കൊച്ചി: ചാൻസലർ പദവിയിൽ തുടരില്ലെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് നിയമവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. നിയമസഭ പാസാക്കിയ നിയമത്തിലൂടെയുള്ള നിയമനം മറികടക്കാൻ ഗവർണർക്ക് സാധിക്കില്ല. വൈസ് ചാൻസലർ നിയമനത്തിൽ നിയമപരമായ നടപടികൾ ഗവർണർ പൂർത്തിയാക്കണം. നിയമവിരുദ്ധമായി സർക്കാർ ചെയ്യുന്നുണ്ടെങ്കിൽ ചാൻസലറുടെ അധികാരം ഉപയോഗിച്ച് എതിർക്കണം. ഉന്നത വിദ്യാഭ്യാസമന്ത്രി സെർച്ച് കമ്മിറ്റി റദ്ദാക്കിയതിനെ ഗവർണർ അംഗീകരിച്ചത് ചട്ടങ്ങൾക്ക് വിരുദ്ധമാണ്. നിയമസഭ മാറ്റുന്നത് വരെ ചാൻസലർ പദവിയിൽ തുടരാൻ ഗവർണർ ബാദ്ധ്യസ്ഥനാണ്. തെറ്റായ നടപടികളുണ്ടെങ്കിൽ വി.സിയുടെ പുനർനിയമനം റദ്ദാക്കണം.
കേന്ദ്രം 1,10,000 കോടി ചെലവഴിച്ച് മുംബയ് -അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ നടപ്പാക്കുന്നതിനെ എതിർത്തവർ 1,33,000 കോടി രൂപയുടെ സിൽവർ ലൈൻ നടപ്പാക്കുന്നതിൽ യുക്തിയില്ല. സമരം ചെയ്യാൻ യു.ഡി.എഫിന് മറ്റാരുടെയും സഹായം ആവശ്യമില്ല. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകാതെ പദ്ധതിയുമായി മുന്നോട്ടു പോകാൻ അനുവദിക്കില്ല. വരും ദിവസങ്ങളിൽ അടുത്തഘട്ട സമരപരിപാടികൾ യു.ഡി.എഫ് പ്രഖ്യാപിക്കും.
ചാൻസലർ സ്ഥാനത്തുനിന്ന്
ഗവർണറെ മാറ്റില്ല: കോടിയേരി
തിരുവനന്തപുരം: ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ സർക്കാർ മാറ്റില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. ആ പദവിയിൽ ഗവർണർ തുടരണമെന്നതാണ് എൽ.ഡി.എഫ് നിലപാടെന്നും അദ്ദേഹത്തിന്റെ നിലപാടിൽ എന്തെങ്കിലും രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് കരുതുന്നില്ലെന്നും കോടിയേരി ചാനൽ സംഭാഷണത്തിൽ പറഞ്ഞു.
കണ്ണൂർ വി.സി നിയമന കേസിൽ ഹൈക്കോടതിയുടെ നോട്ടീസ് ചാൻസലർ സ്ഥാനം ഒഴിഞ്ഞതിനാൽ കൈപ്പറ്റില്ലെന്ന നിലപാട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രകടിപ്പിച്ചതിന് പിന്നാലെയായിരുന്നു കോടിയേരിയുടെ പ്രതികരണം. പാർട്ടി സമ്മേളനങ്ങളുമായി ബന്ധപ്പെട്ട തിരക്കിലായതിനാൽ മുഖ്യമന്ത്രി ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ല. ചാൻസലർ പദവി ഏറ്റെടുക്കണമെന്ന ഗവർണറുടെ ആവശ്യം മുഖ്യമന്ത്രി നേരത്തെ നിരാകരിച്ചിരുന്നു.
ഗവർണർ ചാൻസലർ പദവി ഒഴിയുന്നത്
സർവകലാശാലകൾക്ക് ദോഷം: ചെന്നിത്തല
തിരുവനന്തപുരം: ചാൻസലർ പദവി ഒഴിയാനുള്ള ഗവർണറുടെ തീരുമാനം സർവകലാശാലകളുടെ സ്വതന്ത്രവും സുതാര്യവുമായ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വി.സി നിയമനത്തിൽ ഗവർണർ തെറ്റു തിരുത്തുന്നതിന് പകരം ചാൻസലർ പദവിയിൽ തുടരില്ലെന്ന് പറയുന്നത് നിയമനത്തെ ന്യായീകരിക്കാനേ ഉപകരിക്കൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മന്ത്രി ആർ. ബിന്ദു നേരിട്ട് കത്ത് എഴുതിയത് തെറ്റാണെന്ന് ഗവർണർ നിരവധി തവണ പറഞ്ഞിട്ടും അതിനെ ന്യായീകരിച്ച മന്ത്രിയെ പുറത്താക്കാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെടണം. ഗുരുതര സത്യപ്രതിജ്ഞാലംഘനത്തിന് ശേഷവും ഗവർണറെ വെല്ലുവിളിച്ച മന്ത്രിക്കെതിരെ നടപടി ആവശ്യപ്പെടാതെ ചാൻസലർ പദവി ഒഴിയുമെന്ന പ്രഖ്യാപനം സർക്കാരിനും മന്ത്രിക്കും കൂടുതൽ തെറ്റുകൾ ചെയ്യാൻ അവസരമൊരുക്കും. വിവരാവകാശ നിയമപ്രകാരമുള്ള രേഖകൾ ഗവർണറുടെ ഓഫീസിൽ നിന്ന് ലഭിക്കാത്തതിനാലാണ് മന്ത്രിക്കെതിരെ ലോകായുക്തയെ സമീപിക്കാൻ വൈകുന്നതെന്നും ചെന്നിത്തല വിശദീകരിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |