തിരുവനന്തപുരം: സ്ത്രീസമത്വം സംബന്ധിച്ച കാര്യങ്ങളിൽ വാക്കിൽ മാത്രമല്ല ചർച്ചകളിലും സമീപനങ്ങളിലും ഇടപെടലുകളിലും മാറ്റം വേണമെന്ന് മന്ത്രി വീണാജോർജ്. വനിതാ ശിശു വികസന വകുപ്പ് സംഘടിപ്പിച്ച മാദ്ധ്യമ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ലിംഗ സമത്വം യാഥാർഥ്യമാക്കുന്നതിൽ മാദ്ധ്യമങ്ങൾക്ക് പ്രധാന പങ്കുണ്ട്. നിയമം മൂലം നിരോധിച്ച സ്ത്രീധനത്തിന്റെ പേരിൽ ഇപ്പോഴും പീഡനങ്ങളും ആത്മഹത്യകളും നടക്കുന്നു. സ്ത്രീകൾക്ക് പീഡനം അനുഭവിക്കുന്ന ഭർതൃഗൃഹങ്ങളിലേക്ക് തിരികെ പോകാൻ സമൂഹത്തിൽ നിന്ന് വലിയ സമ്മർദം ഉണ്ടാകുന്നു. സമൂഹത്തിന്റെ ഇത്തരം നിലപാടുകളിൽ മാറ്റം ഉണ്ടാകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വനിത കമ്മിഷൻ അദ്ധ്യക്ഷ പി. സതീദേവി അദ്ധ്യക്ഷത വഹിച്ചു. വനിത ശിശുവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ ടി.വി.അനുപമ, കേരള സർക്കാരിന്റെ മുൻ ജെൻഡർ ഉപദേശക ഡോ.ടി.കെ.ആനന്ദി, കേരള മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്.ബാബു, കേരള പത്രപ്രവർത്തക യൂണിയൻ ജില്ല പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം എന്നിവർ പങ്കെടുത്തു. മനുഷ്യാവകാശപ്രവർത്തക ഡോ.സുനിത കൃഷ്ണൻ, മാദ്ധ്യമപ്രവർത്തകരായ സന്ധ്യ രവിശങ്കർ, കവിത മുരളീധരൻ എന്നിവർ പാനൽ ചർച്ചകൾക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |