സംസ്ഥാനത്ത് ആദ്യം
കൊല്ലം: മൈനസ് 196 ഡിഗ്രി സെൽഷ്യസ് താപനിലയുള്ള ദ്രവ നൈട്രജനിൽ ഗാഢശീതീകരണം നടത്തിയ വെച്ചൂർ പശുവിന്റെ ഭ്രൂണം ഉപയോഗിച്ച് ടെസ്റ്റ് ട്യൂബ് കിടാവിന്റെ പിറവിക്ക് വഴിയൊരുക്കി സംസ്ഥാനത്തെ വെറ്ററിനറി ശാസ്ത്രജ്ഞർ. ഒൻപതാം മാസം പൂർണ വളർച്ചയോടെ ജനിച്ച കാളക്കിടാവിന് 'അഭിമന്യു' എന്ന പേര് നൽകി. വെച്ചൂർ ഉൾപ്പെടെ പശുക്കളിൽ ടെസ്റ്റ് ട്യൂബ് പരീക്ഷണം നേരത്തെ നടത്തിയിട്ടുണ്ടെങ്കിലും ഗാഢശീതീകരണം വഴി സംസ്ഥാനത്ത് ആദ്യമാണ്. എത്രകാലം വരെയും ഭ്രൂണം സൂക്ഷിക്കാം എന്നതാണ് ഗാഢശീതീകരണത്തിന്റെ പ്രത്യേകത.
സംസ്ഥാന കന്നുകാലി വികസന ബോർഡിന്റെ മാട്ടുപ്പെട്ടി കേന്ദ്രത്തിലെ വെറ്ററിനറി ശാസ്ത്രജ്ഞരായ ഡോ.ജെ.അനൂപ്, ഡോ.അവിനാഷ്, ഡോ.പ്രവീൺ, ഡോ.രമേഷ് എന്നിവരായിരുന്നു നേതൃത്വം. വെച്ചൂർ ഇനത്തിലുള്ള പശുവിന്റെയും കാളയുടേയും അണ്ഡവും ബീജവും ശേഖരിച്ച് ലബോറട്ടറിയിലെ സ്ഫടികപ്പാത്രത്തിൽ ഏഴുദിവസം വളർത്തി ഭ്രൂണമാക്കി. പിന്നീട് ഒന്നരമാസം ഗാഢശീതീകരണം നടത്തിയശേഷം സങ്കരയിനം പശുവിന്റെ ഗർഭപാത്രത്തിൽ നിക്ഷേപിക്കുകയായിരുന്നു. മനുഷ്യരിലെ ടെസ്റ്റ് ട്യൂബ് ശിശുവിന് സമാനമായ
ഇൻവിട്രോ ഫെർട്ടിലൈസേഷൻ (ഐ.വി.എഫ്) സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗിച്ചത്.
പരീക്ഷണ വിജയം
ഒരേസമയം നാല് ഭ്രൂണങ്ങൾ പശുക്കളിൽ നിക്ഷേപിച്ചു
വിജയിച്ചത് ഒരെണ്ണം മാത്രം
ജനിച്ചപ്പോൾ കിടാവിന് 13 കിലോ തൂക്കം
നല്ല പാൽ ലഭിക്കുന്ന പശുക്കളുടെയും വംശനാശം നേരിടുന്ന നാടൻ ഇനങ്ങളുടേയും രണ്ട് ഡസനോളം കുട്ടികളെ ഒരേസമയം ഉത്പാദിപ്പിക്കാൻ കഴിയുമെന്നതാണ് ഐ.വി.എഫ് സാങ്കേതിക വിദ്യയുടെ മേന്മ.
ഡോ. ജെ.അനൂപ്, ഡെ.ജനറൽ മാനേജർ
കേരള കന്നുകാലി വികസന ബോർഡ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |