തിരുവനന്തപുരം: കൊവിഡ് മുക്തരുടെ മരണത്തെക്കുറിച്ച് ആരോഗ്യവകുപ്പ് പഠനം നടത്തിയിട്ടില്ലെന്ന് മന്ത്രി വീണാജോർജ് നിയമസഭയെ അറിയിച്ചു. കൊവിഡ് മുക്തരായ ശേഷം സംഭവിക്കുന്ന മരണങ്ങളെല്ലാം കൊവിഡ് വൈറസിന്റെ അനന്തര ഫലമാണെന്ന് പറയാനാകില്ല. എന്നാൽ കൊവിഡ് മുക്തരാകുന്നവരിൽ വിവിധ രോഗങ്ങൾ വർദ്ധിക്കുന്നതായി കണ്ടെത്തിയതോടെ പോസ്റ്റ് കൊവിഡ് ക്ലിനിക്കുകൾ ആരംഭിച്ചു.
നിസാരമായ ക്ഷീണവും കിതപ്പും മുതൽ ഗുരുതരമായ ഹൃദ്രോഗങ്ങൾവരെ പോസ്റ്റ് കൊവിഡ് സിൻഡ്രോമിൽ ഉൾപ്പെടുന്നു. ഇത്തരം രോഗലക്ഷണങ്ങളുമായെത്തുന്നവർക്ക് പ്രാഥമികാരോഗ്യകേന്ദ്രം മുതൽ മെഡിക്കൽ കോളേജ് വരെയുള്ള സർക്കാർ ആശുപത്രികളിൽ ചികിത്സ ഉറപ്പാക്കുന്നതായും മന്ത്രി വ്യക്തമാക്കി.
വയനാട് മെഡിക്കൽ
കോളേജിൽ ക്ലാസ് 2023ൽ
ആരോഗ്യ സർവകലാശാല ചൂണ്ടിക്കാണിച്ച പോരായ്മകൾ പരിഹരിച്ച് 2023 - 24 വർഷത്തിൽ വയനാട് മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് ക്ലാസ് തുടങ്ങാനാവുമെന്ന് മന്ത്റി വീണാ ജോർജ് പറഞ്ഞു. 100 സീറ്റുകളിലേക്കാണ് സർവകലാശാലയുടെയും നാഷണൽ മെഡിക്കൽ കമ്മീഷന്റെയും അനുമതി തേടുന്നത്. മാനന്തവാടി സർക്കാർ ആശുപത്രി താത്കാലികമായി മെഡിക്കൽ കോളേജാക്കിയിട്ടുണ്ട്. 115 അദ്ധ്യാപക തസ്തികകളും 25 അനദ്ധ്യാപക തസ്തികകളും സൃഷ്ടിച്ചു. പുതുതായി തസ്തികകളിലേക്ക് നിയമനനടപടികളും ആരംഭിച്ചു. ബഡ്ജറ്റിൽ 300 കോടി രൂപ വയനാട് മെഡിക്കൽ കോളേജിനായി നീക്കിവച്ചിട്ടുണ്ട്. നിലവിലെ കെട്ടിടത്തിലെ പഠനപ്രവർത്തനങ്ങൾക്കുള്ള സൗകര്യമൊരുക്കാൻ 13 കോടി നീക്കിവച്ചിട്ടുണ്ട്. മാനന്തവാടി ജില്ലാ ആശുപത്രിയുടെ ദൈനംദിന പ്രവർത്തനം മുടങ്ങാതെ നടത്തുന്നതിന് ആശുപത്രി വികസന സമിതി രൂപീകരിക്കുന്നതിന് ഉത്തരവിറക്കിയതായും ഒ.ആർ. കേളുവിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
എയർ ആംബുലൻസ് എപ്പോഴും
ആവശ്യമില്ല
അവയവദാനത്തിനായി കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഏഴുതവണ മാത്രമാണ് എയർ ആംബുലൻസ് ഉപയോഗിച്ചതെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. അവയവദാന മേഖലയിലേക്ക് സ്ഥിരം സംവിധാനമായി എയർ ആംബുലൻസ് ആവശ്യമാണെന്ന് കരുതുന്നില്ല. അടിയന്തരഘട്ടങ്ങളിൽ അവയവങ്ങളും ഡോക്ടർമാരെയും റോഡ് മാർഗം എത്തിക്കാറുണ്ട്. ആഭ്യന്തര വകുപ്പിന്റെ സഹായത്തോടെ ഗതാഗതം ക്രമീകരിച്ച് ഗ്രീൻ കോറിഡോർ ചാനൽ സംവിധാനം ഒരുക്കിയാണ് ശസ്ത്രക്രിയ നടത്തേണ്ട ആശുപത്രികളിലേക്ക് എത്തുന്നതെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |