തിരുവനന്തപുരം: പേ വിഷബാധയേറ്റ് പലരും മരിച്ചിട്ടും വാക്സിൻ സംഭരണത്തിലും വിതരണത്തിലും വീഴ്ചയില്ലെന്നും ഗുണനിലവാരം ഉറപ്പാക്കാതെ കുത്തിവച്ചിട്ടില്ലെന്നും നിയമസഭയിൽ പറഞ്ഞ ആരോഗ്യ മന്ത്രി വീണാ ജോർജിനെ ഉടനടി മുഖ്യമന്ത്രി പിണറായി വിജയൻ തിരുത്തി.
ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകുന്നില്ലെന്ന പ്രതിപക്ഷത്തിന്റെ പരാതിയിൽ ആരോഗ്യമന്ത്രിയെ രേഖാമൂലം സ്പീക്കർ താക്കീത് ചെയ്ത സംഭവവും ഉണ്ടായി. സ്പീക്കറുടെ താക്കീത് സഭയിലായിരുന്നില്ല. എ.പി.അനിൽകുമാറിന്റെ പരാതിക്ക് നൽകിയ മറുപടിയിലാണ് ഇക്കാര്യമുണ്ടായിരുന്നത്.
വാക്സിന്റെ ഗുണനിലവാരത്തിൽ സംശയമില്ലെന്നും രണ്ട് ഇൻ- ഹൗസ് പരിശോധനകളും മെഡിക്കൽ സർവീസസ് കോർപറേഷന്റെ മാനദണ്ഡപ്രകാരമുള്ള ഗുണനിലവാര പരിശോധനയും നടത്തിയാണ് വാക്സിൻ വാങ്ങുന്നതെന്നും മന്ത്രി വീണാജോർജ്ജ് വിശദീകരിച്ചതോടെയാണ് മുഖ്യമന്ത്രി ഇടപെട്ടത്
വാക്സിനെടുത്ത ശേഷവും ആളുകൾ മരിക്കുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ആശങ്ക കണക്കിലെടുത്ത് വാക്സിന്റെ ഗുണനിലവാരവും ഫലപ്രാപ്തിയും പരിശോധിക്കാൻ ആരോഗ്യവകുപ്പ് ഉടൻ വിദഗ്ദ്ധസമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പി.കെ.ബഷീറിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു ഇരുവരും.
സെൻട്രൽ ഡ്രഗ്സ് ലാബിന്റെ സർട്ടിഫിക്കേഷനുള്ള വാക്സിൻ മാത്രമാണ് വാങ്ങുന്നതെന്നും 50,000വയൽ വാക്സിൻ പിൻവലിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
പരാതിയുണ്ടായപ്പോൾ പരിശോധനയ്ക്കയച്ചെങ്കിലും ഗുണനിലവാര പരിശോധന ഉറപ്പാക്കിയെന്നായിരുന്നു റിപ്പോർട്ട്. വാക്സിനെടുത്തവർ മരിച്ചത് പഠിക്കാൻ നിയോഗിച്ച വിദഗ്ദ്ധസമിതിയുടെ റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം ലഭിക്കും. ഇക്കൊല്ലം നായകടിയേറ്റ് മരിച്ചവരിൽ നാലുപേർ വാക്സിൻ എടുത്തവരായിരുന്നുവെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.
ഉത്തരങ്ങളിൽ കൃത്യത
വേണം: സ്പീക്കർ
ചോദ്യങ്ങളിലെ വ്യത്യസ്ത വിഷയങ്ങൾക്ക് അവ്യക്തമായ ഒരേ ഉത്തരം നൽകി വസ്തുതകൾ മറച്ചുവയ്ക്കുന്നെന്ന പരാതിയിലാണ് ആരോഗ്യമന്ത്രിയെ സ്പീക്കർ താക്കീത് ചെയ്തത്.
ഇത്തരത്തിൽ മറുപടി നൽകുന്നത് ശരിയായ പ്രവണതയല്ലെന്നും ഇത് ആവർത്തിക്കരുതെന്നും മന്ത്രിയെ അറിയിക്കാൻ സ്പീക്കർ എം.ബി രാജേഷ് നിയമസഭാ സെക്രട്ടറിക്ക് ഉത്തരവ് നൽകുകയായിരുന്നു.
പി.പി.ഇ കിറ്റ് വാങ്ങിയതിലെ അഴിമതി സംബന്ധിച്ച് എ.പി.അനിൽകുമാർ, ഐ. സി ബാലകൃഷ്ണൻ, കെ. ബാബു എന്നിവരുടെ നക്ഷത്രചിഹ്നമിട്ട ചോദ്യത്തിലുൾപ്പെട്ട വ്യത്യസ്ത വിഷയങ്ങളിൽ മന്ത്രി ഒരേ മറുപടി നൽകിയെന്നാണ് പരാതി. സഭയിൽ വാക്കാൽ മറുപടി നൽകുന്ന നക്ഷത്ര ചിഹ്നമിട്ട ചോദ്യത്തിന് പോലും ഇപ്രകാരമുള്ള മറുപടി നൽകിയത് സഭയോടുള്ള അവഹേളനമാണെന്നും പരാതിയിൽ പറഞ്ഞു.
ഇൻകെലിന്റെ പ്രവർത്തനം സംബന്ധിച്ച് എൽദോസ് പി കുന്നപിള്ളിൽ, ഐ. സി. ബാലകൃഷ്ണൻ എന്നിവരുടെ ചോദ്യത്തിനും തെലങ്കാനയിലെ ഇൻവെസ്റ്റ്മെന്റ് റോഡ് ഷോ സംബന്ധിച്ച് റോജി എം ജോണിന്റെ ചോദ്യത്തിനും വ്യത്യസ്ത വിഷയങ്ങളിൽ സമാനമായ ഉത്തരങ്ങളാണ് കിട്ടിയതെന്നും കോൺഗ്രസ് പാർലമെന്ററി പാർട്ടി സെക്രട്ടറി അനിൽ കുമാർ പരാതിപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |