തിരുവനന്തപുരം: പൊലീസ് അതിക്രമങ്ങളെ വീരകൃത്യങ്ങളായി മുഖ്യമന്ത്രി നിയമസഭയിൽ ചിത്രീകരിക്കുന്നത് പൊലീസിന് അക്രമം കാട്ടാനുള്ള ലൈസൻസാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.
അട്ടപ്പാടിയിൽ ആദിവാസി ഉൗരിലുണ്ടായ പൊലീസ് അതിക്രമത്തിനെതിരായ അടിയന്തരപ്രമേയത്തിന് അനുമതി നൽകാത്തതിനെതിരെ നിയമസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഷോളയൂരിലെ ആദിവാസി മൂപ്പന്റെ മകനും സമൂഹികപ്രവർത്തകനുമായ മുരുഗനെ കൊലക്കേസ് പ്രതിയെപ്പോലെ വിലങ്ങിട്ടാണ് കസ്റ്റഡിയിലെടുത്തത്. അതിനെതിരെ നിയമസഭയിൽ സംസാരിക്കുമ്പോൾ കൊവിഡ് കാലത്ത് പൊലീസിന്റെ സേവനം മഹത്തരമായിരുന്നുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ആലപ്പുഴ കൈനകരിയിൽ കൊവിഡ് കാലത്ത് ജീവൻനോക്കാതെ സേവനം ചെയ്ത ഡോക്ടറുടെ കരണക്കുറ്റിക്ക് അടിച്ച സി.പി.എം ലോക്കൽ സെക്രട്ടറിയെയും പഞ്ചായത്ത് പ്രസിഡന്റിനെയും അറസ്റ്റ് ചെയ്യാത്ത പൊലീസാണ് ആദിവാസികളെ ഉൾപ്പെടെ ആക്രമിക്കുന്നതെന്ന് മുഖ്യമന്ത്രി മറന്നു. പൊലീസായാലും തെറ്റ് ചെയ്താൽ നടപടിയെടുക്കണം.
പൊലീസ് വ്യാപകമായി പിഴ ഈടാക്കുന്നതിനെയും മുഖ്യമന്ത്രി ന്യായീകരിക്കുകയാണ്. പിതൃതർപ്പണത്തിന് പോയവർക്കും പള്ളിയിൽ പോയ രണ്ടു പെൺകുട്ടികൾക്കും പൊലീസ് പെറ്റിയടിച്ചു. പൊലീസ് എഴുതിക്കൊടുക്കുന്നത് വായിച്ച് ന്യായീകരിക്കുന്നത് മുഖ്യമന്ത്രിക്ക് ഭൂഷണമല്ല.
ഭാര്യയെ മറ്റൊരാൾ ആക്രമിച്ചതുമായി ബന്ധപ്പെട്ടാണ് ഷോളയൂരിലെ മുരുഗൻ പൊലീസിന് പരാതി നൽകിയത്. കേസെടുക്കാത്തതിനെ തുടർന്ന് എ.എസ്.പിയെ നേരിൽ കണ്ടും പരാതിപ്പെട്ടു. അയാളെയാണ് അതിരാവിലെ കിടക്കപ്പായിൽ നിന്ന് പിടിച്ചുകൊണ്ടു പോയത്. മുരുഗന്റെ അംഗപരിമിതനായ മകനെയും ആക്രമിച്ചു. വാദിയെ പ്രതിയാക്കുന്ന രീതിയാണ് ഷോളയൂരിൽ നടന്നത്. പൊലീസ് - ഭൂമാഫിയ ബന്ധമാണ് ഇതിനു പിന്നിൽ. ഭൂമാഫിയയുടെ ചില്ലിക്കാശിനു വേണ്ടിയാണ് പൊലീസ് പ്രവർത്തിച്ചത്. പട്ടികജാതി -പട്ടിക വർഗങ്ങൾക്കെതിരായ ആക്രമണത്തിൽ ഏഴാം സ്ഥാനത്താണ് കേരളം. മട്ടന്നൂരിൽ എസ്.സി പ്രൊമോട്ടറെ എക്‌സൈസ് സംഘം മർദ്ദിച്ചതിൽ കേസെടുത്തിട്ടില്ല. പാവങ്ങളുടെ കാര്യത്തിൽ പൊലീസിന് ഇരട്ടനീതിയാണെന്നും വി. ഡി സതീശൻ കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |