തിരുവനന്തപുരം: മോട്ടോർ വാഹനവകുപ്പിന്റെ ചെക്ക്പോസ്റ്റുകൾ അടുത്ത മാസം മുതൽ ഓൺലൈനാകുന്നതോടെ പെർമിറ്റുകൾക്കായി ചെക്ക് പോസ്റ്റിൽ മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടി വരില്ല. ഓൺലൈനിൽ ഫീസ് അടച്ചാൽ പെർമിറ്റ് ലഭിക്കും. സംസ്ഥാനത്തിന് അകത്തേക്കും പുറത്തേക്കുമുള്ള ചരക്കുവാഹനങ്ങൾക്കും ബസുകൾക്കും ഏറെ പ്രയോജനകരമാണ് പുതിയ സംവിധാനം.
സംസ്ഥാനത്തെ കോൺട്രാക്ട് കാര്യേജ് വാഹനങ്ങൾക്ക് മറ്റു സംസ്ഥാനങ്ങളിലേക്ക് കടക്കുന്നതിനുള്ള സ്‌പെഷ്യൽ പെർമിറ്റിന് 'വാഹൻ ' സോഫ്റ്റ്‌വെയറിൽ ഓൺലൈനായി അപേക്ഷിക്കാം.
നേരത്തെ അതത് ചെക്ക് പോസ്റ്റുകളിൽ നിന്നായിരുന്നു പെർമിറ്റ് നൽകിയിരുന്നത്. ഇതിന് പകരം വാഹനം രജിസ്റ്റർ ചെയ്തിട്ടുള്ള ഓഫീസിലേക്ക് ഓൺലൈനിൽ അപേക്ഷ നൽകണം. അതത് ആർ.ടി.ഒമാരാണ് പെർമിറ്റ് അനുവദിക്കേണ്ടത്. യാത്രക്കാരുമായി എത്തുന്ന വാഹനങ്ങൾ ചെക്ക് പോസ്റ്റുകളിൽ കാത്തു കിടക്കേണ്ട ആവശ്യമില്ല. ഓൺലൈൻ പെർമിറ്റ് പരിശോധനയ്ക്ക് ഹാജരാക്കിയാൽ മതിയാകും.
അന്യസംസ്ഥാനങ്ങളിൽ നിന്ന് സംസ്ഥാനത്തേയ്ക്ക് വരുന്ന ചരക്ക് വാഹനങ്ങൾക്കും പുതിയ സംവിധാനം പ്രയോജനപ്പെടും. യാത്രപുറപ്പെടുമ്പോൾ തന്നെ പെർമിറ്റ് എടുക്കാനാകും. ചെക്ക്പോസ്റ്റിൽ ഇവ ഹാജരാക്കി കടന്നുപോകാം. പെർമിറ്റിനുവേണ്ടിയുള്ള ചരക്ക് വാഹനങ്ങളുടെ നീണ്ട നിര പല ചെക്ക് പോസ്റ്റുകളിലും ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നുണ്ട്.
ചെറുതും വലുതുമായ 19 ചെക്ക് പോസ്റ്റുകളാണ് മോട്ടോർവാഹനവകുപ്പിനുള്ളത്. ഇവിടെ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതും പെർമിറ്റ് വിതരണം വൈകിച്ചിരുന്നു. പണമിടപാട് ഒഴിവാകുന്നുവെന്നതാണ് മറ്റൊരു സവിശേഷത. ചെക്ക് പോസ്റ്റുകളിലെ ഇടനിലക്കാരെ ഒഴിവാക്കാൻ പുതിയ സംവിധാനത്തിലൂടെ കഴിയും. പെർമിറ്റുകൾ എവിടെവച്ചും ഓൺലൈനിൽ പരിശോധിക്കാനും കഴിയും. കമ്പ്യൂട്ടർ കേടാകുമ്പോൾ പെർമിറ്റ് എഴുതി നൽകുന്ന അവസരങ്ങളിൽ ഇതിന്റെ മറപറ്റി വ്യാജ പെർമിറ്റുകളും വ്യാപകമായിരുന്നു. ഓൺലൈനിലേക്ക് മാറുമ്പോൾ ഇത്തരം ക്രമക്കേടുകൾ പൂർണ്ണമായി ഇല്ലാതാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |