വണ്ടിപ്പെരിയാർ: ആറുവയസുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. വണ്ടിപ്പെരിയാറിലെ കുട്ടിയുടെ വീട് സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ വർദ്ധിക്കുകയാണ്. കേസിലെ പ്രതികൾക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കണം. പെൺകുട്ടിയുടെ കുടുംബത്തിന് മുഴുവൻ നിയമ സഹായവും ലഭ്യമാക്കും. സംഭവത്തെ രാഷ്ട്രീയവത്കരിക്കാൻ ആഗ്രഹിക്കുന്നില്ല. വാളയാറിന് സമാനമായ കേസാണ് വണ്ടിപ്പെരിയാറിലേത്. പ്രതിക്ക് ഡി.വൈ.എഫ്.ഐ ബന്ധമുള്ളതിനാൽ വാളയാറിലെത് പോലെ വണ്ടിപ്പെരിയാറിലെ തെളിവ് നശിപ്പിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാഷ്ട്രീയമായി മുതലെടുക്കരുതെന്ന് കുട്ടിയുടെ പിതാവ്
മകളുടെ മരണം രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കരുതെന്ന് കൊല്ലപ്പെട്ട ആറ് വയസുകാരിയുടെ പിതാവ്. "ഞങ്ങൾ വലിയ ദുഃഖത്തിലാണ്. ഇതിനിടെയിലാണ് രാഷ്ട്രീയക്കാരെല്ലാം ചേർന്ന് ആവശ്യമില്ലാത്ത പരിപാടികൾ കാണിക്കുന്നത്. ഞങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ പറ്റുമെങ്കിൽ പ്രതിയെ തൂക്കിക്കൊല്ലാനുള്ള നിലപാടുകൾ സ്വീകരിക്കുക. നിങ്ങൾ ഞങ്ങളെ ബുദ്ധിമുട്ടിക്കരുത്. ഇങ്ങനെ ഉണ്ടാകാതെ നോക്കേണ്ടത് സർക്കാരാണ്. നമ്മുടെ കൈയിൽ കിടന്ന് വളർന്ന പയ്യൻ ഇങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഇത്തരത്തിൽ ഒരു സംഭവം ഇനിയുണ്ടാകരുത്. അവൻ ഡി.വൈ.എഫ്.ഐ പ്രവർത്തകനാണെന്ന പേരിൽ അതിനെ മുതലെടുക്കാൻ ശ്രമിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെന്നും" പിതാവ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |