തൊടുപുഴ: കെ.കെ. രമയെ അധിക്ഷേപിച്ച മണിയുടെ നടപടിയും ഭരണഘടനാവിരുദ്ധ പ്രസംഗവും രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണവും എ.കെ.ജി സെന്ററിലേക്ക് ഓലപ്പടക്കം എറിഞ്ഞതുമെല്ലാം സ്വർണക്കള്ളക്കടത്ത് കേസിൽ നിന്ന് ശ്രദ്ധതിരിക്കാനാണോ എന്നും എങ്ങനെ ശ്രമിച്ചാലും മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും എതിരായ ആരോപണത്തിൽ നിന്ന് ശ്രദ്ധതിരിക്കാൻ പ്രതിപക്ഷം അനുവദിക്കില്ലെന്നും വി.ഡി. സതീശൻ ഇടുക്കി പ്രസ്‌ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ പറഞ്ഞു.
വൈധവ്യം വിധിയെന്ന് സി.പി.എം നേതൃത്വം വിശ്വസിക്കുന്നുണ്ടോയെന്ന് സീതാറാം യെച്ചൂരിയും വൃന്ദാകാരാട്ടുമടക്കമുള്ളവർ വ്യക്തമാക്കണം. എം.എം.മണി ഇതിന് മുമ്പും സ്ത്രീവിരുദ്ധവും അധിക്ഷേപകരവുമായ പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. മണിയുടെ പ്രസ്താവനയ്ക്ക് കുടപിടിച്ചുകൊടുക്കുകയാണ് മുഖ്യമന്ത്രി. തീരാത്ത പകയാണ് ടി.പി. ചന്ദ്രശേഖരന്റെ സഹധർമ്മിണിയോട് കാണിക്കുന്നത്. നാല് ചുറ്റും കാവൽ നിന്ന് ഈ കാപാലികരിൽ നിന്ന് കെ.കെ. രമയെ യു.ഡി.എഫ് സംരക്ഷിക്കും. പകൽ സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ ദേശീയ- സംസ്ഥാന പാതകളിലെ കുഴിയെക്കുറിച്ച് സംവാദം നടത്തുമ്പോൾ രാത്രിയിൽ സ്വർണക്കടത്ത് ഉൾപ്പെടെയുള്ള കേസുകൾക്ക് ഒത്തുതീർപ്പുണ്ടാക്കുകയാണെന്നും സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |