തിരുവനന്തപുരം: കേരളത്തെ തകർക്കുന്ന സിൽവർ ലൈൻ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്നത് യു.ഡി.എഫിന്റെ ഉറച്ച നിലപാടാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേന്ദ്രത്തിന്റെയോ റെയിൽവേയുടെയോ അനുമതിയോ ഡി.പി.ആറോ അലൈൻമെന്റോ ഇല്ലാതെ എന്തിനാണ് ഭൂമി ഏറ്റെടുത്തതെന്ന് സർക്കാർ വ്യക്തമാക്കണം. ജപ്പാനിലെ കമ്പനിയുമായി ധാരണയുണ്ടാക്കി, ഏറ്റെടുക്കുന്ന ഭൂമി ഈട് നൽകി വൻതുക വായ്പ എടുക്കുന്നതിലൂടെയുള്ള അഴിമതിയായിരുന്നു സർക്കാരിന്റെ ലക്ഷ്യം. പ്രകൃതിദുരന്തം വിളിച്ച് വരുത്തുന്നതിനൊപ്പം കേരളത്തെ ശ്രീലങ്കയ്ക്ക് സമാനമായ സാമ്പത്തിക തകർച്ചയിലേക്ക് നയിക്കുകയും ചെയ്യുന്നതാണ് പദ്ധതി.
ഭക്ഷ്യധാന്യങ്ങൾക്ക് ജി.എസ്.ടി ഒഴിവാക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് ഉടനിറക്കണം. പ്രതിപക്ഷമാണ് നിയമസഭയിൽ ഇക്കാര്യം ആദ്യം ആവശ്യപ്പെട്ടത്. ജി.എസ്.ടി തീരുമാനങ്ങൾ സംസ്ഥാനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കാൻ പാടില്ലെന്ന സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷം ആവശ്യമുന്നയിച്ചത്. കേന്ദ്ര നോട്ടിഫിക്കേഷൻ പുറത്ത് വന്ന ശേഷമാണ് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചത്. അതിന് എന്ത് പ്രസക്തിയാണുള്ളത്. നേരത്തെയും സമാന സംഭവങ്ങളുണ്ട്. മൂന്നു മാസത്തേക്ക് വാഹനനികുതി വേണ്ടെന്ന് സർക്കാർ തീരുമാനിച്ചു. എന്നാൽ ഉത്തരവ് ഇറക്കിയില്ലെന്നും സതീശൻ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |