തിരുവനന്തപുരം: സംസ്ഥാനത്ത് ഡോക്ടർമാർക്കെതിരായ അതിക്രമങ്ങൾ വർദ്ധിക്കുന്നത് ശ്രദ്ധയിൽപ്പെട്ടില്ലെന്ന നിയമസഭയിലെ മറുപടി തിരുത്തി ആരോഗ്യമന്ത്രി വീണാ ജോർജ്. ഉത്തരം നൽകിയതിൽ സാങ്കേതിക പിഴവ് സംഭവിച്ചെന്നാണ് വിശദീകരണം. തിരുത്തി നൽകിയെങ്കിലും പഴയ ഉത്തരമാണ് അപ്‍ലോഡ് ചെയ്തത്. തിരുത്തിയ മറുപടി പ്രസിദ്ധീകരിക്കാൻ സ്പീക്കർക്ക് അപേക്ഷ നൽകിയെന്ന് മന്ത്രി അറിയിച്ചു .
ഡോക്ടർമാർക്കെതിരായ അതിക്രമങ്ങൾ വർദ്ധിക്കുന്നത് സംബന്ധിച്ച് നിയമസഭയിൽ 4 ന് മാത്യു കുഴൽനാടന്റെ ചോദ്യത്തിന് നൽകിയ രേഖാമൂലമുള്ള മറുപടിയാണ് ആരോഗ്യമന്ത്രിയെ വെട്ടിലാക്കിയത്. അക്രമങ്ങൾ വർദ്ധിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നായിരുന്നു മറുപടി. അക്രമം തടയാൻ നിലവിലെ നിയമങ്ങൾ പര്യാപ്തമാണെന്നും മാധ്യമങ്ങളിലൂടെ പൊതുജനങ്ങളെ ബോധവത്കരിക്കുമെന്നും മറുപടിയിലുണ്ട്.ഇത് വിവാദമായതോടെ ,ഓഫീസിൽ മറുപടി തയ്യാറാക്കിയപ്പോൾ സാങ്കേതിക പിഴവുണ്ടായെന്നായി വിശദീകരണം.മന്ത്രിയുടെ ആദ്യ മറുപടിക്കെതിരെ ഡോക്ടർമാരുടെ സംഘടനകൾ പ്രതികരിച്ചിരുന്നു.
ഡോക്ടർമാർക്കെതിരെ
43 അതിക്രമങ്ങൾ
ഒരു വർഷത്തിനിടെ സംസ്ഥാനത്ത് ഡോക്ടർമാർക്കെതിരെയുണ്ടായത് 43 അതിക്രമങ്ങളാണ്. ആശുപത്രി സംരക്ഷണ നിയമം നടപ്പാക്കിയിട്ടും കേസുകളിൽ അറസ്റ്റ് ചെയ്യപ്പെട്ടവരെല്ലാം ജാമ്യത്തിലാണ്. ഇതിൽ പത്ത് കേസുകളിലെ പ്രതികൾ കാണാമറയത്താണ്. ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നത് കേരളത്തിൽ ജാമ്യമില്ലാ കുറ്റമാണ്. മൂന്നുവർഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. ഡോക്ടർമാരെ കൂടാതെ 77 ആരോഗ്യപ്രവർത്തകരും പലതരത്തിലുള്ള ആക്രമണങ്ങൾക്ക് ഇരയായിട്ടുണ്ടെന്നാണ് കണക്ക്.
ആശുപത്രികളിലെ കാഷ്വാലിറ്റി, ഒ.പി പരിസരത്ത് സി.സി.ടിവി സ്ഥാപിക്കും,
പിഴവിന് പിന്നാലെ ഡോക്ടർമാരെ തൃപ്തരാക്കി മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം : ഡോക്ടർമാർക്കെതിരായ അക്രമങ്ങൾ വർദ്ധിക്കുന്നത്ശ്രദ്ധയിൽപ്പെട്ടില്ലെന്ന് നിയമസഭയിൽ പറഞ്ഞതിന് പിന്നാലെ തെറ്റുതിരുത്തിയ മന്ത്രി വീണാ ജോർജ്, ഡോക്ടർമാരെ തൃപ്തരാക്കാൻ കൂടുതൽ നടപടികൾ സ്വീകരിച്ചു. അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ഐ.എം.എയും കെ.ജി.എം.ഒ.എയും ഉന്നയിച്ച ആവശ്യങ്ങൾ ഏറെയും അംഗീകരിച്ച് സർക്കാർ ഉത്തരവായി.
ആശുപത്രികളിലെ കാഷ്വാലിറ്റി, ഒ.പി പരിസരങ്ങളിൽ സി.സി.ടിവി സ്ഥാപിക്കും. പൊലീസ് എയ്ഡ് പോസ്റ്റുള്ള ആശുപത്രികളിലെ സി.സി.ടി.വി സംവിധാനം എയിഡ് പോസ്റ്റുമായി ബന്ധപ്പെടുത്താനും തീരുമാനിച്ചു. ഇത് സംബന്ധിച്ച നിർദേശം ആരോഗ്യഡയറക്ടർക്കും ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർക്കും നൽകിയതായും മന്ത്രി വീണാ ജോർജ് അറിയിച്ചു.
സെക്യൂരിറ്റി ജീവനക്കാരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിന് ഒരു ഓഫീസർക്ക് സൂപ്രണ്ട് പ്രത്യേക ചുമതല നൽകും. പാരാമെഡിക്കൽ ജീവനക്കാർക്കും മറ്റും സെക്യൂരിറ്റി സംബന്ധമായ പരിശീലനവും നൽകും. ഒ.പി, കാഷ്വാലിറ്റി പരിസരത്ത് സെക്യൂരിറ്റി ഉദ്യോഗസ്ഥരെ ഇനി മുതൽ വിമുക്തഭടന്മാരുടെ സൊസൈറ്റി,സംഘടന എന്നിവയിൽ നിന്ന് മാത്രം നിയമിക്കും. ആശുപത്രി വികസന സമിതികളും, മാനേജ്മെന്റ് കമ്മിറ്റികളും വിമുക്തഭടൻമാരെ മാത്രമേ നിയമിക്കാവൂ. ഡോക്ടർമാർക്കെതിരായ അക്രമങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ 9ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൂടിയ ഉന്നതതല യോഗത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |