തിരുവനന്തപുരം: നെഹ്റുവിന്റെ ആദർശങ്ങളെ മുറുകെപ്പിടിച്ചേ കേരളത്തിൽ കോൺഗ്രസ് മുന്നോട്ട് പോകൂവെന്നും മാറിച്ചിന്തിക്കുകയോ പറയുകയോ ചെയ്യുന്നതിനെ പാർട്ടി ഒരുതരത്തിലും അംഗീകരിക്കില്ലെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ വ്യക്തമാക്കി. ചിന്തൻ ശിവിറിലും ഇതായിരുന്നു നിലപാട്. മതേതര നിലപാടിൽ വെള്ളം ചേർക്കാനോ വിട്ടുവീഴ്ച ചെയ്യാനോ കോൺഗ്രസ് ഒരുകാലത്തും തയ്യാറാകില്ല. ഒരു വർഗീയ വാദിയുടെയും വോട്ട് വേണ്ടെന്ന് ചരിത്രത്തിലാദ്യമായി പറയാൻ തന്റേടം കാട്ടിയ മുന്നണിയും പാർട്ടിയുമാണ് യു.ഡി.എഫും കോൺഗ്രസും.
എം.വി ഗോവിന്ദനും പിണറായി വിജയനും എം.എ. ബേബിയും ഉൾപ്പെടെ കേരളത്തിൽ നിന്നുള്ള മൂന്ന് പി.ബി അംഗങ്ങളുടെയും അറിവോടെയല്ലേ സി.പി.എം ബംഗാളിൽ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കി തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചത്. കേരളത്തിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടാക്കിയ രഹസ്യ ബാന്ധവമാണ് ഇപ്പോൾ ബംഗാളിൽ പരസ്യമായിരിക്കുന്നത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും ഒന്നിച്ച് നിൽക്കണമെന്നാണ് അവർ തീരുമാനിച്ചിരിക്കുന്നത്. ഇതേ പി.ബി അംഗങ്ങൾ തന്നെയാണ് കേരളത്തിൽ വന്ന് കോൺഗ്രസ് നേതാക്കളുടേത് സംഘി മനസ്സാണെന്ന് പറയുന്നത്. കേരളത്തിലും ബംഗാളിലും ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയ സി.പി.എം നേതാക്കൾ കോൺഗ്രസിനെ സംഘപരിവാർ വിരുദ്ധത പഠിപ്പിക്കാൻ വരേണ്ടെന്നും സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |