കൊച്ചി: മദ്യനയവുമായി ബന്ധപ്പെട്ട് ബാറുടമകൾ ഉൾപ്പെടെ ആരുമായും ചർച്ച നടത്തിയിട്ടില്ലെന്ന എക്‌സൈസ്, ടൂറിസം മന്ത്രിമാരുടെ പ്രസ്താവന പച്ചക്കള്ളമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. ടൂറിസംവകുപ്പ് അനാവശ്യ ഇടപെടൽ നടത്തി. രണ്ടുമാസമായി മദ്യനയം സംബന്ധിച്ച് കൂടിയാലോചനകൾ നടന്നിട്ടുണ്ട്.
കഴിഞ്ഞമാസം ചീഫ് സെക്രട്ടറി വിളിച്ച പ്രതിമാസയോഗത്തിൽ മദ്യനയത്തിലെ മാറ്റത്തിന് റിപ്പോർട്ട് നൽകാൻ ടൂറിസം സെക്രട്ടറിയെ ചുമതലപ്പെടുത്തി. മേയ് 21ന് ടൂറിസംവകുപ്പ് വിളിച്ച യോഗത്തിൽ ബാറുടമകളും പങ്കെടുത്തു. അതിന്റെ തുടർച്ചയായാണ് ബാറുടമകളുടെ യോഗത്തിൽ പണപ്പിരിവിന് നിർദ്ദേശിച്ചത്. ബാർകോഴയിൽ കോൺഗ്രസും യു.ഡി.എഫുമടക്കം സമരം നടത്തും. രണ്ട് മന്ത്രിമാരും രാജിവച്ച് ജുഡീഷ്യൽ അന്വേഷണം നേരിടണം.
സർക്കാരിനോട് 6 ചോദ്യങ്ങൾ
1.എക്‌സൈസ് വകുപ്പിനെ മറികടന്ന് ടൂറിസംവകുപ്പ് എന്തിനാണ് മദ്യനയത്തിൽ ഇടപെട്ടത്
2.ടൂറിസംവകുപ്പിന്റെ അനാവശ്യ തിടുക്കം എന്തിനായിരുന്നു
3.ചർച്ച നടന്നിട്ടില്ലെന്ന് രണ്ടുമന്ത്രിമാർ കള്ളം പറഞ്ഞതെന്തിന്
4.ഡി.ജി.പിക്ക് എക്‌സൈസ് മന്ത്രി നൽകിയ പരാതി അഴിമതിയിൽനിന്ന് ശ്രദ്ധതിരിക്കാനല്ലേ
5.കെ.എം.മാണിക്കെതിരെ ബാർകോഴ ആരോപണം ഉയർന്നപ്പോൾ ഉമ്മൻചാണ്ടി സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച മാതൃക സ്വീകരിക്കാത്തതെന്ത്
6.സർക്കാരിനെതിരെ ഗുരുതര ആരോപണം ഉയർന്നിട്ടും മുഖ്യമന്ത്രിയുടെ മൗനം എന്തുകൊണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |