തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ ചെറുതായി ഉയർന്നെങ്കിലും ആശങ്കവേണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. ഇപ്പോൾ പകരുന്നത് ഒമിക്രോൺ വകഭേദമാണ്. മറ്റ് വകഭേദങ്ങൾ കണ്ടെത്തിയിട്ടില്ലെന്നും ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിൽ മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ കൊവിഡ് സ്ഥിതി യോഗം വിലയിരുത്തി. കൂടുതൽ കേസുകളുള്ള എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ പ്രത്യേകം ശ്രദ്ധവേണമെന്ന് മന്ത്രി നിർദ്ദേശിച്ചു. രോഗലക്ഷണങ്ങളുള്ളവർ പരിശോധന നടത്തണം. കൊവിഡ് കുറഞ്ഞതോടെ പലരും രണ്ടാം ഡോസ് വാക്‌സിനും മുൻകരുതൽ ഡോസും എടുക്കാൻ വിമുഖത കാണിക്കുന്നുണ്ട്. അത് അപകടമാണ്. കൊവിഡ് മരണം സംഭവിക്കുന്നവരിൽ വാക്‌സിനെടുക്കാത്തവരുടെയും അനുബന്ധ രോഗങ്ങളുള്ളവരുടെയും എണ്ണം കൂടുതലാണ്. 18 വയസിന് മുകളിലുള്ള 100 ശതമാനം പേരും ആദ്യ ഡോസ് വാക്‌സിൻ എടുത്തെങ്കിലും രണ്ടാം ഡോസ് വാക്‌സിനേഷൻ 88 ശതമാനമാണ്. 22 ശതമാനം പേർ കരുതൽ ഡോസ് എടുത്തു. വാക്‌സിൻ എടുക്കാത്തവരുടെ കണക്ക് ശേഖരിക്കാനും വാക്‌സിൻ എടുക്കുന്നു എന്നുറപ്പാക്കാനും ഫീൽഡ് വർക്കർമാരെ ചുമതലപ്പെടുത്തി. സ്‌കൂൾ തുറന്ന സാഹചര്യത്തിൽ എല്ലാ കുട്ടികൾക്കും വാക്‌സിനെടുക്കാനുള്ള നടപടികൾ വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് നടപ്പിലാക്കും. പകർച്ചവ്യാധികൾക്കെതിരെയും പ്രത്യേകിച്ച് നിപ വൈറസിനെതിരെയും
പേവിഷബാധയ്‌ക്കെതിരെയും ജാഗ്രത വേണമെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, ആരോഗ്യ വകുപ്പ് ഡയറക്ടർ, അഡിഷണൽ ഡയറക്ടർമാർ, ഡെപ്യൂട്ടി ഡയറക്ടർമാർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, ജില്ലാ പ്രോഗ്രാം മാനേജർമാർ, ജില്ലാ സർവയലൻസ് ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |