ ഏതെങ്കിലും സി.പി.എം നേതാവ് തള്ളിപ്പറഞ്ഞോ? സംഘപരിവാർ തന്നെ വളഞ്ഞിട്ടാക്രമിക്കുമ്പോൾ സി.പി.എം ഇത്ര ആഘോഷിക്കുന്നതെന്തിനാണ്?
ആർ.എസ്.എസിനെയും സംഘപരിവാറിനെയും ആക്രമിച്ചാൽ അതെങ്ങനെയാണ് ഹിന്ദുക്കൾക്കെതിരാകുന്നത്? ഹിന്ദുക്കളുടെ അട്ടിപ്പേറവകാശം സംഘപരിവാറിനാണോ? ഒരു വർഗീയ വാദിയുടെയും മുന്നിൽ മുട്ടുമടക്കില്ല. ഒരു വർഗീയവാദിയുടെയും വോട്ട് ചോദിച്ച് ഇതുവരെ പോയിട്ടില്ല.
എന്റെ വീട്ടിലേക്ക് ഏറ്റവും കൂടുതൽ മാർച്ച് നടത്തിയിട്ടുള്ളത് സംഘപരിവാറാണ്. ദേവസ്വം ബോർഡുകളിലെ പണം മുഴുവൻ സർക്കാർ കൊണ്ടുപോകുന്നെന്ന സംഘപരിവാറിന്റെ വ്യാജപ്രചാരണം നിയസഭയിൽ പൊളിച്ചത് ഞാനാണ്. പറവൂരിൽ ആർ.എസ്.എസുകാർ മുജാഹിദ് പ്രവർത്തകരെ ആക്രമിച്ചതും സഭയിലുന്നയിച്ചു. രാഷ്ട്രീയപ്രവർത്തനം ഉപേക്ഷിക്കേണ്ടിവന്നാലും വർഗീയതയുമായി സന്ധിചെയ്യില്ലെന്നും സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |